18 ഡിസംബർ 2007
പ്രിയ സുഹൃത്തേ..
സ്നേഹമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ഏകനാകാന്‍ അനുവദിച്ചില്ല നീയെന്നെ
നാളുകള്‍ പലത് കൊഴിഞ്ഞു പോയിട്ടും
എന്നെ പിരിഞ്ഞ് പോയില്ല നീയെങ്ങും
നന്ദിയുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
സഹതപിക്കാന്‍ മാത്രമറിഞ്ഞിരുന്നൊരെന്നെ നീ
ആശ്വസിപ്പിക്കാനും പഠിപ്പിച്ചു തന്നില്ലേ..
കരയരുതെന്നെന്നോട് പറയാതെ
കണ്ണീരൊപ്പി കളയാന്‍ പറഞ്ഞതും നീ തന്നെ.
ബഹുമാനമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ജീവിക്കുവാന്‍ പഠിച്ചവനാണു നീ
കദനങ്ങളില്‍ കരയാതെ തളരാതെ
പോരാടി വിജയിച്ചവന്‍ തന്നെ നീ.
കോപവുമുണ്ട് നിന്നോടതെന്തെന്നാല്‍
ചിരിക്കാന്‍ മാത്രം പറയുന്നു നീ, പക്ഷെ
നിന്‍ മുഖത്തത് മാത്രം കാണുന്നില്ല ഞാന്‍
മറ്റുള്ളവരെ ചിരിപ്പിച്ച് ചിരിപ്പിച്ച്,
സ്വയം ചിരിക്കാന്‍ മറന്നുവോ നീയിനി?
പ്രിയ സുഹൃത്തേ,
നീ പഠിപ്പിച്ചു തന്ന പല പാഠങ്ങള്‍
നിനക്കായി ഉപയോഗിക്കുമിനി ഞാന്‍
നിന്‍ മുഖത്താ ചിരി വരുത്തുവാന്‍
ചിരിക്കാനിഷ്ടപ്പെടും സാധരണക്കാരന്‍ ഞാന്‍
എന്നും ചിരിച്ചു കൊണ്ടേയിരുന്നിടും.
27 ഒക്‌ടോബർ 2007
ഡീസി ഇന്റര്നാഷനല്‍ ബുക്ക് ഫെയര്‍
മാന്യ ബ്ലോഗര്മാരെ,
കേരളത്തിലെ പ്രമുഖ പബ്ലിഷിങ്ങ് സ്ഥാപനമായ ഡീസി ബുക്സ് തിരുവനന്തപുരത്ത് നടത്തുന്ന പുസ്‌തകമേളയിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ് എന്റെ ക്ലാസിന് (PGDM (07-09), DC School of Management, Kinfra Park, Trivandrum) വേണ്ടി ഞാന്‍.
തീയതി: ഒക്ടോcബര്‍ 28 മുതല്‍ നവംബര്‍ 8 വരെ.
സമയം: രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ.
സ്ഥലം: ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, തിരുവനന്തപുരം.
എല്ലാ ദിവസവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര് 28 വൈകിട്ട് നാല് മണിക്ക് പത്മശ്രീ കമല്‍ഹാസന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. കലാപരിപാടികളുടെ ഉത്ഘാടനം മന്ത്രി എം.എ. ബേബി നിര്‍വ്വഹിക്കും. കമല്‍ഹാസന്റെ രണ്ട് തിരക്കഥകള്‍ (ഹേ റാം, മഹാനദി) പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്യുന്നു. കൂടാതെ, പി.ഭാസ്കരന് ആദരസൂചകമായി എന്‍. ലതിക നയിക്കുന്ന ഗാനമേളയും ഉണ്ട്.
ഒക്ടോബര്‍ മുപ്പതാം തീയതി മമ്മൂട്ടിയും സംവിധായകന്‍ കമലും എത്തുന്നു. മമ്മൂട്ടി എഴുതിയ മഞ്ഞക്കണ്ണട എന്ന പുസ്തകവും കമലിന്റെ “കറുത്തപക്ഷികള്‍” എന്ന ചിത്രത്തിന്റെ തിരക്കഥയും അന്ന് രാവിലെ 11 മണിക്ക് പ്രകാശനം ചെയ്യുന്നുണ്ട്. വൈകുന്നേരം കരുണാനിധിയുടെ മകള്‍ കനിമൊഴി എഴുതിയ കറുക്കുന്ന മൈലാഞ്ചി എന്ന പുസ്തകവും പ്രകാശനം ചെയ്യുന്നു. വൈകുന്നേരം തമിഴ് ഗാനമേളയുമുണ്ട്.
നവംബര്‍ ഒന്നിന് രാവിലെ കേരളപ്പിറവി അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും. അന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ കേരളത്തിന്റെ അമ്പത് വര്‍ഷത്തെ കവിതകളുടെയും കഥകളുടെയും നാടകങ്ങളുടെയുമൊക്കെ വിഷയമാക്കിയുള്ളവയാണ്. അന്ന് ഓ.എന്‍.വി, സാറ ജോസഫ്, കെ.ആര്‍. മീര, സക്കറിയ, സേതു, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വരുന്നുണ്ട്. വൈകുന്നേരം ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും ഉണ്ടാവും.
നവംബര്‍ അഞ്ചിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ “18 കവിതകള്‍” എന്ന കൃതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികമാണ്. അതിന്റെ ഭാഗമായി ആ ബുക്കിന്റെ സില്‍വര്‍ ജൂബിലി എഡിഷന്‍ ഇറങ്ങുന്നു. അന്ന് വൈകുന്നേരം അഫ്‌സലിന്റെ ഗാനമേളയും ഉണ്ട്.
ഞാന്‍ നേരത്തെ പറഞ്ഞത് പോലെ എല്ലാ ദിവസവും പരിപാടികള്‍ നടക്കുന്നുണ്ട്. എന്റെ സമയപരിധി മൂലം എല്ലാം എഴുതാന്‍ കഴിയുന്നില്ല എന്ന് മാത്രം. പ്രധാനപ്പെട്ടതെന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
അപ്പോ എല്ലാം പറഞ്ഞപോലെ.. നാട്ടിലുള്ള സകല ബ്ലോഗര്‍മാരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.. അതോടൊപ്പം കേരളത്തിന് വെളിയിലുള്ള ബ്ലോഗര്‍മാര്‍ സ്വയം എത്താന്‍ ശ്രമിക്കുക, അല്ലെങ്കില്‍ വീട്ടുകാരെയോ കൂട്ടുകാരെയോ അറിയിച്ച് ബുക്ക് ഫെയറില്‍ തല കാണിക്കുക..
:-)
19 ഒക്‌ടോബർ 2007
ദി ഹെലികോപ്‌റ്റര്‍
കടല്‍ത്തീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താഴ്ന്നു വന്ന ഹെലികോപ്‌റ്ററില്‍ നിന്നും കമാന്‍ഡോകള്‍ കുതിച്ചിറങ്ങി. തീരത്ത് കാത്തു കിടന്ന ജെമിനി എന്ന റബ്ബര്‍ ബോട്ടില്‍ ചാടിക്കയറി അവര്‍ കടലിലേയ്‌ക്ക് പാഞ്ഞു. നിമിഷങ്ങള്‍ക്കകം തീരത്ത് വീണ്ടും ഹെലികോപ്‌റ്റര്‍. ചീറിപ്പാഞ്ഞെത്തിയ കമാന്‍ഡോകള്‍ ദൌത്യം കഴിഞ്ഞു മടങ്ങവേ പുക ബോംബ് പൊട്ടിച്ചു. പുകമറയില്‍ മുങ്ങി കമാന്‍ഡോകള്‍ ഹെലികോപ്‌റ്ററില്‍ കയറി ദൂരേയ്‌ക്ക് മറഞ്ഞു
[കടപ്പാട്: മലയാള മനോരമ ദിനപ്പത്രം 2007 ഒക്ടോ. 17, പേജ് 3, കോളം 2].
ആലപ്പുഴയില്‍ നടന്ന സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സാഹചര്യവശാല്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ പേപ്പറില്‍ കണ്ട വാര്‍ത്ത എന്റെ മനസ്സിന്റെ കോണില്‍ നിന്നും അവനെ തിരികെ കൊണ്ടുവന്നു.. ഹെലികോപ്‌റ്ററിനെ..
ഒന്നര വര്‍ഷം മുമ്പ്, ഒരു സായാഹ്നം..
ആലപ്പുഴ ബീച്ചിന് തൊട്ടടുത്തായി റിക്രിയേഷന്‍ ഗ്രൌണ്ട് എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. ഞങ്ങളുടെ കോളേജും ഈ മൈതാനത്തിനടുത്താണ്.
ക്ലാസ് നേരത്തെ വിടുന്ന അവസരത്തില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവിടെ പോകാറുണ്ട്. ആലപ്പുഴക്കാര്‍ ഡ്രൈവിങ്ങ് പഠിക്കുന്ന സ്ഥലം കൂടിയാണ് പ്രസ്തുത മൈതാനം എന്നും ഈ അവസരത്തില്‍ പറയട്ടെ. അതുകൊണ്ട് തന്നെ എന്നു ചെന്നാലും ഒരു പട ആളുകള്‍ നമ്മുടെ ജീവന് ഭീഷണിയുയര്‍ത്തി ഡ്രൈവിങ്ങ് ചെയ്യുന്നുണ്ടാവും അവിടെ. ഫീള്‍ഡ് ചെയ്യുമ്പോള്‍ നാലുചുറ്റും കണ്ണ് വേണം.
അന്നും ക്ലാസ് നേരത്തേ വിട്ടു. പതിവു പോലെ ഞങ്ങള്‍ മൈതാനത്ത് ചെന്നു. അവിടെ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.. കാരണം ഗ്രൌണ്ടില്‍ ഒരൊറ്റ വണ്ടി പോലുമില്ല! കുറച്ചു കൂടി നീങ്ങി നിന്നപ്പോളാണ് ഞങ്ങള്‍ അവനെ കണ്ടത്.. കഥയിലെ വില്ലന്‍.. ഹെലികോപ്‌റ്റര്‍! ബുഹു ഹാഹാ.. ഞങ്ങളെ നോക്കി അവന്‍ പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി.. നിന്നെയൊക്കെ കളിപ്പിക്കാമെടാ എന്ന ഭാവം അവന്റെ മുഖത്ത്!
ഓ.... രക്ഷയില്ല. നമുക്കു പോകാം. ഇന്നിനി കളിയൊന്നും നടക്കില്ല. ഇങ്ങനെ പറഞ്ഞ് ഞങ്ങള്‍ പോകാന്‍ തുടങ്ങി. അപ്പോഴാണ് അവിടുത്തെ സ്ഥിരം കളിക്കാര്‍ ഞങ്ങള്‍ക്ക് ഒരു ഗ്ലാഡ് ന്യൂസ് തന്നത്- “ഹെലി” ഇപ്പോള്‍ പോകും..
എന്നാല്‍ പിന്നെ ഓക്കെ! ക്രിക്കറ്റും കളിക്കാം ഹെലി പോകുന്നതും കാണാം എന്ന ചിന്തയില്‍ ഞങ്ങള്‍ അവിടെ കുറ്റിയടിച്ചു. പത്ത്-പതിനഞ്ച് മിനിറ്റ് അങ്ങനെ പോയി. ഒടുവില്‍ അവന്‍ പോകാന്‍ തയ്യാറായി. പൈലറ്റ് വന്ന് വീലും പിന്നെ എന്തൊക്കെയൊ പരിശോധിച്ചു. ഒടുവില്‍ തംസ് അപ്പിന്റെ സിഗ്‌നലൊക്കെ കാണിച്ച് ഹെലിക്കകത്തേയ്ക്ക് കയറി.
അതെ.. ആ മുഹൂര്‍ത്തം.. അത് അടുത്തിരിക്കുന്നു. പതിനെട്ട് വയസ്സായിട്ടും ടീവിയിലല്ലാതെ ഈ സാധനം ഞാന്‍ കണ്ടിട്ടില്ല. ഒരു ഹെലികോപ്‌റ്റര്‍ പറന്നുയരാന്‍ പോകുന്നത് ജീവിതത്തില്‍ ആദ്യമായി കാണാന്‍ പോകുന്നു.. വല്ലാത്ത സന്തോഷമായിരുന്നു അപ്പോള്‍.
വുക്..വുക്..വുക്‌വുക്..വുക്‌വുക്... ഞങ്ങള്‍ നോക്കി നില്‍ക്കേ ഹെലിയുടെ ഫാന്‍ കറങ്ങാന്‍ തുടങ്ങി.. ചെറുതായി പൊടിയും പറക്കുന്നു.
ഓ.. പൊടിയല്ലേ. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഞങ്ങള്‍.. സമയം ഇഴഞ്ഞ് നീങ്ങി.. ഫാനിന്റെ സ്പീഡ് കൂടാന്‍ തുടങ്ങി. പൊടി ശരിക്കങ്ങ് പറന്നു പൊങ്ങാന്‍ തുടങ്ങി.. ഞങ്ങള്‍ അപകടം മണത്തു.. പക്ഷേ വൈകിപ്പോയെന്ന് മാത്രം!
ഒരഞ്ച് മിനിറ്റ്.. എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലൊ! മണല്‍ക്കാറ്റോ, ചുഴലിക്കാറ്റോ.. ഹൊ! ഒന്നും കാണാന്‍ വയ്യ! അവിടെ കൂടിനിന്ന കൊച്ചുപ്പിള്ളേരും സ്ഥിരമായി കളിക്കാന്‍ വരുന്ന വലിയപിള്ളേരും ഡ്രൈവിങ്ങ് പഠിക്കാന്‍ വന്നവരും പഠിപ്പിക്കാന്‍ വന്നവരും പിന്നെ ഞങ്ങളും അടങ്ങുന്ന പത്തമ്പത് പേര്‍ വരുന്ന ജനക്കൂട്ടം നാലുപാടും ചിതറിയോടി. ഓടീട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാനും കൂട്ടുകാരും അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുടെ പുറകില്‍ അഭയം തേടി. നിമിഷങ്ങള്‍ക്കകം പൊടി ഞങ്ങളെ മൂടി. ചില കൂട്ടുകാരുടെ വായില്‍ നിന്ന് ഇവിടെ എഴുതാന്‍ വയ്യാത്ത രീതിയിലുള്ള പ്രയോഗങ്ങളൊക്കെ കേട്ടു. പൊടിയെ തെറി പറഞ്ഞിട്ട് എന്തോ ചെയ്യാനാ??
കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും പൊടി അടങ്ങി.. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നു പറഞ്ഞ പോലെയായി ഹെലിയുടെ അവസ്ഥ.. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ട് അവന്‍ കടന്നു കളഞ്ഞു!
അവിടെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ കൊണ്ടു വെച്ചിരുന്ന ബജാജ് സണ്ണി സ്കൂട്ടറൊക്കെ മറിഞ്ഞ് കിടക്കുന്നതൊക്കെ കണ്ടപ്പോഴാണ് ഞങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് പൂര്‍ണമായ ബോധ്യം വന്നത്. ഉടുപ്പിനകത്ത് പോലും ഓറഞ്ച് നിറത്തില്‍ പൊടി കട്ട പിടിച്ചിരുന്നു..
അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. കൂടെയുള്ള മൂന്നാലു പേരെ കാണാനില്ല! ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി നില്‍ക്കെ തൊട്ടപ്പുറത്തുള്ള ലെവല്‍ക്രോസിനപ്പുറത്തു നിന്ന് “കാണാതെ പോയവര്‍” തിരിച്ചെത്തി.. അപ്പോഴാണ് പൊടി പറന്നു തുടങ്ങിയപ്പോള്‍ കേട്ട “ഓടിക്കോടാ” എന്ന നിലവിളിയുടെ ഉറവിടം മനസിലായത്..
വീട്ടില്‍ വന്ന് തലവഴി വെള്ളമൊഴിച്ചപ്പോള്‍ ഓറഞ്ച് ജ്യൂസിനെ അനുസ്‌മരിപ്പിച്ചാണ് ആ വെള്ളം ഒലിച്ച് പോയത്..
11 ഒക്‌ടോബർ 2007
കാല്‍പെരുമാറ്റം
ചിലര്‍ വോളിബോള്‍ കളിച്ചപ്പോള്‍ മറ്റു ചിലര്‍ ബാസ്കറ്റ് ബോള്‍ കളിച്ചു. ചിലര്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍ മറ്റ് ചിലര്‍ ബാഡ്‌മിന്റണ്‍ കളിച്ചു. പണ്ടൊരിക്കല്‍ സംഭവിച്ച വാഹനാപകടം എന്നെ ഈ കളികളില്‍ നിന്നെല്ലാം വിലക്കി. ഇതിലൊന്നും പെടാതെ ചിലര്‍ ക്യാരംസ് കളിക്കുന്നുണ്ടായിരുന്നു. അവിടെയും ആവശ്യത്തിലധികം ആളുകള്‍ ഉണ്ടായിരുന്നത്കൊണ്ട് അങ്ങോട്ടും പോകാന്‍ നിവൃത്തിയില്ല. പിന്നെ ബാക്കിയുള്ളത് ഞാനും എന്റെ രണ്ട് ക്ലാസ്‌മേറ്റ്‌സും മാത്രം. ചെസ് ബോര്‍ഡ് അവരെയും എന്നില്‍ നിന്നകറ്റി.സമയം കൊല്ലാന്‍ ഇന്റര്‍നെറ്റും വിളിക്കാന്‍ മൊബൈല്‍ ബാലന്‍സും ഇല്ലാത്തത് കൊണ്ട് വെറുതെ ഒന്ന് നടക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഞങ്ങളുടെ കോളേജ് നില്‍ക്കുന്നത് ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. ഗെയിറ്റ് കടന്നാല്‍ ഇരുവശവും കാട് നിറഞ്ഞ വഴിയിലൂടെ ഒരു പതിനഞ്ച് മിനിറ്റ് നടക്കണം കോളേജിലെത്താന്‍. ഞാന്‍ ആ വഴിയിലൂടെ നടക്കാന്‍ തുടങ്ങി. സമയം അഞ്ച് മണിയോടടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാലും ഇരുവശവും കാടായതിനാലാവും ഇരുണ്ട അന്തരീക്ഷമായിരുന്നു വഴിയില്‍.
കുറച്ച് നേരം നടന്നപ്പോള്‍ തന്നെ എന്റെ പിന്നാലെ ആരോ ഉണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് നോക്കി, പക്ഷെ ആരെയും കണ്ടില്ല. തോന്നിയതാവും.. ഞാന്‍ വീണ്ടും നടന്നു. അല്ല.. പിന്നില്‍ ആരോ ഉണ്ട്, ഒരു കാലൊച്ച എനിക്ക് കേള്‍ക്കാം. ഞാന്‍ നിന്നു. അതെ, എനിക്കത് ശരിക്കും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ആ കാലൊച്ച അടുത്തടുത്ത് വരുന്നു, എന്റെ തൊട്ട് പിന്നിലെത്തി. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കി, ശൂന്യം! ആരുമില്ലാത്ത വഴിയല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉയരുന്നത് ഞാനറിഞ്ഞു.
--- --- --- --- --- --- --- --- --- --- --- --- ---
അന്ന് രാത്രി ഹോസ്റ്റലില്‍ കുട്ടികളെല്ലാരും ഒത്തുകൂടി. ഇത് ഇടയ്‌ക്കിടെ പതിവുള്ളതാണ്. ഈ കൂട്ടായ്‌മയുടെ പ്രത്യേകത എന്തെന്നാല്‍ ഓണം കഴിഞ്ഞ് നാട്ടില്‍ പോയി വന്നവര്‍ തങ്ങളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരങ്ങള്‍ തീര്‍ക്കുന്ന ദിവസമായിരുന്നു. കുറേ നേരം കൂട്ടുകാരുമായി സംസാരിച്ചിരുന്ന ശേഷം ഞാന്‍ തുണി നനയ്‌ക്കാന്‍ പോയി. സമയം രാത്രി ഏകദേശം എട്ടരയായി. ഞാന്‍ നനയ്‌ക്കല്‍ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. അപ്പോളതാ ഒരു ശബ്‌ദം, ശ്..ശ്..ശ്..ശ്.. ഞാന്‍ കാത് കൂര്‍പ്പിച്ച് നിന്നു. ആ ശബ്‌ദം എനിക്ക് കേള്‍ക്കാം. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും കുറച്ച് മാറിയാണ് ഈ ശബ്‌ദം കേള്‍ക്കുന്നത്. മുന്നില്‍ ഭിത്തിയുള്ളത് കൊണ്ട് എനിക്ക് ഒച്ചയുടെ ഉറവിടം കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സന്ധ്യയ്‌ക്ക് സംഭവിച്ച കാര്യം എന്റെ മനസിലൂടെ മിന്നിമറഞ്ഞു. ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉയരുന്നത് ഞാനറിഞ്ഞു.
എന്തും വരട്ടെ എന്നു കരുതി ഞാന്‍ മുന്നോട്ട് നീങ്ങി. ഭിത്തിയുടെ മറവില്‍ നിന്നുകൊണ്ട് ഞാന്‍ ശബ്‌ദം കേട്ട ദിശയിലേക്ക് നോക്കി. അയ്യേ..! ഞങ്ങളുടെ മെസ്സിലെ ചേട്ടന്‍ തന്റെ സൈക്കിളിന് കാറ്റടിക്കുകയായിരുന്നു. ഹാവൂ.. ആശ്വാസത്തോടെ ഞാന്‍ ഭിത്തിയിലേക്ക് ചാരി.
“എന്തുവാടെ, രാത്രി ഭിത്തിയില്‍ ചാരി നിന്ന് എന്നാ പണി?”, ഒരു ശബ്‌ദം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി. എന്റെ സുഹൃത്ത് ജോബിയായിരുന്നു അത്. അവനും തുണി നനയ്‌ക്കാന്‍ വന്നതാണ്. “ഏയ്, ഒന്നുമില്ലെടാ.. ഞാന്‍ വെറുതെ..”, പറ്റിയ അബദ്ധം അവന്‍ അറിയാതിരിക്കാന്‍ ഞാന്‍ നിന്ന് പരുങ്ങി.
പിന്നെ ഞങ്ങള്‍ ഒരുമിച്ചായി തുണി നനയ്‌ക്കല്‍. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ ഹാങ്ങര്‍ എടുക്കാന്‍ മുറിയിലേക്ക് പോയി. കുറച്ച് നേരത്തേയ്‌ക്ക് വീണ്ടും ഞാന്‍ ഒറ്റയ്‌ക്കായി. സന്ധ്യയ്‌ക്ക് നടന്ന സംഭവം ഞാന്‍ പിന്നെയും ഓര്‍ത്തു. ആ കാല്‍പെരുമാറ്റം, അത് എനിക്ക് തോന്നിയതാണോ?? അല്ല. എനിക്കുറപ്പാണ് ആ സ്വരം ഞാന്‍ കേട്ടുവെന്ന്. എന്താണ് സത്യം? എനിക്കറിയില്ല.
പെട്ടെന്നാണ് ആ ശബ്‌ദം ഞാന്‍ കേട്ടത്. ആരുടെയോ കാല്‍പെരുമാറ്റം.. സന്ധ്യയ്‌ക്ക് കേട്ടത് പോലെ തന്നെ. എന്റെ തൊണ്ട വരണ്ടു, ദേഹം ഐസ് കട്ട പോലെ തണുത്തു. എന്റെ മുന്നില്‍ നിന്നാണ് ശബ്‌ദം കേള്‍ക്കുന്നത്, പക്ഷെ ആരേയും ഞാന്‍ കാണുന്നില്ല എന്നതാണ് സത്യം!
എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. എന്തു ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ. ഓടിയാലോ?? ഞാന്‍ ചിന്തിച്ചു. വല്ല പ്രേതവുമാണെങ്കില്‍ ഓടീട്ടും കാര്യമില്ല. ഒച്ച ഒന്ന് നിന്നു. ഭയാനകമായ നിശബ്‌ദത. ഒരു രണ്ട് സെക്കന്റ് കടന്ന് പോയി. വീണ്ടും അതേ കാലൊച്ച.. ദൂരെ നിന്ന് അടുത്തേക്ക് വരുന്ന കാലൊച്ച. “ഈശ്വരാ ഇതെന്ത് മാരണമാണ്?” ,ഞാന്‍ ഒരാത്മഗതം നടത്തി. ജോബി ഒന്ന് പെട്ടെന്ന് വന്നെങ്കിലെന്ന് മനസു നിറയേ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒച്ച വീണ്ടും നിന്നു. രണ്ട് സെക്കന്റ് നിശബ്‌ദതയ്‌ക്ക് ശേഷം വീണ്ടും അതേ കാലൊച്ച.. ദൂരെ നിന്ന് അടുത്തേക്ക് വരുന്ന കാലൊച്ച.
ജോബി ഹാങ്ങറുമായി തിരിച്ചെത്തിയത് ഈ സമയത്താണ്. എന്റെ ശ്വാസം നേരെ വീണു. “എടാ ജോബീ, നീ കേള്‍ക്കുന്നില്ലേ ആ ശബ്‌ദ...”, ഞാന്‍ അവനോട് എന്റെ ചോദ്യം മുഴുവനാക്കിയില്ല, അതിനു മുമ്പേ അവന്റെ മറുപടിയെത്തി
“ഫോണ്‍ അടിക്കുന്നത് കേട്ടാലെങ്കിലും ഒന്ന് വിളിച്ചൂടേടാ...”
അവന്‍ നേരെ അവന്റെ ബക്കറ്റിന് പുറകിലിരുന്ന മൊബൈല്‍ഫോണ്‍ എടുത്തു. പക്ഷെ അപ്പോഴേക്കും അത് കട്ടായിരുന്നു. “പുതിയ ഫോണാ.. നീ കണ്ടില്ലായിരുന്നല്ലേ? എങ്ങനൊണ്ട് ഈ റിങ്ങ് ടോണ്‍ ”, ജോബി ചോദിച്ചു.
എനിക്ക് ഉത്തരമില്ലായിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം ഞാന്‍ ചോദിച്ചു, “ ഇന്ന് നീ കോളേജില്‍ കളിക്കാനൊന്നും നിന്നില്ലേ?”
“ഓ.. എന്തോന്ന് കളി.. ഞാന്‍ ഈ ഫോണുമെടുത്തോണ്ട് അങ്ങ് നടക്കാനിറങ്ങി. അതിനിടെ ഈ പണ്ടാരം എന്റെ കൈയ്യില്‍ നിന്നും കളഞ്ഞു പോയി. പിന്നെ ഞാനും രാഹുലും കൂടെ ഇതും തപ്പി നടക്കുവാരുന്നു. എത്ര നേരം കഴിഞ്ഞാ കിട്ടിയേന്നറിയുവോ?? സൈലന്റ് മോഡിലല്ലാത്തത് കൊണ്ട് ബെല്ലടിപ്പിച്ച് ബെല്ലടിപ്പിച്ച് അവസാനം കണ്ട് പിടിച്ചു.”
ഞാന്‍ ചിരിച്ചു. പ്രേതം മൊബൈല്‍ഫോണായിരുന്നു എന്ന് കുറച്ച് കൂടി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ ടെന്‍ഷന്‍ ഒഴിവാക്കാമായിരുന്നു.
25 സെപ്റ്റംബർ 2007
20 - 20യും ഇന്ത്യയും പിന്നെ ഞാനും..
കുറേ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു വലിയ ടൂര്‍ണമെന്റ് ജയിക്കുന്നത്, അതും സൂപ്പര്‍ താരനിരയില്ലാതെ. ധോണിയും യുവ്‌രാജും താരങ്ങളാണെങ്കിലും സൂപ്പര്‍ താരങ്ങള്‍ എന്ന വിശേഷണം ചേരില്ലല്ലോ.. അപ്പോ പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ ഇന്ത്യ എങ്ങനെ കളി ജയിച്ചു?? നമുക്ക് അതിന്റെ കാരണങ്ങള്‍ ഒന്ന് നോക്കാം..
ധോണിയുടെ ക്യാപ്റ്റന്‍സി
ആക്രമണോത്സുകനായ ക്യാപ്റ്റനാണ് ധോണി. മാത്രമല്ല തന്റെ ടീമംഗങ്ങളുമായി നല്ല പോലെ ആശയവിനിമയം നടത്താനും ധോണിക്ക് കഴിഞ്ഞു. ഓരോ തവണ മോശമായി പന്തെറിയുമ്പോഴും ബോളറുടെ അടുത്ത് വന്ന് സംസാരിക്കുകയും അയാള്‍ക്ക് ധൈര്യം പകരുകയും ചെയ്യുന്നു. ഇതു വഴി ടീമംഗങ്ങള്‍ക്ക് ക്യാപ്റ്റനെന്നതിലുപരി ഒരു കൂട്ടുകാരനായിരുന്നു ധോണി. അതുകൊണ്ടാവണം ധോണിക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു.
ഒരുമ, ആക്രമണം, മനോധൈര്യം
ഒരു സാധാരണ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയാതിരുന്നതാണ് ഈ മൂന്ന് ഗുണങ്ങള്‍. പലപ്പോഴും ഒന്നോ രണ്ടോ പേരുടെ മികവില്‍ ഇന്ത്യ കളി ജയിച്ചിരുന്നു. ഒരു ടീമായി ഇന്ത്യ ജയിക്കുന്നത് അപൂര്‍വമായി മാത്രമായിരുന്നു. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഒത്തൊരുമയോടെ ഒരേ മനസുമായി കളിക്കുന്ന ഒരു ടീമിനെ കാണാന്‍ കഴിഞ്ഞു. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ടീമിന്റെ മനോധൈര്യമാണ്. അതില്‍ ധോണിയുടെ പങ്ക് എത്ര മാത്രമുണ്ടെന്ന് പറയാന്‍ കഴിയില്ലെങ്കിലും ധോണി ഒരു പ്രധാനകാരണം തന്നെയാണ്. ധോണിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “നമ്മള്‍ 140തും 150തും ഒക്കെയേ അടിക്കുന്നുള്ളുവെങ്കിലും ജയിക്കണമെങ്കില്‍ പാകിസ്ഥാന് അതിലും കൂടുതല്‍ അടിക്കണമല്ലോ..” ഇതല്ലേ ഒരു ടീമിനുണ്ടാവേണ്ട സമീപനം.. അവസാന പന്തുവരെയും വിടാതെ പിന്തുടരുന്ന ആക്രമണോത്സുകരായ ചങ്കുറപ്പുള്ള ചെറുപ്പക്കാരുടെ ഒരു ടീമായി ഈ ഇന്ത്യ.
