14 മേയ് 2011

ഭീകരന്‍

മെയ് 3, 2011

“ക്ഷമിക്കണം.. താങ്കളുടെ ആവശ്യം സാധിച്ചു തരാന്‍ പ്രയാസമാണ്”

“എല്ലാം കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്നെ പോകാന്‍ അനുവദിക്കൂ..”

മെയ് 2, 2011

അന്താരാഷ്‌ട്ര ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. ലാദന്റെ രഹസ്യത്താവളം കണ്ടെത്തിയ അമേരിക്കന്‍ സേന 40 മിനിറ്റ് നീണ്ട് നിന്ന വെടിവെപ്പിനൊടുവില്‍ ലാദനെ വധിക്കുകയായിരുന്നു.

ഏപ്രില്‍ 24, 2011

ആ വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റിന് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകം ഇന്ന് വരെ കണ്ട ബിന്‍ ലാദന്‍ അല്ല യഥാര്‍ത്ഥ ബിന്‍ ലാദനെന്നോ? ദൈവമാണ് ഈ അവസരത്തില്‍ തനിക്ക് ഈ വിവരം അറിയാന്‍ ഇടവരുത്തിയത്. അടുത്ത ഇലക്‍ഷന് പരാജയം മുന്നില്‍ കണ്ടിരിക്കുകയാണ് താന്‍. ഒരു വിജയം നേടണമെങ്കില്‍ അമേരിക്കന്‍ ജനതയെ ഒന്നാകെ ഉലയ്ക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരണം. കൊടും ഭീകരന്‍ ബിന്‍ ലാദന്റെ മരണമല്ലാതെ മറ്റെന്താണത്? പത്ത് വര്‍ഷത്തോളം ഒളിപ്പിച്ച് വച്ച ഈ രഹസ്യം ഒടുവില്‍ പുറത്തറിയട്ടെ - ബിന്‍ ലാദന്‍ മരിച്ചിരിക്കുന്നു.

ഇനി ഒരാഴ്‌ചയ്ക്കകം വാര്‍ത്ത ഞാന്‍ പുറത്ത് വിടും. പാകിസ്ഥാനിലേക്ക് വെറുതെ ഒരു കമാന്റൊ ഓപറേഷന്‍ നടത്താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അങ്ങനെ അടുത്ത മാസം ആദ്യദിനം ലോകം കേള്‍ക്കും, ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച കഥ. പത്ത് കൊല്ലം മുമ്പ് നടന്ന കഥ ഞാന്‍ വീണ്ടും സൃഷ്‌ടിക്കാന്‍ പോകുന്നു. ഇതോടെ അടുത്ത ഇലക്‍ഷന് എന്റെ വിജയം സുനിശ്ചിതം!

ജനുവരി 23, 2002

“മി. പ്രസിഡന്റ്.. അഫ്‌ഗാനിസ്ഥാനില്‍ നിന്നും സന്ദേശമുണ്ട് - നമ്മുടെ ശത്രു തീര്‍ന്നു.”

“മ്..മ്മ്.. ഇപ്പോള്‍ പുറം‌ലോകം അറിയണ്ട. സമയമാവട്ടെ..”

ജനുവരി 23, 2002 (അര മണിക്കൂര്‍ മുമ്പ്..)

ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എന്റെ അനേകം സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊന്നതിന്.. എന്റെ നാടിന്റെ സുരക്ഷതിത്വത്തെ അപമാനിച്ചതിന്.. സര്‍വ്വോപരി മനുഷ്യകുലത്തിന്റെ നന്മയ്ക്ക്.. ഇതാ ലാദന്‍, സന്തോഷത്തോടെ എന്റെ സമ്മാനം.. ഠേ! ഒരു പിടച്ചില്‍.. പിന്നെ നിശ്ചലനായി..

ആ സൈനികന്‍ തന്റെ മേലുദ്യോഗസ്ഥന് സന്ദേശം കൈമാറി - മിഷന്‍ സക്‍സസ്.. ബിന്‍ ലാദന്‍ മരിച്ചു, അല്ല, നമ്മള്‍ കൊന്നു..

ഏപ്രില്‍ 7, 2002

ഹസന്‍ എന്ന സൌദി അറേബ്യന്‍ സ്വദേശിയുടെ ജീവിതം മാറി മറിഞ്ഞത് അന്നാണ്. 1999-ല്‍ അമേരിക്കയില്‍ ചേക്കേറിയിരുന്നു ഹസന്‍. പല ജോലികള്‍ മാറി മാറി ചെയ്തെങ്കിലും ഒന്നിലും പച്ച പിടിച്ചില്ല. അങ്ങനെയിരിക്കെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടത്. അമേരിക്കയില്‍ മുസ്ലീമുകളുടെ ജീവിതം ദുരിതപൂര്‍ണമായപ്പോള്‍ ഹസന്റെ ജീവിതം കുറച്ച് കൂടെ തകര്‍ന്നു. പെട്ടെന്ന് അല്‍‌പം പണം സമ്പാദിച്ച് നാട്ടിലേക്ക് കടക്കാം എന്ന നിലയിലാണ് ഒരു കള്ളത്തരത്തിന് കൂട്ടു നിന്നത്. പോലീസ് പിടിയിലാവുകയും ചെയ്‌തു.