യുവതാരങ്ങള്‍
എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും കളിക്കാര്‍ നന്നായി കളിക്കാതെ ഒരു ടീമിനും ജയിക്കാന്‍ കഴിയില്ലല്ലോ.. അവസരത്തിനൊത്തുയര്‍ന്ന യുവതാരങ്ങള്‍ കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ചു. രോഹിത് ശര്‍മ്മ, ജൊഗീന്തര്‍ ശര്‍മ്മ എന്നിവര്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കണ്ടെത്തലാണ്. ആര്‍.പി. സിങ്ങ്, ഇര്‍ഫാന്‍ പഥാന്‍, ഗൌതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്ങ് എന്നിവര്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചുവരവ് നടത്താന്‍ പ്രാപ്‌തരാണെന്ന് തെളിയിച്ചു. ഫൈനലില്‍ നിറം മങ്ങിയെങ്കിലും സെമിയില്‍ ഓസീസിനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശ്രീശാന്തും ശ്രദ്ധിക്കപ്പെട്ടു. വാണ്ടറേഴ്‌സില്‍ തിങ്ങി നിറഞ്ഞ കാണികളുടേയും ഇന്ത്യയിലെ കോടിക്കണക്കിനാരാധകരുടേയും പ്രതീക്ഷയുടെ ഭാരം മനസിലുണ്ടായിട്ടും ആ ക്യാച്ച് ശ്രീ പിടിച്ചില്ലേ?? ശ്രീശാന്തിനെ നേരിട്ട് കണ്ടാല്‍ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണ് :പന്ത് ഉയര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ എന്തായിരുന്നു മനസിലെന്ന്..
ഇതൊന്നും പോരാഞ്ഞ് ഇന്ത്യ കളി ജയിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ നടത്തിയ പ്രകടനങ്ങളും ഈയവസരത്തില്‍ പറയണമല്ലോ..
1. കളി ഇന്ത്യ പുല്ലു പോലെ ജയിക്കുമെന്ന് തോന്നിയ നിമിഷം സോഫയില്‍ “ഇരുന്ന്” കളി കണ്ടിരുന്ന ഞാന്‍ കുറച്ച് നേരം കിടന്നു. ചറപറാന്ന് സിക്സറടിച്ച് പാകിസ്ഥാന്‍ കളി ജയിക്കാറായപ്പോള്‍ ഞാന്‍ വീണ്ടും “പഴയ പോലെ” ഇരുന്നു. മിസ്‌ബാ ഔട്ട്! കപ്പ് നമുക്ക് തന്നെ..
2. ദാഹിച്ചിട്ടും കസേരയില്‍ നിന്ന് എണീക്കാതെ കളി മുഴുവന്‍ കണ്ട എന്റെ അച്ഛന്റെ ത്യാഗം! അതും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
3. പ്രാര്‍ത്ഥനയുമായി നരസിംഹ മൂര്‍ത്തിയുടെ സ്വൈര്യം കെടുത്തിയ എന്റെ അമ്മ. പ്രാര്‍ത്ഥന സഹിക്കാന്‍ വയ്യാതെ അദ്ദേഹം അനുഗ്രഹിച്ചതാണ് പാകിസ്ഥാന്റെ വിക്കറ്റുകള്‍..!
4. സ്വന്തം മകനെ ഉപയോഗിച്ച് പാകിസ്ഥാനെ തോല്‌പിച്ചയാളാണ് എന്റെ ചേച്ചി. വിക്കറ്റ് വേണ്ടപ്പോഴൊക്കെ പുള്ളിക്കാരി മോനെ കൊണ്ട് പറയിക്കും വിക്കറ്റ് പോട്ടെ എന്ന്.. അപ്പോ തന്നെ പോകുകയും ചെയ്യും!
5. എന്റെ ചേട്ടന്‍ ചെയ്‌ത പ്രവൃത്തി ഈ ലോകത്ത് വേറാരും ചെയ്‌ത് കാണില്ല. ചേട്ടന്‍ ചിറ്റപ്പന്റെ വീട്ടിലാണ് കളി കണ്ടത്. ഇന്ത്യ കളി ജയിച്ച് കൊണ്ടിരുന്നപ്പോളാണ് ചിറ്റപ്പന്‍ ഓഫീസില്‍ നിന്നും വന്നത്. പുള്ളിക്കാരന്‍ കളി കണ്ട് തുടങ്ങിയതും പാകിസ്ഥാന്‍ സിക്സര്‍ മഴ തുടങ്ങി. ചിറ്റപ്പന്റെ മോനേ കൂട്ടു പിടിച്ച് ചേട്ടന്‍ ചിറ്റപ്പനെ റ്റീവിയുടെ മുന്നില്‍ നിന്നും ഓടിച്ചു വിട്ടു!!!
ഇങ്ങനെ എത്ര പേരുണ്ടാവും നമ്മള്‍ കളി ജയിക്കുന്നതിനായി ഓരോന്ന് ചെയ്യുന്നവര്‍?? ജയിച്ചത് 20 - 20 ആണെങ്കിലും വേള്‍ഡ് കപ്പ് വേള്‍ഡ് കപ്പ് തന്നെയാണല്ലോ.. പക്ഷെ ജയിച്ചത് ഇന്ത്യ കളിച്ചത് കൊണ്ട് മാത്രമല്ല എന്ന് മനസിലായില്ലേ?? :)
24 ഓഗസ്റ്റ് 2007
Monsoon
പൂര്‍ണ്ണമായും മലയാളഭാഷ ഉപയോഗിക്കുന്ന ഒരു ബ്ലോഗായി “ബാലവാടി”യെ കൊണ്ടുപോകാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ എന്റെ ആഗ്രഹത്തെ സ്വാധീനിച്ചിരിക്കുന്നു!
ബാലവാടിയിലെ എന്റെ ആദ്യ ഇംഗ്ലീഷ് പോസ്റ്റ്.. ഒരു കവിതയാണ്.. കോളേജില്‍ ചുമ്മാ കേറി പങ്കെടുത്ത മത്സരത്തില്‍ മൂന്നാം സ്ഥാനം കിട്ടിയ കവിത.. ഇത് വായിച്ച് ഞങ്ങളുടെ കോളേജിലെ കവികളുടെ നിലവാരം അളക്കരുതെന്ന അഭ്യര്‍ത്ഥനയുമായി...
Monsoon
The season of monsoon
Is a farmer’s fortune
The season of monsoon
Is the guest of June.
Is the monsoon -
A curse or a boon?
Latter in the noon
You want it to come soon.
Sometimes it’s a curse
When we get it surplus
Watch out for the falls
Or we all will be fools.
It is a boon to the world
Without it we all will be dead
Sometimes it is bad
But we are not that sad.
The season of monsoon
Is nothing but a boon,
A farmer’s fortune,
And the guest of June.
23 മേയ് 2007
തീര്‍ത്ഥാടനം - ഭാഗം 4
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയായിരുന്നു സ്റ്റേഷനില്‍ ഞങ്ങളേ കാത്തിരുന്നത്. ഞങ്ങളുടെ വണ്ടി സ്റ്റേഷനിലേക്ക് കയറുമ്പോള്‍ ഒരു അനൌണ്‍സ്‌മെന്റ് സ്റ്റേഷനില്‍ മുഴങ്ങുന്നുണ്ടായിരുന്നു.. “ ട്ലിം ട്ലിം ട്ലിം.. യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്.. ട്രെയിന്‍ നമ്പര്‍ ---- (നമ്പരൊക്കെ ആര് ഓര്‍ക്കുന്നു??) നാഗര്‍കോവില്‍ ഗുരുവായൂര്‍ എക്‍സ്‌പ്രസ്സ് പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിലേക്ക് അല്‍പസമയത്തിനകം എത്തിചേരുന്നതാണ്..ട്ലിം ട്ലിം ട്ലിം”. നാഗര്‍കോവില്‍ - ഗുരുവായൂര്‍ ട്രെയിന്‍ ലേറ്റായി വരികയാണ്.. വെളുപ്പിനെ നാലരയ്‌ക്ക് ഗുരുവായൂരിലെത്തുന്ന ട്രെയിന്‍ ഇതാ അഞ്ചര കഴിഞ്ഞപ്പോള്‍ തൃശൂരെത്തിയിരിക്കുന്നു. “ഈ വരുന്ന ട്രെയിനില്‍ പോയാല്‍ നമുക്ക് കുറച്ച് കൂടി നേരത്തെ അവിടെ എത്താം.. നിങ്ങള്‍ ഇവിടെ നില്‍ക്കൂ.. ഞങ്ങള്‍ പോയി ടിക്കറ്റ് എടുത്തോണ്ട് വരാം” എന്ന് പറഞ്ഞ് അച്ഛനും ചിറ്റപ്പനും ഓടി.
ഞങ്ങള്‍ ലഗേജൊക്കെ എടുത്ത് പുറത്ത് വെച്ചപ്പോഴേക്കും ട്രെയിന്‍ എത്തി. അച്ഛാ.. ചിറ്റപ്പാ എവിടെയാണ് നിങ്ങള്‍?? ലഗേജെല്ലാം പൊക്കി ഓവര്‍ ബ്രിഡ്‌ജ് കടന്ന് ചെല്ലുമ്പൊഴേക്കും ട്രെയിന്‍ അതിന്റെ പാട്ടിന് പോകും. അതുകൊണ്ട് പാളത്തിലൂടെ അപ്പുറം കടക്കാമെന്ന് തീരുമാനിച്ചു (പാളം മുറിച്ച് കടക്കുന്നത് സുരക്ഷിതമല്ല. അതറിയാഞ്ഞിട്ടല്ല. വേറെ വഴിയില്ല!). എന്നാല്‍ ഞങ്ങള്‍ വന്ന ട്രെയിന്‍ പോകാത്തത് കാരണം പാളം മുറിച്ച് കടക്കാനും വയ്യ. ഇതിനൊക്കെ പുറമേ ടിക്കറ്റെടുക്കാന്‍ പോയവരുടെ ഒരു വിവരവും ഇല്ല. ഞങ്ങള്‍ ദയനീയമായി ട്രെയിന്‍ നോക്കിനിന്നു.. (ആ സന്ദര്‍ഭത്തെ വിവരിക്കാന്‍ ജഗതി ശ്രീകുമാറിന്റെ ഒരു ഡയലോഗ് ഞാന്‍ കടമെടുക്കുകയാണ്.. ചുണ്ടോളമെത്തിയ മുട്ട ബിരിയാണി നീ തട്ടിയെറിയുകയാണോ എന്റെ കര്‍ത്താവേ!!!).
ഞങ്ങള്‍ നിരാശരായി നില്‍ക്കേ അതാ..... ദൂരെ നിന്നും ഓടി വരുന്നു അച്ഛനും ചിറ്റപ്പനും (സിനിമയിലായിരുന്നേല്‍ സ്ലോ മോഷനില്‍ ഓടി വന്നേനെ!).. പക്ഷെ ഇത് സിനിമയല്ലല്ലോ.. അവര് പെട്ടെന്ന് തന്നെ ഓടിയെത്തി. ഞങ്ങള്‍ വന്ന ട്രെയിന്‍ അപ്പൊഴേക്കും പോയി. ഞങ്ങള്‍ക്കും ട്രെയിനിനും ഇടയില്‍ ഒരു പാളം മാത്രം.. ഓരോരുത്തരായി പാളം മുറിച്ച് കടക്കാന്‍ തുടങ്ങി. അച്ഛന്‍ ആദ്യം ട്രെയിനില്‍ കയറി. ചിറ്റപ്പനും ചേട്ടനും ഞാനും അനന്തുവും കൂടി ബാഗുകള്‍ ഓരോന്നായി പ്ലാറ്റ്ഫോമില്‍ നിന്നും ട്രെയിനിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അച്ഛനാകട്ടെ ബാഗുകളുടെ എണ്ണമെടുത്ത അകത്തേക്ക് പാസ് ചെയ്‌തുകൊണ്ടിരുന്നു. ഇനി മൂന്നാല് ബാഗുകളേ ബാക്കിയുള്ളു. ട്രെയിന്‍ ഇപ്പോള്‍ പോകും എന്ന അനൌണ്‍സ്‌മെന്റ് കേട്ടു. ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞ് ചിറ്റപ്പന്‍ ഒറ്റയ്‌ക്ക് ബാഗുകള്‍ പൊക്കാന്‍ തുടങ്ങി.
ചിറ്റപ്പന്‍ ഒരു കറുത്ത ബാഗ് കൊണ്ട് അച്ഛനെ ഏല്‍പിക്കുന്നു, അടുത്ത ബാഗെടുക്കാന്‍ തിരിച്ചോടുന്നു.. അച്ഛന്‍ ആ കറുത്ത ബാഗില്‍ കൈ വെച്ചതും അതാ മറ്റൊരു കൈ!!! “എന്‍ ബാഗ്.. എന്‍ ബാഗ്..” ഒരു തമിഴന്‍ ഞങ്ങളുടെ ബാഗില്‍ പിടിച്ചിരിക്കുകയാണ്. ഈ സമയം ചിറ്റപ്പന്‍ അവസാനത്തെ ബാഗും എടുത്ത് സ്ഥലത്തെത്തി. അച്ഛനും തമിഴനുമായുള്ള പിടിവലി കണ്ട് ചിറ്റപ്പന്‍ ഒന്ന് ഞെട്ടി. ഒച്ച കേട്ട് അമ്മയും എത്തി. ഇതിനിടയില്‍ ബാഗേന്ന് വിടടോ എന്നൊകെ ചിറ്റപ്പന്‍ പറയുന്നുണ്ട്. പക്ഷെ തമിഴന്‍ വിടാനുള്ള ഭാവമില്ല. അമ്മ നോക്കിയപ്പോള്‍ ആ കറുത്ത ബാഗ് ആദ്യമേ അകത്തെത്തിയതാണ്.
“ഈ ബാഗ് ആരാ പുറത്ത് വെച്ചത്??” അമ്മ ചോദിച്ചു. “പുറത്ത് വെച്ചെന്നൊ??”, അച്ഛന് ഒന്നും മനസിലായില്ല. “അതേന്നെ.. ദേ നമ്മുടെ കറുത്ത ബാഗ് ഇവിടെ അകത്തിരുപ്പുണ്ട്..”, അമ്മ പറഞ്ഞു. “അപ്പോ പിന്നെ ഇതേത് ബാഗ്??” ചിറ്റപ്പന്‍ ചോദിച്ചു. “ഇതെന്‍ ബാഗയ്യാ..” എന്ന് പാണ്ടി.
കണ്‍ഫ്യൂഷനായോ?? സംഭവം നിസാരം.. ഞാനീ പറഞ്ഞ പാണ്ടിയും കുടുംബവും ആ ഗുരുവായൂര്‍ ട്രെയിനില്‍ വന്നവരാണ്. ഓവര്‍ബ്രിഡ്‌ജ് കയറിയിറങ്ങാന്‍ മടിയായത് കൊണ്ട് ഞങ്ങള്‍ വന്ന ട്രെയിന്‍ പോകുന്നത് വരെ കാത്തിരുന്ന ശേഷം പാളത്തിലൂടെ അപ്പുറം കടക്കുകയായിരുന്നു അവര്‍. പാണ്ടി അവരുടെ ബാഗ് എടുത്ത് പ്ലാറ്റ്ഫോമില്‍ വെച്ച് അങ്ങോട്ട് കയറാന്‍ തുടങ്ങുമ്പൊഴേക്കും ഒരുത്തന്‍ ഓടി വന്ന് ബാഗെടുത്തുകൊണ്ട് പോയി.. ആ ഒരാള്‍ എന്റെ ചിറ്റപ്പനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ?? ധൃതിയില്‍ ആരുടെ ബാഗെന്നൊന്നും നോക്കാതെ പൊക്കിയെടുത്തുകൊണ്ട് ഓടിയതാണ്.. ഏതായാലും പാണ്ടിക്ക് ബാഗ് തിരിച്ച് കിട്ടി, ചിറ്റപ്പന്‍ ഒരു “തിരുടന്‍” ആകാതെ രക്ഷപ്പെടുകയും ചെയ്‌തു.
വേറെയാരുടെയെങ്കിലും ബാഗ് പൊക്കിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ബാഗൊക്കെ ഒന്നൂടെ എണ്ണിനോക്കി. കൂടുതലായി ഒന്നുമില്ലായിരുന്നു. യാത്ര സുഖമായിരുന്നു. മുറി ബുക്ക് ചെയ്‌തിരുന്നത് കൊണ്ട് താമസത്തിനും കുഴപ്പമൊന്നുമില്ലായിരുന്നു. അമ്പലത്തില്‍ തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല. മൂന്ന് - മൂന്നര മണിക്കൂറൊക്കെ ക്യൂ നിന്നാണ് അകത്തെത്തിയത്. എങ്കിലും അതൊക്കെ ശീലമുള്ളത് കൊണ്ട് അതിനും വിഷമമില്ലായിരുന്നു. ഒടുവില്‍ ആ അവസാന ദിവസവും എത്തി. അന്ന് രാവിലെ 8.15 -നുള്ള ട്രെയിനിന് തൃശൂരിറങ്ങിയാല്‍ ഞങ്ങള്‍ക്ക് കണ്ണൂര്‍ - ആലപ്പുഴ ട്രെയിനില്‍ വീട്ടിലെത്താം. അങ്ങനെ പദ്ധതി പ്രകാരം രാവിലെ 8 മണിയോട് കൂടി ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി.
എന്നാല്‍ ചിറ്റപ്പന്റെ മുഖത്തൊരു സങ്കടം.. ഗുരുവായൂരില്‍ എല്ലായിടവും പോയി, എന്നാല്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മാത്രം പോയില്ല. റെയില്‍വേ സ്റ്റേഷന് അടുത്താണ് ക്ഷേത്രം. ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ ഇതുവരെ എത്തിയിട്ടില്ല. “ഉള്ള സമയത്ത് ഒന്ന് പോയിട്ട് വന്നാലോ??”, ചിറ്റപ്പന്‍ ചോദിച്ചു. വീണ്ടും ബാഗുമൊക്കെ പൊക്കി എല്ലാവരും കൂടെ പോവണ്ട എന്ന് തീരുമാനിച്ചു. ചിറ്റപ്പന്‍, അപ്പച്ചി, ഞാന്‍, ചേട്ടന്‍, അനന്തു, പപ്പു എന്നിവര്‍ പോകാന്‍ തീരുമാനിച്ചു. പതിനഞ്ച് മിനിറ്റിനകം തിരിച്ചു വരണം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ അമ്പലത്തിലേക്ക് നടന്നു(ഓടി എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി..).
അപ്പച്ചി ആദ്യമേ അകത്ത് കയറി, തൊട്ടുപുറകേ ഷര്‍ട്ട് പോലും ഊരാതെ ചിറ്റപ്പനും.. ഞങ്ങളും ഓടി അകത്ത് കയറാന്‍ പോയപ്പോളാണ് ആ ബോര്‍ഡ് കണ്ണില്‍പെട്ടത്. “അമ്പലത്തിനുള്ളില്‍ ഷര്‍ട്ട്, ബനിയന്‍, ലുങ്കി, കള്ളിമുണ്ട്, പാന്റ് തുടങ്ങിയവ ധരിച്ച് കയറരുത്”. ഞങ്ങള്‍ പുറത്ത് നിന്നു, കാരണം ഞങ്ങള്‍ പാന്റായിരുന്നു ധരിച്ചിരുന്നത്.
അപ്പോഴാണ് പപ്പുവിന്റെ കൊച്ചുതലയില്‍ ഒരു സംശയം രൂപപ്പെട്ടത്, “ഷര്‍ട്ടും പാന്റുമിട്ട് അമ്പലത്തില്‍ കയറരുത് എന്ന് പറഞ്ഞിട്ട് ചിറ്റപ്പന്‍ കയറിയതോ??” അപ്പോഴാണ് ഞങ്ങളും ആ കാര്യം ഓര്‍ത്തത്. ഞങ്ങള്‍ അമ്പലത്തിനകത്തേയ്‌ക്ക് നോക്കി. ചിറ്റപ്പന്‍ ദാ ഓടി വരുന്നു.. “വേഗം പോവണമല്ലോ.. അത് കൊണ്ട് ഞാന്‍ പെട്ടെന്നിറങ്ങി, നിങ്ങടെ അപ്പച്ചി ഇതു വരെ വന്നില്ലെ?” വന്നയുടന്‍ ചിറ്റപ്പന്‍ ചോദിച്ചു. എന്നിട്ട് അകത്തേയ്‌ക്ക് നോക്കി നിന്നു. ഒരു പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അതിന്റെ കാരണം ഞങ്ങള്‍ ഊഹിച്ചു. അപ്പച്ചി പെട്ടെന്ന് വന്നു, ഞങ്ങള്‍ ഉടന്‍ സ്റ്റേഷനിലേക്ക് പോവുകയും ചെയ്‌തു. ട്രെയിനിലിരിക്കുമ്പോള്‍ ഞങ്ങള്‍ ചോദിച്ചു, “ചിറ്റപ്പാ, അമ്പലത്തില്‍ എന്തെങ്കിലും സംഭവിച്ചോ?”
“ഏയ്.. ഒന്നുമില്ല.. എന്താടാ?” ചിറ്റപ്പന്‍ ചോദിച്ചു. നിങ്ങളിതെങ്ങനെയറിഞ്ഞു എന്ന് ചിറ്റപ്പന്‍ ചോദിക്കാതെ തന്നെ ചോദിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നിയെങ്കില്‍ ഞങ്ങളെ കുറ്റം പറയാനൊക്കുമോ?? നിങ്ങള്‍ തന്നെ പറയൂ..
കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അവസാന ഭാഗം ഉടന്‍...
17 മേയ് 2007
തീര്‍ത്ഥാടനം - ഭാഗം 3
ബസ് സ്‌റ്റാന്റില്‍ നിന്നും മൂന്ന് ഓട്ടൊകളിലായി ഞങ്ങള്‍ അമ്പലപരിസരത്തെത്തി. ചുറ്റും ഒട്ടേറെ കടകള്‍. അപ്പോളതാ കുറേ കന്നടയ്‌ക്കിടയില്‍ നിന്നും ഒരു മലയാളം കേള്‍ക്കുന്നു.. അത് ഒരു ഹോട്ടലായിരുന്നു, ഒരു മലയാളി ഹോട്ടല്‍. ഒരു വിധം നല്ല ഭക്ഷണം പ്രതീക്ഷിച്ച് ഞങ്ങള്‍ അവിടെ കയറി.
ചോറ് ആവശ്യത്തിന് തന്നു, പക്ഷെ കറികള്‍... അവയെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..! ആകെപ്പാടെ വായില്‍ വെക്കാന്‍ കൊള്ളാവുന്നത് ഒരച്ചാര്‍ മാത്രമായിരുന്നു. അച്ചാര്‍ കൂട്ടി തീരുന്നത് വരെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. കുറച്ചുകൂടി അച്ചാര്‍ ചോദിച്ചപ്പോള്‍, എന്താണെന്നറിയില്ല, വെയിറ്റര്‍മാര്‍ക്ക് ചെവി കേള്‍ക്കുന്നില്ല! ഞങ്ങള്‍ ആ ദാരുണസത്യം മനസിലാക്കി... “അച്ചാര്‍ ഒരിക്കലേ തരൂ, ബാക്കി കറികള്‍ വേണ്ടുവോളം തിന്നോളൂ” എന്നതാണ് അവരുടെ പോളിസി! ഹോട്ടലിന് പുറത്തിറങ്ങിയപ്പോളാണ് അച്ചാര്‍ തരാത്തതിന്റെ കാരണം ഞങ്ങള്‍ക്ക് മനസിലായത്. അവരുടെ കൌണ്ടറില്‍ പാക്കറ്റുകളാക്കി വെച്ചിരിക്കുന്നു നമ്മുടെ നാട്ടിലെ പ്രശസ്‌തമായ അച്ചാര്‍!
അമ്പലത്തില്‍ തിരക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ ലോഡ്‌ജുകളില്‍ മുറി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അമ്പലത്തിന് കുറച്ചപ്പുറത്തായി ഞങ്ങള്‍ക്ക് മുറി ലഭിച്ചു.
മൂകാംബികയില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് ഭക്ഷണത്തിന് മാത്രമാണ്. അവിടുത്തെ ഭക്ഷണരീതിയും നമ്മുടേതുമായുള്ള വ്യത്യാസം അതിന് കാരണമായി. ഭക്ഷണമൊഴിവാക്കിയാല്‍ നല്ലൊരു അനുഭവം തന്നെയായിരുന്നു യാത്രയുടെ ആ ഭാഗം.
അവിടെ ഞങ്ങള്‍ രണ്ട് ദിവസം ചിലവഴിച്ചു. ഒരു കാസറ്റ് കടക്കാരന്‍ ചിറ്റപ്പനെ പറ്റിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാനും ചേട്ടനും കൂടി ആ ശ്രമം പൊളിച്ചു. സംഭവം ഇങ്ങനെയാണ്..
രാവിലെ ഭക്ഷണം കഴിക്കാനിറങ്ങിയതാണ് ഞങ്ങള്‍. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുകയാണ് ഞാന്‍, ചേട്ടന്‍, പപ്പു, അനന്തു എന്നിവര്‍. അച്ഛനും അപ്പുപ്പനും ചിറ്റപ്പനും കൂടി പിറകേ വന്നു. അമ്മയും ചിറ്റയുമൊക്കെ കൈ കഴുകാന്‍ നില്‍ക്കുകയാണ്. അങ്ങനെ നില്‍ക്കുമ്പോളതാ, അടുത്തുള്ള കാസറ്റ് കടയില്‍ നിന്നും നല്ല പാട്ട്.. “സൌപര്‍ണികാമൃത വീചികള്‍ പാടും..”
ചിറ്റപ്പന്‍ ആ പാട്ടില്‍ വീണു. “ഹാ! അതിമനോഹരമായ ഭക്തിഗാനം” എന്നും പറഞ്ഞ് ആശാന്‍ ഉടന്‍ കടയിലേക്ക് കയറി. “യേശുദാസ് പാടിയ നല്ല ഉഗ്രന്‍ ഭക്തിഗാന കാസറ്റ്” എന്ന് പറഞ്ഞ് ആ കാസറ്റ് കാണിക്കുമ്പോളാണ് ആള്‍ പോയതും കടയില്‍ കയറിയതുമൊക്കെ ഞങ്ങള്‍ അറിയുന്നത് തന്നെ!!! ഞങ്ങള്‍ കാസറ്റ് വാങ്ങി നോക്കി. കാലാകാലങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഭക്തിഗാനങ്ങളുടെ ഒരു കളക്‍ഷന്‍ 60 രൂപയ്‌ക്ക് അവര്‍ വിറ്റിരിക്കുന്നു (ശരിക്കും 75 രൂപയെന്നാണ് പറഞ്ഞത്, പിന്നെ കുറച്ചതാണെന്ന്!!!). ഞാനും ചേട്ടനും കൂടി സത്യാവസ്ഥ ചിറ്റപ്പനെ പറഞ്ഞ് മനസിലാക്കി. കടക്കാരനുമായി ചെറിയ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും അയാള്‍ പൈസ തിരിച്ചു തന്നു.
അന്ന് ഞങ്ങള്‍ സൌപര്‍ണികയില്‍ കുളിക്കാന്‍ പോയി. നടക്കാനുള്ള ദൂരമേ ഉള്ളു. പോകുന്ന വഴിയില്‍ അച്ഛനും അപ്പുപ്പനുമൊക്കെ സൌപര്‍ണികയുടെ മഹത്വത്തെ പറ്റി ഒരു ക്ലാസ് തന്നെയെടുത്തു. ഔഷധഗുണമുള്ള വെള്ളമാണത്രെ അവിടെ. എന്നാല്‍ സ്ഥലം എത്തിയതോടെ അവര്‍ നിശബ്‌ദരായി. ഏകദേശം പമ്പയുടെ അവസ്ഥ തന്നെയാണ് സൌപര്‍ണികയ്‌ക്കും. ഭക്തര്‍ക്ക് സുരക്ഷയും സൌകര്യവും കൂട്ടാന്‍ വേണ്ടി ആ നദിയെ നശിപ്പിച്ചിരിക്കുന്നു.. രണ്ട് വശവും ബണ്ട് കെട്ടി വെള്ളം ഒഴുകുന്നത് തടഞ്ഞിരിക്കുന്നു(വേനലായത് കൊണ്ടാവാം ചിലപ്പോള്‍ ഒഴുക്കില്ലായിരുന്നത്). ഞങ്ങള്‍ അവിടെ ആ “ഔഷധഗുണമുള്ള” വെള്ളം കണ്ട് നില്‍ക്കേ ഒരു പറ്റം തമിഴന്മാര്‍ ഓടി വന്ന് അതിലേക്ക് എടുത്ത് ചാടി. വെള്ളം കലങ്ങി വേറൊരു നിറമായി!!! എന്തായാലും വന്നുപോയില്ലെ എന്ന് കരുതി ഞങ്ങള്‍ വേഗം ഒന്ന് മുങ്ങികയറി.
അമ്പലം നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അടുത്തുള്ള റോഡുകളില്‍ നടക്കുമ്പോള്‍ സൂക്ഷിക്കണം. താഴെ നോക്കി നടന്നില്ലെങ്കില്‍ ചാണകം കാലില്‍ പറ്റുമെന്നുറപ്പ്. ഒട്ടനവധി കഴുതകളും പേരിന് കുറച്ച് കാളകളും പട്ടികളുമൊക്കെ തങ്ങളാല്‍ കഴിയും വിധം റോഡ് അലങ്കരിച്ചിരുന്നു.
ഒരു ദിവസം ഉച്ചയ്‌ക്കാണ് ഞങ്ങള്‍ മൂകാംബികയില്‍ നിന്നും വണ്ടി കയറിയത്. ഉടുപ്പിയില്‍ ഇറങ്ങി അവിടുത്തെ കൃഷ്‌ണക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. നാല് മണിയോടെ ഉടുപ്പിയില്‍ എത്തി. അവിടൊരു ഹോട്ടലില്‍ കയറി ചായയൊക്കെ കുടിച്ച് കൃഷ്‌ണക്ഷേത്രത്തില്‍ പോയി. “അന്യന്‍” സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന വലിയ കുളം ഈ അമ്പലത്തിനടുത്താണ്. അമ്പലത്തില്‍ തിരക്കുണ്ടായിരുന്നു..നല്ല ലഡുവും ഒരല്‍പം ഇടിയും കിട്ടി. അവിടുന്ന് ഒരേഴരയോടെ ഞങ്ങള്‍ ബസ് കയറി, മംഗലാപുരത്തേക്ക്(ഒരു തവണ കൂടി റിസ്‌ക് എടുക്കാന്‍ കഴിയാത്തത് കൊണ്ട് ഞങ്ങള്‍ ഉടുപ്പിയില്‍ നിന്നു തന്നെ ഭക്ഷണം കഴിച്ചു!!!).
മംഗലാപുരത്ത് ബസിറങ്ങുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ഇങ്ങോട്ടുള്ള വരവിന് ഓട്ടൊക്കാരുടെ “കയ്യിലിരുപ്പ്” ശരിക്കും മനസിലാക്കിയ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകാന്‍ തീരുമാനിച്ചു. ട്രെയിന്‍ പത്ത് മണി കഴിഞ്ഞേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് ധൃതിയൊന്നും ഇല്ലായിരുന്നു.
ഇങ്ങോട്ട് ഓട്ടൊയില്‍ വന്നപ്പോള്‍ വലിയ ദൂരമൊന്നുമില്ലയിരുന്നു. പക്ഷെ അങ്ങോട്ട് നടന്നപ്പോള്‍ സ്റ്റേഷന്‍ ഒരഞ്ചാറ് കിലോമീറ്റര്‍ അകലെയാണെന്ന് തോന്നി. എന്തായാലും നടന്ന് തുടങ്ങി, ഇനി നടപ്പ് തന്നെ എന്ന ചിന്തയില്‍ രാത്രിയില്‍ ഞങ്ങളുടെ ആ പട ബാഗുകളുമായി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. പത്തു മണിയോടെ സ്റ്റേഷനിലെത്തി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പത്തരയോടെ ഞങ്ങള്‍ മംഗലാപുരത്തോട് വിട പറഞ്ഞു.
തുടരും
14 മേയ് 2007
തീര്‍ത്ഥാടനം - ഭാഗം 2
കുറച്ച് കഴിഞ്ഞപ്പോള്‍ പോയവരില്‍ ഒരാള്‍ തിരികെ വന്നു. “എസ്. ഐ സ്ഥലത്തില്ലത്രെ.. അര മണിക്കൂറിനകം വരും.. നമ്മള്‍ കുറച്ച് നേരം കാത്തിരിക്കേണ്ടി വരും.. ഞങ്ങള്‍ സ്റ്റേഷനില്‍ നില്‍ക്കാം.. നിങ്ങള്‍ ഇവിടെ വിശ്രമിച്ചോളു..”, അയാള്‍ പറഞ്ഞു.
അര മണിക്കൂര്‍ കഴിഞ്ഞിട്ട് ഒരു മണിക്കൂറായിട്ടും എസ്.ഐ എത്തിയില്ല. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. വിശപ്പ് മെല്ലെ തലപൊക്കി തുടങ്ങി. ഓറഞ്ചും പഴവും ഒക്കെ കണ്ടു പിടിച്ചവരെ തൊഴുത് പോയി.. അതും കൂടിയില്ലായിരുന്നെങ്കില്‍..!
ഒടുവില്‍ ആ നിമിഷം വന്നെത്തി, എസ്.ഐ ആഗതനായി. ഞങ്ങള്‍ ബസ്സിലുണ്ടായിരുന്നവര്‍ എല്ലാവരും കൂടി സ്റ്റേഷന് നേരെ നീങ്ങി. സ്റ്റേഷനില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് എസ്.ഐ ഒന്ന് പരുങ്ങി. ബസ്‌ഡ്രൈവറുമായി എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് മുന്‍നിരയിലിരുന്ന എന്റെ ചിറ്റപ്പനെ ചൂണ്ടി എന്തോ ഡ്രൈവറോട് ചോദിച്ചു. കണ്ടക്‍ടര്‍ തന്റെ മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗിച്ച് അതിനെ പരിഭാഷപ്പെടുത്തി തന്നു:- “ഈ നില്‍ക്കുന്നവനാണോ നിന്നെ തല്ലിയത്??”. ഇതു കേട്ട ചിറ്റപ്പന്‍ ഞെട്ടി, ഞങ്ങളും..(പോലീസുകാര്‍ എവിടായാലും ഒരേ സ്വഭാവക്കാരാണ്, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കും!)
എന്തായാലും ആ ഡ്രൈവര്‍ മാന്യനായത് കൊണ്ട് ചിറ്റപ്പന്‍ രക്ഷപ്പെട്ടു! പെട്ടെന്നുള്ള ഒരു ആരോപണം അല്‍പനേരം ചിറ്റപ്പനെ “ഡൌണ്‍” ആക്കിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ ചിറ്റപ്പന്‍ തിരിച്ചു വന്നു.. “ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഞങ്ങളെ മൂകാംബികയില്‍ എത്തിച്ചേ തീരൂ” എന്ന വാശിയില്‍ മലയാളികള്‍ ഒന്നിച്ചു ചേര്‍ന്നു.. എസ്.ഐ ഒരുവിധത്തിലും സമ്മതിക്കുന്നില്ല.. ഡ്രൈവറെ വിട്ടുതരില്ല എന്നയാള്‍ ശാഠ്യം പിടിച്ചു.. വേണമെങ്കില്‍ വേറെ ബസ്സില്‍ കയറ്റി വിടാം എന്നയാള്‍ പറഞ്ഞു. അതു സമ്മതിച്ചാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഒരു നിമിഷം.. ഇതുവരെയുള്ള ബസ്‌യാത്രയുടെ ഭീകരാവസ്ഥ മനസില്‍ മിന്നിമറഞ്ഞു.
പറ്റില്ലാ.............. ഒരിക്കലും നടക്കില്ല... ഇനി നിറയേ ആളുകളുമായി വരുന്ന ബസ്സില്‍, ഞങ്ങളുടെ ലഗ്ഗേജുമായി കയറുന്ന അവസ്ഥ ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഞങ്ങള്‍ സമ്മതിച്ചില്ല. മാത്രമല്ല എല്ലാവരും കൂടി പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരുന്നു..! എസ്.ഐ ധര്‍മ്മസങ്കടത്തിലായി. ആശാന്‍ ഒരു ചര്‍ച്ച ആവശ്യപ്പെട്ടു. ചിറ്റപ്പനും എന്റെ അച്ഛനും വേറെ രണ്ട് പേരും കൂടി ചര്‍ച്ചയ്‌ക്കായി അകത്തേയ്‌ക്ക് പോയി. ബാക്കിയുള്ളവര്‍ പുറത്തിരുന്നു. എന്താണീ എസ്.ഐ ഡ്രൈവറിനെ വിടാത്തത്?? ഇതായിരുന്നു ഞങ്ങളുടെ സംശയം. കൂട്ടത്തിലൊരു യാത്രക്കാരന്‍ ആ സംശയം തീര്‍ത്തു തന്നു.
ശരിക്കുമുള്ള പ്രശ്‌നം സൈഡ് കൊടുക്കല്‍ സംബന്ധിച്ചായിരുന്നു. ഒരു ലോറി ഞങ്ങളുടെ ബസ്സിന് സൈഡ് തരാന്‍ വിസമ്മതിച്ചു. ഞങ്ങളുടെ ഡ്രൈവര്‍ റോങ്ങ് സൈഡില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലോറിയിലെ “പാവത്താനായ” കിളി ഡ്രൈവറുടെ നേരെ വെള്ളം കോരിയൊഴിച്ചു..! വണ്ടി നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങി. കിളി താന്‍ വെള്ളം കളഞ്ഞപ്പോള്‍ അറിയാതെ വീണതാണെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ അയാള്‍ക്കിട്ടൊന്ന് പൊട്ടിച്ചു.. ഒരു വടിയെടുത്ത് ലോറിയുടെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്‌തു.. ദാറ്റ്സ് ആള്‍! തുടര്‍ന്നാണ് ഗംഭീരമായ കൂട്ടത്തല്ല് അവിടെ അരങ്ങേറിയത്.. (ഇത്രയും നടന്നിട്ടും ഞങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഊഹിക്കണം ആ ബസ്സിലെ തിരക്ക്..)
ഇതിനിടെ മറ്റു ചിലരും സ്റ്റേഷനിലേയ്‌ക്ക് വന്നു. അത് ലോറി ഡ്രൈവറും കിളിയുമൊക്കെയാണെന്ന് ആ യാത്രക്കാരനില്‍ നിന്ന് ഞങ്ങള്‍ മനസിലാക്കി. അവരും എസ്.ഐയും ചിറ്റപ്പന്‍ & പാര്‍ട്ടിയും ബസ്സുകാരും തമ്മില്‍ കൂലങ്കഷമായ ചര്‍ച്ചയ്‌ക്കൊടുവില്‍ ചില തീരുമാനങ്ങള്‍ എടുത്തു :
- ഡ്രൈവര്‍ ലോറിക്കാര്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കും.
- ഞങ്ങളെ ബുദ്ധിമുട്ടിച്ചതിന് പകരമായി ആ ബസ്സില്‍ തന്നെ ഞങ്ങളെ മൂകാംബികയിലെത്തിക്കും.
- അവിടേയ്‌ക്ക് പോകുന്ന വഴിയില്‍ മറ്റൊരിടത്തും ബസ് നിര്‍ത്തില്ല.
അങ്ങനെ മണിക്കൂറുകള്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ചാപ്‌റ്ററിന് ശുഭാന്ത്യം.. ബസ് ഞങ്ങളേയും കൊണ്ട് മൂകാംബിക ലക്ഷ്യമാക്കി കുതിച്ചു.
തുടരും
13 മേയ് 2007
തീര്‍ത്ഥാടനം - ഭാഗം 1
അഞ്ചരയ്‌ക്ക് മംഗലാപുരത്തെത്തേണ്ട ട്രെയിന്‍ അന്ന് രണ്ട് മണിക്കൂറോളം വൈകി. എട്ട് മണിയോടെ ഞങ്ങള്‍ ബസ് സ്റ്റാന്റിലെത്തി. ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് രണ്ട് മണിക്കൂര്‍ കൊണ്ട് മൂകാംബികയിലെത്തും എന്നാണ്. ഞങ്ങള്‍ കണക്ക് കൂട്ടി.. പത്ത് - പത്തരയോടെ അവിടെയെത്തും. എന്നാല്‍ പിന്നെ അവിടെ ചെന്നിട്ടാവാം ബ്രേക്ക്ഫാസ്റ്റ്..
ഉടന്‍ തന്നെ ബസ് വന്നു.. സൂപ്പര്‍ഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ബസ്. ഇതേത് ടൈപ്പാണോ ആവോ.. ഞങ്ങള്‍ കയറി. ഒരര മണിക്കൂറ് കൊണ്ട് ഞങ്ങള്‍ക്കൊരു കാര്യം മനസിലായി.. ബസിന്റെ പേരിലേ സൂപ്പര്‍ഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ഒക്കെയുള്ളു. നമ്മുടെ KSRTC ഓഡിനറി ബസ്സിലും കഷ്ടമാണ് കാര്യം.. സകല സ്റ്റോപ്പിലും വണ്ടി നിര്‍ത്തും.. ആളുകള്‍ ഇടിച്ചു കയറും.. ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നും നിങ്ങളിരിക്കുന്ന സീറ്റില്‍ വേറെ പത്തു പേരുണ്ടെന്ന്.. അത്ര തിരക്ക്..!
ബസ്സില്‍ കയറിയിട്ട് ഒരു മണിക്കൂറാവുന്നു.. പകുതി ദൂരം പോലും കഴിഞ്ഞിട്ടില്ല എന്ന് വഴിയിലെ ബോര്‍ഡുകളില്‍ നിന്നും മനസിലായി. ഒരു കാര്യത്തില്‍ മാത്രം സന്തോഷം തോന്നി.. ബസ് യാത്രകളിലെ സ്ഥിരം വാള്‍പയറ്റുകാരനായ അനന്തു അന്ന് “നോര്‍മലായിരുന്നു”. ബസ് ഒരു വിധം തിരക്കുള്ള ഏതോ ഒരു കവലയിലെത്തി. കുറച്ച് നേരം അവിടെ നിര്‍ത്തിയിട്ടു. പെട്ടെന്നാണ് ഒരു ബഹളം..!
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുമ്പേ ഡ്രൈവറേ ഒരു കൂട്ടം ആളുകള്‍ പൊക്കിയെടുത്തോണ്ട് പോയി അടി തുടങ്ങി..! ഇത് കണ്ട ബസ് ജീവനക്കാര്‍ കന്നടയില്‍ എന്തൊക്കെയോ വിളിച്ച് കൂവി (മിക്കവാറും തെറിയായിരിക്കും.. അതെങ്ങനെ മനസിലായി എന്ന് ചോദിക്കരുത്. തെറിയുടെ ഒരു “മണം” വന്നു.. അത്രതന്നെ.!) ചാടിയിറങ്ങി. പിന്നങ്ങോട്ട് എന്തൊക്കെയാണാവോ നടന്നത്.. സിനിമാസ്റ്റൈലിലല്ലേ അടി!
ഒടുവില്‍ പോലീസെത്തി.. ബസുകാരോട് എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ അറിയാവുന്ന ഇംഗ്ലീഷും മേമ്പൊടിക്ക് കന്നടയും ഹിന്ദിയും ചേര്‍ത്ത് അവര്‍ പറഞ്ഞു, “ഞങ്ങള്‍ ബസ് കസ്റ്റഡിയില്‍ എടുക്കുകയാണ്.. അതുകൊണ്ട് യാത്രക്കാര്‍ ഇവിടെ ഇറങ്ങണം..”
“ഇല്ലാ.. നഹീ.. നോ.. ഇറ്റ് ഈസ് നോട്ട് പോസിബിള്‍..!” ഒരു ഗര്‍ജനം. ആരാണത്?? മറ്റാരുമല്ല, എന്റെ ചിറ്റപ്പന്‍. ചിറ്റപ്പന്‍ നാഗ്‌പൂരില്‍ ഓര്‍ഡിനന്‍സ് ഫാക്‍ടറിയില്‍ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ പല ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. ചിറ്റപ്പന്റെ വായില്‍ നിന്നും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അനര്‍ഗളനിര്‍ഗളം പ്രവഹിച്ചപ്പോള്‍ പോലീസുകാര്‍ വായും പൊളിച്ച് നിന്നു..! കാര്യം നിസാരം. ഞങ്ങള്‍ മലയാളികള്‍ ആരും ബസ്സില്‍ നിന്നും ഇറങ്ങുന്ന പ്രശ്നമില്ല. കാരണം ഞങ്ങള്‍ക്ക് സ്ഥലം പരിചയമില്ല, ഭാഷ അറിയില്ല, സര്‍വോപരി മൂകാംബിക വരെയുള്ള “സൂപ്പര്‍ഫാസ്റ്റിന്റെ” ടിക്കറ്റ് ചാര്‍ജ് കൊടുത്തുപോയി.
പോലീസുകാര്‍ പതിനെട്ടടവും പയറ്റി. നോ രക്ഷ! മലയാളികളുടെ ഒരുമ അറിയാമല്ലോ (ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഒരു ധര്‍ണ ഓര്‍ത്തു നോക്കൂ)?? ആരും ബസ്സില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പോലീസുകാര്‍ പറഞ്ഞു, “ ഞങ്ങളുടെ എസ്.ഐ സ്റ്റേഷനിലാണ്. അദ്ദേഹത്തിനോട് ആലോചിച്ച് വേണ്ട പരിഹാരമുണ്ടാക്കാം”.
കുറച്ച് നേരത്തേക്ക് ഞങ്ങളുടെ നേതാവിന്റെ സ്ഥാനം ചിറ്റപ്പന്‍ ഏറ്റെടുത്തു. കാര്യങ്ങള്‍ യാത്രക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം സ്റ്റേഷനില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
അങ്ങനെ ബസ് പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. അവിടുത്തെ സ്ഥിതിയെന്താവുമെന്ന് ഓര്‍ത്ത് ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു...
തുടരും
01 മാർച്ച് 2007
തസ്‌കരചരിതം
നരികള്‍ മോങ്ങും രാത്രിയില്‍
വവ്വാല്‍ പറക്കും രാത്രിയില്‍
മൂങ്ങകള്‍ മൂളും രാത്രിയില്‍
തനിച്ചൊരാള്‍ വരണുണ്ടേ..
തോര്‍ത്ത് കൊണ്ട് മുഖം മറച്ച്
കൈലിമുണ്ട് മടക്കിക്കുത്തി
മന്ദം മന്ദം, ചുറ്റും നോക്കി
കരുതലോടെ വരണുണ്ടേ..
പൂ പറിക്കും ലാഘവത്തില്‍
ഓടിളക്കി മാറ്റിയവന്‍
പൂച്ച പോലും തോല്‍ക്കും വിധം
നിശബ്‌ദനായി അകത്തെത്തി.
കണ്‍കെട്ടോ കൈക്രിയയോ
മായയോ മായാജാലമോ
മറ്റാരും അറിയാതെയവന്‍
പണപ്പെട്ടി തുറന്നുവല്ലോ..
ഹാ കഷ്‌ടം!!!
വെള്ളമില്ലാത്ത ഗ്ലാസ്സുപോലെ
വള്ളമില്ലാത്ത വള്ളപ്പുരപോലെ
നെല്ലില്ലാത്ത പത്തായം പോലിതാ
ചില്ലിയില്ലാത്തൊരു പണപ്പെട്ടി..!
പോക്കറ്റിലവന്‍ കൈയ്യിട്ടു
നൂറിന്‍ നോട്ടൊന്നവനെടുത്തു
വീട്ടുകാരെ വിളിച്ചുണര്‍ത്തി
അവരുടെ കൈയ്യിലേല്‍പ്പിച്ചു..
തക്കം നോക്കിയ വീട്ടുകാരന്‍
ചാടി കൈയ്യില്‍ പിടുത്തമിട്ടു
ക്ഷണനേരത്തില്‍ കൈയ്യിലിരുന്ന
തോര്‍ത്തു കൊണ്ട് കെട്ടിയിട്ടു..!
പോലീസേമാന്‍ എത്തിയപ്പോള്‍
കൈയ്യോടെ കള്ളനെ കൈമാറി..
പരാതിയൊന്നെഴുതി കൊടുത്തു
മോഷണം പോയി പതിനായിരം!
കേട്ടില്ലേ സോദരാ നീയീക്കഥ.
നല്ലതു ചെയ്യിടാന്‍ പോകുന്ന നേരത്ത്
രണ്ടാമതൊന്ന് നീ ആലോചിച്ചീടുകില്‍
ഇനിയും തുടരാം നിനക്കീ...
തസ്‌കരജീവിതം..!
20 ഫെബ്രുവരി 2007
കോന്‍ ബനേഗാ ക്രോര്‍പതി???
ഞാന്‍ ടീവി ഓണ്‍ ചെയ്തു. എന്റെ കൈ റിമോട്ടിലെ ബട്ടണുകളില്‍ ഒന്നോടി. എനിക്ക് കാണേണ്ട പരിപാടി തുടങ്ങി കഴിഞ്ഞു. ടേന്‍ ടേന്‍ ടെന്‍ ടെന്‍ ടെ ടെ ടേന്‍ ടേണ്‍ ടെ ടേന്‍.... എന്ന സംഗീതം എന്റെ കാതില്‍ മുഴങ്ങി.
“നമസ്കാര്‍.. മേം ഹൂന്‍ ഷാഹ്‌രുഖ് ഖാന്‍.. ഓര്‍ ആപ് ദേഖ് രഹെ ഹൈന്‍ കോന്‍ ബനേഗാ.. ക്രോര്‍പതീ...”
നിറഞ്ഞ കരഖോഷം.. അതെ കേബീസി തുടങ്ങി കഴിഞ്ഞു. 15 ചോദ്യങ്ങള്‍.. സമ്മാനം രണ്ട് കോടി രൂപ.. കളിക്കാന്‍ തയ്യാറായി പത്ത് പേര്‍ അവിടെ ആ സ്റ്റുഡിയോവില്‍ ഉണ്ട്. ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് എന്ന ആദ്യ റൌണ്ടില്‍ നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇനി അയാളും ഷാഹ്‌രുഖും തമ്മില്‍ കളിക്കും.. കോന്‍ ബനേഗാ.. ക്രോര്‍പതീ!
അയാള്‍ കളിച്ച് കളിച്ച് 25 ലക്ഷം രൂപയുമായി പോയി.. ഹൊ! ഭാഗ്യവാന്‍.. ഈ പരിപാടിയിലൊന്ന് കയറിപറ്റാന്‍ എന്താ വഴി?? ഞാന്‍ ആലോചിച്ചു. ഷാഹ്‌രുഖ് എപ്പിസോട് കഴിഞ്ഞ് പോകുന്നതിന് മുമ്പ് ഒരു വരി പറഞ്ഞു, “നിങ്ങള്‍ക്കും പങ്കെടുക്കാം കേബീസിയില്‍.. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ എപ്പിസോടിന് ശേഷം ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുക.”
പ്രതീക്ഷ എന്റെ മുഖത്തേയ്‌ക്ക് ടോര്‍ച്ചടിച്ചു. ഞാന്‍ കാത്തിരുന്നു ആ ചോദ്യത്തിനായി.. പക്ഷേ വന്നില്ല. പകരം ഒരു ഹിന്ദി സീരിയല്‍ വന്നു. ഒരു മലയാളം സീരിയല്‍ പോലും കാണാത്ത ഞാന്‍ അന്നാദ്യമായി ഒരു ഹിന്ദി സീരിയല്‍ കണ്ടു, കുറച്ച് നേരം. അത് സഹിക്കാനുള്ള ശക്തി എനിക്കില്ലാത്തത് കൊണ്ട് മനസ്സില്ലാമനസ്സോടെ ഞാന്‍ ടീവി നിര്‍ത്തി.
ശനിയാഴ്ച. രാത്രി ചുമ്മാ ചാനല്‍ മാറ്റി കളിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന്.. അതാ ഒരു ചോദ്യം.. വെറും ചോദ്യമല്ല. നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു ചോദ്യം!
“ഭഗവാന്‍ വിഷ്ണു തന്റെ കൂര്‍മ്മാവതാരത്തില്‍ ഏത് മൃഗത്തിന്റെ രൂപമാണ് സ്വീകരിച്ച്ത്? 1)ആന, 2)ആമ, 3)പന്നി, 4)സിംഹം. ഉത്തരം അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: 1904 424 78270 പിന്നെ ഉത്തരമേതാണ് എന്ന് സൂചിപ്പിക്കുന്ന നമ്പരും. ഉദാ: നിങ്ങളുടെ ഉത്തരം ആന എന്നാണെങ്കില്‍ 1904 424 78270 1 എന്ന് വിളിക്കുക”.
പിന്നെ വൈകിയില്ല. ഞാന്‍ വിളിച്ചു. ഫോണിലൂടെ സന്ദേശം, “കേബീസി കൊ ഫോണ്‍ കര്‍നേ കേ ലിയെ ധന്യവാദ്. കമ്പ്യൂട്ടര്‍ ദ്വാരാ ചുനേ ഗയേ നമ്പേര്‍സ് കൊ ഹം ഫോണ്‍ കരേംഗെ അഗ്‌ലെ തീന്‍ ദിനോം മേ”. അതായത് ശരിയുത്തരം തരുന്നവരില്‍ നിന്നും കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്നവരെ മൂന്നു ദിവസത്തിനകം അവര്‍ തിരികെ വിളിക്കുമെന്ന്. ഇതു കേട്ടതോടെ കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലായി ഞാന്‍.. ഊം.. മ്.. ഇത് കൊറേ കണ്ടിട്ടിണ്ട്.. ഞാന്‍ സ്വയം പറഞ്ഞു.
ഞായറാഴ്ച എനിക്കൊരല്പം പ്രതീക്ഷയുണ്ടായിരുന്നു. തിങ്കളാഴ്ച ആ പ്രതീക്ഷയുടെ ശക്തി കുറഞ്ഞു. ചൊവ്വാഴ്ച. മൂന്നാം ദിവസം. ഞാന്‍ കോളേജില്‍ നിന്ന് വരുമ്പോള്‍ പതിവിന് വിപരീതമായി ചേച്ചി വീടിന്റെ വാതില്‍ക്കല്‍ തന്നെ നില്പുണ്ട്.. ഒരു സെവെന്റി എം.എം ചിരിയുമായി.
“കുറച്ചു കൂടി നേരത്തേ വരാന്‍ മേലായിരുന്നൊ നിനക്ക്?”, ചേച്ചിയുടെ ചോദ്യം.
ഞാന്‍ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കയറി.
“എടാ.. നിന്നെ കേബീസിയില്‍ നിന്ന് വിളിച്ചിരുന്നു”
ഞാന്‍ വീണ്ടും ഇന്നസെന്റായി..
പക്ഷേ.. അന്ന് രാത്രി.. ഏകദേശം ഒരു എട്ടു മണിയായി കാണും.. ഒരു എസ്.റ്റീ.ഡി ബെല്‍. ഞാന്‍ ഫോണെടുത്തു.
അതെ.. ഇന്ത്യ മുഴുവനുമുള്ള ആളുകളില്‍ നിന്നും 340 പേരെ രണ്ടാം റൌണ്ടിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു. അതിലൊരാള്‍ ഞാന്‍.. ഒരു പത്തിരുപത് മിനിറ്റ് നേരം അവര്‍ സംസാരിച്ചു.. എന്റെ പേരും മേല്‍വിലാസവും അവര്‍ വാങ്ങി വെച്ചു. കേബീസിയുടെ മുപ്പത്തിയെട്ടാം എപ്പിസോഡിനായി അവരുടെ ചിലവില്‍ മാര്‍ച്ച് 6ന് മുംബൈയില്‍ ചെല്ലാമോ എന്ന്.. സന്തോഷത്തോടെ ഞാന്‍ സമ്മതം മൂളി.
അപ്പോളതാ അടുത്ത ചോദ്യം. “ഇവയിലേതാണ് ഗ്രാന്റ്‌സ്ലാം ടൂറ്ണമെന്റ് - ജര്‍മന്‍ ഓപണ്‍, സിംഗപൂര്‍ ഓപണ്‍, റഷ്യന്‍ ഓപണ്‍, യു.എസ് ഓപണ്‍?”
ശരിയുത്തരം വളരെ എളുപ്പത്തില്‍ തന്നെ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ പ്രതീക്ഷ ടോര്‍ച്ചല്ല.. ഒരു ലൈറ്റ് ഹൌസ് ആയി തന്നെ അടിക്കുന്നുണ്ട്..
എന്നാല്‍...
“ശരിയുത്തരം പറയുന്നവരില്‍ നിന്നും 100 പേരെ തിരഞ്ഞെടുക്കുന്നു. അവരെ ഞങ്ങള്‍ മൂന്നു ദിവസത്തിനകം വിളിക്കും.” എന്ന മറുപടിയോടെ അവര്‍ ഫോണ്‍ വെച്ചു.
വെള്ളിയാഴ്ച. ശിവരാത്രി ദിവസം. എനിക്കവധി ദിവസമാണ്.. സമയം ഏകദെശം 3.45 കഴിഞ്ഞു.. വീണ്ടും ഒരു എസ്.റ്റീ.ഡി ബെല്‍!!!
“ഹലോ.. മേന്‍ പ്രതിഭാ ജാ ബോല്‍ രഹി ഹൂന്‍.. കോന്‍ ബനേഗാ ക്രോര്‍പതി സേ”
സംഭാഷണം ഹിന്ദിയില്‍ വേണോ ഇംഗ്ലീഷില്‍ വേണോ എന്നായി അവര്‍.. ഏത് ഭാഷയായാലും കുഴപ്പമില്ല, സംസാരിച്ചാല്‍ മതി എന്ന അവസ്ഥയില്‍ ഞാന്‍. എന്തായാലും ഇംഗ്ലീഷില്‍ തന്നെ സംസാരം തുടരാന്‍ തീരുമാനിച്ചു.
വീണ്ടും നിയമങ്ങള്‍.. ഒരഞ്ച് മിനിട്ട്.
ഇനി നാല് ചോദ്യങ്ങള്‍ ചോദിക്കും.. മൂന്നെണ്ണം ഓപ്‌ഷനോടെയും ഒരെണ്ണം ഓപ്‌ഷനില്ലാതെയും. ഇതു കേട്ടതോടെ അതുവരെ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം എങ്ങോ ചോര്‍ന്നു പോയി!
പിന്നെ എന്താ സംഭവിച്ചത് എന്നെനിക്കറിയില്ല. നാലില്‍ മൂന്നെണ്ണവും തെറ്റിച്ച് ഞാന്‍ ദാ പുറത്തേയ്ക്ക്. എന്റെ ലൈറ്റ് ഹൌസിന് ഞാന്‍ തന്നെ കല്ലെറിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ..
നിങ്ങളുടെ അറിവിലേയ്ക്കായി ആ നാല് ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ആദ്യ ചോദ്യത്തിന് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കിയത്:
1) ഭാരതത്തിലെ പരിശീലകര്‍ക്ക് കൊടുക്കുന്ന പുരസ്കാരം ഏത്?
A. പത്മശ്രീ B. അര്‍ജ്ജുന അവാര്‍ഡ് C. ഭാരതരത്ന D. ധ്രോണാചാര്യ അവാര്‍ഡ്
2) ഇവരിലാരാണ് അര്‍ജ്ജുനന്റെ മരുമകള്‍?
A. ഉത്തര B. സുഭദ്ര C. ഗംഗ D. യമുന
3) ഇക്കഴിഞ്ഞ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം?
A. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ B. സൌരവ് ഗാംഗുലി C. ഗൌതം ഗംഭീര്‍ D. രാഹുല്‍ ദ്രാവിഡ്
4) റിസര്‍വ് ബാങ്ക് സ്ഥാപിച്ച വര്‍ഷം?
ഈ ചോദ്യത്തിന് ഓപ്‌ഷന്‍ ഇല്ലായിരുന്നു.
----------------------------------------------------------------------------------------------------------------------------------------------------
ഇന്ന് ഫെബ്രുവരി 19. വീണ്ടും ചോദ്യം ഞാന്‍ കണ്ടു. വീണ്ടും വിളിച്ചു. പതിവു പോലെയുള്ള മറുപടികള്‍.
ഫെബ്.20. വൈകുന്നേരം ആറര മണി. ഞാന്‍ ഓര്‍ക്കുട്ടിലാണ്. ഫോണ്‍ ബെല്ലടിക്കുന്നു. എസ്.റ്റീ.ഡി ബെല്‍!!! പ്രതീക്ഷ എന്റെ മുഖത്തേയ്‌ക്ക് ടോര്‍ച്ചടിച്ചു... ഒരിക്കല്‍ കൂടി.
16 ഫെബ്രുവരി 2007
ഫോട്ടോസ്റ്റാറ്റ്!!!
എനിക്ക് പറ്റിയ അബദ്ധത്തിന് മണിക്കൂറുകളുടെ പഴക്കമേ ഉള്ളൂ.. ഒരു അസൈന്‌മെന്റിലാണ് സംഗതിയുടെ തുടക്കം. ഇന്‍ക്കം ടാക്സ് ആണ് വിഷയം.. ഓരോ കൊല്ലവും നിയമം മാറുന്നതിനാല്‍ ഈ വര്‍ഷത്തെ ബുക്ക് നോക്കി തന്നെ വേണം അസൈന്‍മെന്റ് എഴുതാന്‍.. ഞങ്ങള്‍(ഞാനും എന്റെ രണ്ട് കൂട്ടുകാരും) ടീച്ചറിന്റെ കൈയ്യില്‍ നിന്നും ടെക്സ്‌റ്റ് ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ തീരുമാനിച്ചു.. പത്തമ്പത് പേജുള്ള ഒരു പാഠമാണ് എഴുതേണ്ടത്(മൊത്തമൊന്നും വേണ്ട, പ്രസക്ത ഭാഗങ്ങള്‍ മാത്രം). ഞങ്ങള്‍ ടീച്ചറിന്റെ കൈയ്യില്‍ നിന്നും ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് കടയിലെത്തി. ആവശ്യമുള്ള പേജുനമ്പരുകള്‍ എഴുതി കടക്കാരന് കൊടുത്തു. കുറെ ഉള്ളതു കാരണം കുറച്ച് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നിറങ്ങി. അല്പം കഴിഞ്ഞ് പോയി ഫോട്ടോസ്റ്റാറ്റ് വാങ്ങുകയും ചെയ്തു. എല്ലാം കൂടി പതിനെട്ട് രൂപ മാത്രം, സന്തോഷമായി.. കാരണം അതില്‍ കൂടുതലാവുമെന്ന് പ്രതീക്ഷിച്ചിരുന്നു..
മൂന്നു പേര്‍ക്കും എഴുതണമല്ലോ.. അതു കൊണ്ട് ഞങ്ങള്‍ ആ ഫോട്ടോസ്റ്റാറ്റ് മൂന്നായി ഭാഗിച്ചു. കൂട്ടുകാരില്‍ ഒന്നാമന്‍ ആദ്യഭാഗവും രണ്ടാമന്‍ രണ്ടാംഭാഗവും ഞാന്‍ അവസാനഭാഗവും കൊണ്ടുപോയി.. എഴുത്തോടെഴുത്ത്.. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഞാനും എന്റെ ഒരു കൂട്ടുകാരനും ഞങ്ങളുടെ കൈവശമുള്ള ഫോട്ടോസ്റ്റാറ്റുകള്‍ മുഴുവന്‍ മൂന്നാമന്റെ കൈയ്യില്‍ കൊടുത്തു. തിങ്കളാഴ്ച അവന്‍ അതു മുഴുവന്‍ എഴുതി കൊണ്ടുവരികയും ചെയ്തു. കൂട്ടുകാരന്‍ എഴുതിയത് എന്റെ മറ്റേ കൂട്ടുകാരന്‍ കൊണ്ടുപോയി, ഞാന്‍ ഫോട്ടോസ്റ്റാറ്റും കൊണ്ടു വന്നു. മൂന്നാം ഭാഗം എഴുതിയത് കൊണ്ടാവണം, ഞാന്‍ അതു കഴിഞ്ഞെഴുതിയത് രണ്ടാം ഭാഗമാണ്.. എഴുത്തിനിടയില്‍ പലപ്പോഴും എന്റെ ഉള്ളില്‍ സംശയം സടകുടഞ്ഞെഴുന്നേറ്റു- ഇതൊക്കെ എഴുതേണ്ടത് തന്നെയാണോ?? ഞാന്‍ തന്നെ ആ സംശയത്തെ അടിച്ചു ബോധം കെടുത്തി ഒരു മൂലയിലൊതുക്കി-- ഹും, മടിയന്‍! എഴുതാതിരിക്കാന്‍ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത് കണ്ടില്ലേ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
അങ്ങനെ തട്ടിമുട്ടി ഞാന്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ എഴുതി തീര്‍ത്തു. ഇനി ഒന്നാം ഭാഗം, വെറും നാലു പേജു കൂടി.. ഹാവൂ.. അതു കഴിഞ്ഞാല്‍ സമാധാനം.. ഞാനോര്‍ത്തു. അപ്പോഴാണ് എന്റെ ശ്രദ്ധ പേജിന്റെ മുകളിലേയ്ക്കൊന്ന് തിരിഞ്ഞത്.. മൂന്നക്കങ്ങള്‍.. അത് പേജ് നമ്പരാകുന്നു..
പാഠം തുടങ്ങുന്നത് പേജ് നം. 412. ഞാന്‍ ഇത്രയും നേരം എഴുതിയത്.. പേജ് നം. 227 മുതല്‍ 242 വരെ!!! ഇതെന്താ കഥ?? ഞാന്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കി.. ആ ദുഃഖ സത്യം ഞാന്‍ മനസിലാക്കി.. കടക്കാരന് പേജ് മാറിപ്പോയിരിക്കുന്നു.
ഒരു പുതിയ ടെക്സ്റ്റ് വാങ്ങിയിട്ടുണ്ട്.. അതു നോക്കി എല്ലാം ആദ്യം മുതല്‍ എഴുതാന്‍ പോകുന്നു.. പാവം ഞാന്‍!
ഗുണപാഠം:
1)ഒരു കടക്കാരനേം വിശ്വസിക്കരുത്...
2) എന്തു വാങ്ങിയാലും അതൊന്ന് നോക്കണം, ഒരുവട്ടമല്ല.. രണ്ടു വട്ടം!!!
14 ഫെബ്രുവരി 2007
പക്ഷേ...
ഒന്നു കണ്ണടച്ചിരുന്നെങ്കില്‍...
മുല്ലപ്പൂവിന്റെ മണമറിഞ്ഞപ്പോള്‍
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍..
മഴയത്ത് പോയപ്പോള്‍
കുട എടുക്കാതിരുന്നെങ്കില്‍...
എനിക്കു നിന്നെ കാണാനാവുമായിരുന്നു.
പക്ഷേ...
09 ഫെബ്രുവരി 2007
ധോണി
ആരാണ് ധോണി?? ഒരു സാധാരണ ഇന്ത്യാക്കാരനോട് ചോദിച്ചാല്‍ ബാറ്റില്‍ നിന്നും തീയുണ്ട പോലെ റണ്ണൊഴുക്കുന്ന, ഏതു ബോളര്‍മാരുടെയും പേടിസ്വപ്നമായ, ദിനവും രണ്ട് ലിറ്റര്‍ പാല്‍ കുടിക്കുന്ന, പരസ്യങ്ങളിലെ സ്ഥിര സാന്നിധ്യമായ ഇന്ത്യയുടെ ചങ്കുറപ്പുള്ള വിക്കറ്റ്കീപ്പറിനെ പറ്റിയാവും നിങ്ങള്‍ കേള്‍ക്കുക.. എന്നാല്‍, ഇവിടെ എന്റെ സ്വന്തം നാടായ പറവൂരില്‍ ധോണിയെ അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് ഭൂരിപക്ഷം പേരിലും ഒരു കണ്‍ഫ്യൂഷന്‍ കാണുവാന്‍ കഴിയും. എന്തുകൊണ്ട്?? ഉത്തരമറിയാന്‍ തുടര്‍ന്നു വായിക്കുക..
എന്റെ നാട്ടിലെ സാവേരി സൌണ്ട്സിനെ (കൊടി എന്ന പോസ്റ്റ് നോക്കുക) കുറിച്ച് നിങ്ങള്‍ വായിച്ചിരിക്കും എന്നു കരുതട്ടെ.. ആ സാവേരിയിലെ ജോലിക്കാരനാണ് ധോണി.. ക്ഷമിക്കുക, ആ വ്യക്തിയുടെ ശരിയായ പേര് എനിക്കറിയില്ല.. ഈ നാട്ടില്‍ തന്നെ എത്ര പേര്‍ക്കറിയാം എന്ന് എനിക്ക് സംശയവുമുണ്ട്.. എന്തായാലും ഇവിടെ ഒരു ധോണി ഉണ്ട്. അമ്പലപ്പറമ്പില്‍ കൂട്ടംകൂടി നില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരില്‍ ആരുടേയൊ തലയില്‍ ഉദിച്ചതാവും ആ നാമം.. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഇരട്ടപ്പേര്..!
രൂപം കൊണ്ട് ധോണിയുടെ ഒരു വിദൂര സാദൃശ്യം നമ്മുടെ ധോണിക്കും ഉണ്ടെന്ന് എനിക്ക് പറയേണ്ടി വരും, പക്ഷേ ധോണിയുടെ “വന്‍” ആരാധകരാരെങ്കിലും ഇത് കേട്ടാല്‍ പിന്നെ എന്റെ കാര്യം, ധോണിക്ക് പന്തെറിയുന്ന ബോളര്‍മാരിലും കഷ്ടമായിരിക്കും. അസൂയക്കാര്‍ ധോണിയുടെ ഒരു “ഉണങ്ങിയ” രൂപം എന്നൊക്കെ പറയുമെങ്കിലും അത്രയ്ക്കങ്ങോട്ട് പോകേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ധോണിയുടെ രൂപമല്ല പ്രധാനം.. അവന്റെ ജോലിയാണ്.
ഞാന്‍ ഇനി പറയുന്ന സംഭവത്തിന്റെ പശ്ചാത്തലം ഒരു വീട് മാറല്‍ ആണ്.. മറ്റാരുടേയുമല്ല, ഞങ്ങളുടെ തന്നെ.. പുതിയ വീട്ടിലേയ്ക്ക് താമസം മാറിയപ്പോഴാണ് ഞങ്ങള്‍ക്ക് കേബിള്‍ തന്ന സ്ഥാപനത്തിന് ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്ത് “റേയ്ഞ്ച്” ഇല്ല എന്ന സത്യം ഞങ്ങള്‍ മനസിലാക്കിയത്. അവരുമായി കുറച്ച് വഴക്കൊക്കെ ഇടേണ്ടിവരികയും ചെയ്തു. വീട് മാറി ഒരാഴ്‌ചയായിട്ടും കേബിള്‍ ഇല്ലാത്ത അവസ്ഥ.. ഇന്നത്തെ കാലത്ത് അതിന്റെ ഭീകരത നിങ്ങള്‍ക്കൂഹിക്കാമല്ലോ?? ഞങ്ങള്‍ പുതിയ കേബിള്‍ കണക്ഷന്‍ തേടുകയാണ്. സാവേരി സൌണ്ട്സിന് ഒരു കേബിള്‍ റ്റീവി ശൃംഗലയുണ്ട്. ഒരു ദിവസം രാവിലെ ബാങ്കില്‍ പോകുന്ന വഴി എന്റെ അച്ഛന്‍ അവിടെ കയറി പറഞ്ഞു, “കേബിള്‍ വേണമായിരുന്നു..“
“അതിനെന്താ ചേട്ടാ, ദാ ഇന്ന് തന്നെ ധോണിയെ വിട്ടേക്കാം” എന്ന് സാവേരി സൌണ്ട്സ് ഉടമ ശശി. പക്ഷേ.. അന്ന് ധോണി വന്നില്ല.. മൂന്നു ദിവസമായിട്ടും ധോണി വന്നില്ല. അച്ഛന്‍ വീണ്ടും കടയിലെത്തി. “ചേട്ടാ, ഇന്ന് തീര്‍ച്ചയായും ധോണിയെ വിടാം.”, ശശി.
അങ്ങനെ ഒരാഴ്ച.. ധോണി വന്നില്ല. ഒടുവില്‍ ഞങ്ങള്‍ ഏസീവിയുടെ കേബിള്‍ എടുത്തു. അടുത്ത ദിവസം അച്ഛന്‍ ബാങ്കിലേയ്ക്ക് പോകുമ്പോള്‍ സാവേരിയില്‍ ശശിയും ധോണിയും നില്‌പുണ്ട്.
“ചേട്ടാ, ദാ ധോണിയെ ഇപ്പോ വിട്ടേക്കാം“, ശശി പറഞ്ഞു.
“ഓ.. ഇനി വേണ്ട.. ഇയാളുടെ ധോണി ക്രിക്കറ്റ് കളിയൊക്കെയായി തിരക്കിലല്ലേ..ഞങ്ങള്‍ പുതിയ കണക്ഷന്‍ എടുത്തു.“
ശശിയുടെ മുഖം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.
25 ജനുവരി 2007
കൊടി!
ഈ കഥ നടന്നത് പറവൂര്‍ എന്ന എന്റെ സ്വന്തം ഗ്രാമത്തിലാണ്‍.. ഈ കഥ നടക്കുന്ന അവസരത്തില്‍ ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അടിപിടിയും വെട്ടുംകുത്തും നടക്കുന്നു. സംഭവത്തിന്റെ ഗൌരവം മാനിച്ച് ശരിയായ പേരുകള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. അപ്പോള്‍ ഞാന്‍ സംഭവകഥയിലേയ്ക്ക് കടക്കുന്നു.. കൊടി!
ഭഗവതിക്കല്‍ അമ്പലം, ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പുണ്യക്ഷേത്രം. അവിടുത്തെ ഒരുത്സവകാലം.. എന്നുവെച്ചാല്‍ ഏതു നിമിഷവും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാം എന്നര്‍ത്ഥം! അമ്പലത്തിന്‍ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു സാവേരി സൌണ്ട്സ്.. അതിന്റെ ഉടമസ്ഥന്‍ ശശി, കഥാനായകന്‍ നമ്പറ്:1. സാവേരി സൌണ്ട്സിന്‍ പിറകിലായി ഒരു ഭവനം, ആലപ്പുഴയിലെ ഒരു പ്രമുഖ കോളേജില്‍ നിന്നും റിട്ടയറ് ചെയ്ത ഒരു പ്രഫസറുടെ വീട്. ആ പ്രഫസറുടെ മകന്‍ ബാബു, കഥാനായകന്‍ നമ്പറ്:2. ശശിയും ബാബുവും കൂട്ടുകാരാണ്‍.. ഏകദേശം ഒരേ പ്രായം. രണ്ടാളും രാഷ്ട്രീയ പാറ്ട്ടി നം.1 ന്റെ അനുഭാവികള്‍.
ഉത്സവം അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുന്നു.. ഇതുവരെ ഒരു കുഴപ്പവുമില്ല.. “ഇതെന്ത് മറിമായം?? പറവൂരെ പിള്ളേരെല്ലാം മര്യാദക്കാരായോ?” നാട്ടിലെ എക്സ്-ചട്ടമ്പികള്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു. അങ്ങനെ ഉത്സവത്തിന്റെ അവസാനദിനവുമെത്തി. ഇത്തവണ ചരിത്രം തിരുത്തുമോ അമ്പലവും ഉത്സവവും??
ഈ സന്ദര്‍ഭത്തിലാണ്‍ നമ്മുടെ നായകന്മാരുടെ മനസില്‍ ഒരു ചിന്ത പൊട്ടിവിടര്‍ന്നത്.. “അവസാനദിനമല്ലെ അളിയാ.. ഒന്നു മിനുങ്ങിയാലോ??”
അങ്ങനെ ശശിയും ബാബുവും അമ്പലപ്പറമ്പില്‍ കണ്ട ഒരു സുഹൃത്തിന്റെ ബൈക്കുമെടുത്ത് നേരെ ഷാപ്പിലേയ്ക്ക്.. അവിടുന്ന് ഒരു വഴിയായി രണ്ടു പേരും കൂടി തിരിച്ച് വരുന്നു.. അപ്പോഴാണ്‍ അവറ് കണ്ടത്.. അതാ പാറി പറക്കുന്നു.. കൊടി! രാ.പാ(രാഷ്ട്രീയ പാറ്ട്ടി) നം.2ന്റെ കൊടി പാറി പറക്കുന്നു.. കഥാനായകന്മാറ്ക്ക് സഹിച്ചില്ല.. നമ്മുടെ ആള്‍ക്കാരെ വെട്ടിയ അവന്മാരുടെ ഒരു കൊടി..ഫൂ!
ഒന്നാമതേ വെള്ളത്തിന്റെ പുറത്ത്, അതിന്റെ കൂടെ പാറ്ട്ടി സ്പിരിറ്റു കൂടെ കയറിയാലോ.. പിന്നെ വൈകിയില്ല.. ശശിയും ബാബുവും കൂടെ പാഞ്ഞ് ചെന്ന് നിമിഷനേരം കൊണ്ട് ആ പാവം കൊടിയെ ഛിന്നഭിന്നമാക്കി കളഞ്ഞു! കൊടി കീറി കഴിഞ്ഞാണ്‍ സംഭവത്തിന്റെ ഗൌരവം നായകന്മാറ്ക്ക് മനസിലായത്. രാ.പായുടെ കൊടിയാണ്‍ കീറിയിരിക്കുന്നത്. ഇത് ചെയ്തത് നമ്മളാണെന്ന് അവന്മാരെങ്ങാനും അറിഞ്ഞാല്‍.. സ്വന്തം പാറ്ട്ടി കൂടി രക്ഷിക്കില്ല, വിവരക്കേട് കാണിച്ചിട്ടല്ലേ എന്ന് ചോദിക്കും, അത്ര തന്നെ!
ഇനിയെന്താണൊരു വഴി?? അവര്‍ രണ്ടു പേരും കൂടി തലപുകഞ്ഞാലോചിച്ചു. ആലോചിച്ചാലോച്ച് തലയിലെ കെട്ടിറങ്ങി.. അപ്പോഴാണ്‍ നമ്മുടെ ശശി കണ്ടത്, കുറച്ചപ്പുറത്തായി സ്വന്തം പാറ്ട്ടി കൊടിയും പാറുന്നു.. അവന്റെ തലയില്‍ ഒരു ബള്‍ബ് മിന്നി. എന്തായാലും കീറിയ കൊടി നേരെയാക്കാന്‍ പറ്റില്ല. അപ്പോള്‍ സ്വന്തം പാറ്ട്ടിക്കാരെ കൂടെനിറ്ത്താനുള്ള വഴിയാണ് കാണേണ്ടത്. അതിന്‍ ഒരു വഴിയേ ഉള്ളുതാനും.. സ്വന്തം പാറ്ട്ടി കൊടിയും കീറുക!!! നമ്മുടെ പാറ്ട്ടിയുടെ കൊടി കീറിയത് കൊണ്ട് അവന്മാരുടെ കൊടി ഞങ്ങളും കീറി എന്ന് പറഞ്ഞാല്‍ മതിയല്ലോ....
അങ്ങനെ ശശിയും ബാബുവും കൊടികീറല്‍ യജ്ഞം ആരംഭിച്ചു.. പക്ഷേ അവറ് അറിഞ്ഞില്ല മറ്റ് ചിലര്‍ ഇത് കാണുന്നുണ്ടെന്ന വിവരം . മറ്റാരുമല്ല.. പോലീസ്!
അധികം വൈകിയില്ല.. രണ്ട് പേരെയും തൂക്കിയെടുത്ത് ജീപ്പിലിട്ടു. അവര്‍ വന്ന വണ്ടി പരിശോധിച്ച പോലീസുകാര്‍ ഞെട്ടി.. വണ്ടിയില്‍ നിന്ന് കിട്ടിയ സാധനം കണ്ട് നായകന്മാരും ഞെട്ടി.. നല്ല ഒന്നാന്തരം വടിവാള്‍! മാരകായുധം കൈവശം വെച്ചതടക്കമുള്ള കുറ്റം ചാര്‍ത്തി രണ്ട് പേരെയും പോലീസ് കൊണ്ടുപോയി. ഒരു ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറ് കോടതിയില്ലാത്തത് കാരണം ഒരു ദിവസം ജയിലില്‍ കിടക്കാനുള്ള യോഗവും നമ്മുടെ നായകന്മാറ്ക്കുണ്ടായി..
രണ്ട് ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവറ് പറഞ്ഞു, “ഹേയ്.. പോലീസുകാരൊന്നും ചെയ്തില്ലെടാ..”
പക്ഷേ അവരുടെ നടപ്പില്‍ അപ്പോള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ഞൊണ്ടല്‍...
വെള്ളമടിയുടെ ഓരോ ദൂഷ്യവശങ്ങളേ...
22 ജനുവരി 2007
മരീചിക
“വിശ്വാ, നാളെ മുതല്‍ മൂന്ന് ദിവസം നിങ്ങള്‍ക്ക് ട്രെയിനിങ് ഉണ്ടാവും.. കോറ് ബാങ്കിങ്ങ് ആണ് വിഷയം.. ഒരിക്കലും മുടക്കരുത്..”
“അയ്യോ സാറെ, എന്താ ഈ പറയുന്നത്? മറ്റന്നാള്‍ എന്റെ സിസ്റ്റര്‍-ഇന്‍-ലോയുടെ കല്യാണ നിശ്ചയമാണ്. നാളെ മുതല്‍ ലീവ് ചോദിക്കാനാ ഞാന്‍ ഇപ്പോള്‍ വന്നത്..”
“സോറി വിശ്വാ.. ഹെഡ്-ഓഫീസില്‍ നിന്നും ഓര്‍ഡര്‍ ഉണ്ട്.. താന്‍ പോയേ പറ്റൂ”
ഓട്ടോ ബസ് സ്റ്റാന്റിലെത്തുന്ന സമയത്ത് ഞാന്‍ എന്നെ പരിചയപ്പെടുത്താം.. എന്റെ പേര്‍ വിശ്വനാഥന്‍, വിശ്വന്‍ എന്ന് വിളിക്കും. ഭാര്യയും അവളുടെ അമ്മയും അനിയത്തിയുമായി താമസം(ഈ അനിയത്തിയുടെ കല്യാണനിശ്ചയമാണ്‍ എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നത്). അവളുടെ അച്ചന്‍ മരിച്ചു പോയി(അപ്പോള്‍ കല്യാണനിശ്ചയത്തില്‍ എന്റെ റോള്‍ പറയേണ്ടല്ലൊ?). എന്റെ അച്ചനും അമ്മയും നാട്ടിലാണ്‍.
ഓട്ടോ അതിന്റെ ലക്ഷ്യത്തിലെത്തി. ഭാഗ്യം! മഴ പോയിരിക്കുന്നു. ഞാന്‍ അന്തരീക്ഷം ആകെയൊന്ന് വിശകലനം ചെയ്തു. പതിവിന്‍ വിപരീതമായി എനിക്ക് പോകേണ്ട സ്ഥലത്തേക്ക് ഒരു ബസ് കിടപ്പുണ്ടായിരുന്നു. ഞാന്‍ വേഗം അതിനടുത്തേക്ക് നടന്നു, കാരണം, എനിക്കറിയാം ആ ബസ് പോയാലുള്ള എന്റെ അവസ്ഥ..
ആളുകള്‍ കയറുന്നുണ്ടായിരുന്നു. ഞാനും തള്ളി കയറി. എനിക്ക് മുന്‍പേ കയറിയവ൪ സീറ്റ് കയ്യടക്കി തുടങ്ങിയിരുന്നു. ഞാനും വേഗം ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വല്ലാത്ത ആശ്വാസം! ഞാന്‍ ചുറ്റും കണ്ണോടിച്ചു. എന്റെ അടുത്തിരുന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി. പാച്ചുവല്ലേ അത്?? അതെ, പാച്ചു തന്നെ! കോളേജില്‍ ഞാനാകുന്ന സീനീയറിന്റെ റാഗിങ്ങ് സഹിക്കാന്‍ വയ്യാതെ റ്റീസി വാങ്ങി പോയ പാച്ചു. അന്ന് അവന്റെ മുഖത്തുണ്ടായിരുന്ന പക.. അത് ഞാന്‍ ഇപ്പഴും ഓറ്ക്കുന്നു. അവന്‍ ഉറങ്ങുകയായിരുന്നു.
എന്റെ ഉള്ളില്‍ ഒരു ഭയം രൂപപ്പെടുന്നത് ഞാനറിഞ്ഞു. അവന്‍ ഉണറ്ന്നാല്‍.. എന്നെ തിരിച്ചറിഞ്ഞാല്‍.. ശ്ശെ! ഞാനെന്തൊരു മണ്ടനാണ്‍? ഈ പേടിതൊണ്ടന്‍ പാച്ചു എന്നെ എന്ത് ചെയ്യാന്‍? അതും ഈ ബസില്‍..
“ടിക്കറ്റ്..ടിക്കറ്റ്..”, കണ്ടക്ട൪ എന്നെ ചിന്തയില്‍ നിന്നുണറ്ത്തി.
“ഒരു ********”, ഞാന്‍ പറഞ്ഞു, എന്നിട്ട് പോക്കറ്റില്‍ കൈയ്യിട്ടു. പേഴ്സ് കാണുന്നില്ല! ഞാന്‍ മൊത്തത്തില്‍ ഒന്നു തപ്പി. പേഴ്സ് ഏതോ വിദ്വാന്‍ പോക്കറ്റടിച്ചിരിക്കുന്നു.
“എടോ.. വേഗം കാശെടുക്ക്“, കണ്ടക്റ്ററിന്റെ ശബ്ദം കനത്തു.
“സാ൪, എന്റെ പേഴ്സ് പോക്കറ്റടിച്ചു”
“ഹും, അപ്പോള്‍ കാശില്ലല്ലേ? വേലയിറക്കാതെടോ.. ഇതു പോലെ കുറെയെണ്ണത്തിനെ കണ്ടിട്ടുള്ളതാണ്‍.. വേഷമൊക്കെ ടിപ്-ടോപ്. പക്ഷെ ചില്ലി കാശില്ല.”
ഞാന്‍ ചുറ്റും നോക്കി. മറ്റ് യാത്രക്കാ൪ എന്നെ പുച്ഛത്തോടെ നോക്കുന്നു. ഞാന്‍ പാച്ചുവിനെ നോക്കി. അവന്‍ കണ്ണ് തുറന്നു കഴിഞ്ഞു. എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്. അവനെന്നെ മനസ്സിലായി കഴിഞ്ഞു.
“ഇത് പോലെ കുറെ പേര്‍ സ്ഥിരം ബസിലുണ്ടാവാറുണ്ടല്ലോ.. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. പിടിച്ച് പുറത്താക്കൂ സാ൪ ഈ ‘മാന്യ’നെ..”, പാച്ചു അങ്ങനെ പറയുമെന്ന് തോന്നി.
പക്ഷെ..
“എനിക്കറിയാവുന്ന ആളാണ്‍ സാ൪, ഇതാ പൈസ.. അദ്ദേഹത്തിന്‍ ടിക്കറ്റ് കൊടുക്കൂ..” എന്നാണ്‍ പാച്ചു.. അല്ല സുനില്‍ പറഞ്ഞത്(പാച്ചുവിന്റെ ശരിയായ പേര്‍ സുനില്‍ എന്നാണ്‍. സ്വദേശം ‘പച്ചാളം’ ആയത് കൊണ്ട് പാച്ചു എന്ന് വിളിച്ചിരുന്നു).
“അപ്പോള്‍ സുനില്‍ എന്നെ മറന്നില്ലാ അല്ലേ?”
“സുനില്‍ അല്ല, പാച്ചുവെന്ന് വിളിക്കാം”
അവന്‍ ചിരിച്ചു, ഞാനും. എന്തെന്നില്ലാത്ത ആശ്വാസം..
“ഇപ്പോള്‍ എന്ത് ചെയ്യുന്നു?”, ഞാന്‍ ചോദിച്ചു.
“ആറ്മിയിലാണ്‍.. കാശ്മീരില്‍.”
“ഓ.. ഇപ്പോള്‍ ഇവിടെ..”
“എന്റെ ചേട്ടന്റെ കല്യാണ നിശ്ചയമാണ് മറ്റന്നാള്‍.. പക്ഷെ..”
“എന്തുണ്ടായി?”
“ഞങ്ങളുടെ ഒരടുത്ത ബന്ധു ഇന്ന് രാവിലെ മരിച്ചു. അത് കൊണ്ട് ഫങ്ഷന്‍ മാറ്റി വെക്കണം. അതിനായി പെണ് വീട്ടുകാരുടെ അടുത്തേക്ക് പോവുകയാണ്‍ ഞാന്‍.”
“എവിടെയാ വീട്?”
“ചേട്ടന്‍ ബസിറങ്ങുന്നിടത്ത് തന്നെയെവിടെയോ ആണ്‍.. ഞാന്‍ ഈ ആലോചനയുടെ സമയത്ത് വീട്ടിലില്ലായിരുന്നു. എല്ലാവരും അവിടെ ഓരോ ജോലിയിലുമാണ്‍.. അതാ ഞാന്‍ തന്നെ വന്നത്. ഇതാ അഡ്രസ്സ്.. ചേട്ടനറിയാമോ എന്ന് നോക്കു”
ഞാന്‍ ആ അഡ്രസ്സ് വാങ്ങി നോക്കി.. എന്റെ അഡ്രസ്സ്!
“സുനില്‍, ഇത് എന്റെ അഡ്രസ്സ് ആണ്‍..അപ്പോള്‍ നമ്മള്‍ ബന്ധുകാരാണ്‍.. ദാ നമുക്കിറങ്ങാനുള്ള സ്ഥലമായി.. വരൂ.”
ഞങ്ങള്‍ ബസ്സിറങ്ങി. ഞാന്‍ സന്തോഷത്തിലായിരുന്നു. എന്റെ ലീവ് പോയില്ലല്ലൊ. പക്ഷെ ഞാനത് പുറത്ത് കാണിച്ചില്ല. ഗമയില്‍ പറഞ്ഞു..
“കല്യാണനിശ്ചയത്തിന്റെ കാര്യം നമുക്ക് വീട്ടില്‍ ചെന്ന് തീരുമാനിക്കാം.. സുനില്‍ വരൂ..”
ഞങ്ങള്‍ പതിയെ നടന്നു. റോഡില്‍ വെള്ളം കെട്ടികിടപ്പുണ്ടായിരുന്നു. നേരത്തെ പെയ്ത മഴയുടെ ബാക്കിപത്രം.
പെട്ടെന്നാണത് സംഭവിച്ചത്. ഒരു ടിപ്പ൪ ലോറി മിന്നല്‍ വേഗത്തില്‍ വന്ന് ചെളി വെള്ളം ഞങ്ങളുടെ ദേഹത്തേക്ക് വ൪ഷിച്ച് ഒന്നുമറിയാത്തവനെ പോലെ കടന്ന് പോയി.
മുഖത്തെ ചെളിവെള്ളം തുടച്ച് ഞാന്‍ നോക്കുംബോള്‍ എന്റെ മുന്നില്‍ റോഡില്ല.. പാച്ചുവുമില്ല.. ഭാര്യ കൈയ്യിലൊരു മഗ്ഗുമായി നില്പുണ്ട്!
“മണി 8 ആയി.. എണീറ്റേ മനുഷ്യാ.. ബാങ്കില്‍ പോവണ്ടേ? പിന്നെ ഇന്ന് വൈകിട്ട് നമുക്ക് പോണം.. ട്രെയിന്‍ 8.30നാ. നേരത്തേ വരണം.”
ഞാന്‍ കിടക്കയില്‍ നിന്നെണീറ്റ് എന്റെ റ്റൂത്ത്ബ്രഷിനരികിലേക്ക് നടന്നു..