അങ്ങനെയാണ് ഭീകരന്‍ ബിന്‍ ലാദനുമായി ഹസന്റെ സാമ്യം പോലീസും അവരിലൂടെ അമേരിക്കന്‍ സൈന്യവും കൂടാതെ ഭരണകൂടം വരെയും ചെന്നെത്തിയത്. അങ്ങനെ ആ ഏപ്രില്‍ 7-ന്.. ഒരു വശത്ത് ജീവിതകാലം മുഴുവന്‍ ജയില്‍, കുടുംബത്തിനും സ്വന്തമായും യാതൊന്നുമില്ലാത്ത അവസ്ഥ.. മറുവശത്ത് അമേരിക്കന്‍ ഗവണ്‍‌മെന്റ് വക മോഹിപ്പിക്കുന്ന വാഗ്ദാനവും. പണവും കുടുംബത്തിന് സുരക്ഷിതത്വവും. തടവ് ശിക്ഷ തന്നെ, പക്ഷെ ജയിലിലെ അവസ്ഥയല്ല. ഒരു സുഖകരമായ ജയില്‍!

ഏറെയൊന്നും ആലോചിക്കാതെ ഹസന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു..

കാലാകാലങ്ങളില്‍ അമേരിക്ക പുറത്ത് വിട്ട ബിന്‍ ലാദന്റെ വീഡിയോ ടേപ്പുകളില്‍ ഹസന്‍ അങ്ങനെ ബിന്‍ ലാദനായി. രഹസ്യം അല്‍ ഖയിദ വഴി പുറത്തറിയാതിരിക്കാന്‍ അഫ്‌ഗാനില്‍ തമ്പടിച്ച സൈനികര്‍ക്കെന്ന വ്യാജേന അമേരിക്ക ആയുധവും സുരക്ഷയും ഒരുക്കി. മറ്റ് ചിലയിടങ്ങളില്‍ തങ്ങളുടെ ആവശ്യത്തിനായി അവരെ ഉപയോഗിക്കുകയും ചെയ്‌തു.

2008

മറ്റൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലാദന്റെ മരണം പുറം ലോകത്തെ അറിയിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളാലാവുന്ന പ്രലോഭനങ്ങള്‍ നല്‍കി ആ നീക്കത്തെ എതിര്‍ പക്ഷം തകര്‍ത്തു. മാധ്യമങ്ങളുടെ മുന്നില്‍ പെട്ടെന്ന് വന്ന് ലാദന്‍ മരിച്ചു എന്ന പറഞ്ഞാല്‍ വിശ്വാസ്യത കുറയുമെന്നും അത് കൊണ്ട് ഒരു സാധാരണ സംഭവം എന്ന മട്ടില്‍ വാര്‍ത്ത പുറത്ത് വിടാം എന്നായിരുന്നു ബുഷിന്റെ പദ്ധതി. എന്നാല്‍ അതില്‍ വിജയം കാണാന്‍ അദ്ദേഹത്തിനായില്ല..

മെയ് 3, 2011

“സാര്‍, ഇനി ഞാന്‍ എന്റെ നാട്ടിലേക്ക് പൊയ്ക്കോട്ടെ?” ഹസന്റെ ചോദ്യത്തില്‍
പ്രതീക്ഷയുടെ കിരണങ്ങള്‍ ഉണ്ടായിരുന്നു.

“ക്ഷമിക്കണം.. താങ്കളുടെ ആവശ്യം സാധിച്ചു തരാന്‍ പ്രയാസമാണ്”

“എല്ലാം കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്നെ പോകാന്‍ അനുവദിക്കൂ..”

“തല്‍ക്കാലം തിരക്കുകള്‍ ഒഴിയട്ടെ.. ഞങ്ങള്‍ പ്രസിഡന്റിനോട് സംസാരിക്കാം..”

“എന്നെ പോകാന്‍ അനുവദിക്കുമായിരിക്കും അല്ലേ??”

അതിനുള്ള മറുപടിയായി ഹസന്റെ മുറിയുടെ വാതില്‍ മെല്ലെ അടഞ്ഞു.....

02 മേയ് 2011

ന്യൂസ് മേക്കര്‍

രാവിലെ തിരക്കിട്ട് കലോത്സവ വേദിയിലേക്ക് പോകാന്‍ കാരണം, കലോത്സവത്തിന് പോയ റിപ്പോര്‍ട്ടര്‍മാര്‍ ശരിയായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാന്‍ ആയിരുന്നില്ല. ഇന്ന് മോഹിനിയാട്ടമാണ് പ്രധാന ഇനം. നൃത്തത്തിനോട് പണ്ടേയുള്ള ഇഷ്‌ടമാണ്. നൃത്തം ചെയ്യുന്നവരോടും അതെ. ഒരുപക്ഷെ സ്വയം ചെയ്യാന്‍ കഴിയാത്ത കാര്യം മറ്റൊരാള്‍ ഭംഗിയായി ചെയ്യുന്നത് കാണുമ്പോള്‍ ഉള്ള ആരാധനയുമാവാം.

വേദിയില്‍ മറ്റു മാധ്യമ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും പരിപാടി ആസ്വദിച്ചും ഇരിക്കെ പുതിയ ചെസ്റ്റ് നമ്പര്‍ വിളിക്കപ്പെട്ടു. പെട്ടെന്ന് തന്നെ വേദിയില്‍ ആകെ ഒരുഷാറായത് പോലെ അനുഭവപ്പെട്ടു. ഞങ്ങളുടെ തന്നെ റ്റി.വി. ചാനലിന്റെ റിപ്പോര്‍ട്ടര്‍ കഷ്‌ടപ്പെട്ട് എന്റെ അടുത്തെത്തി. മോഹിനിയാട്ടത്തിന് പകരം വല്ല സിനിമാറ്റിക് ഡാന്‍സും മതിയായിരുന്നു എന്ന ഭാവത്തില്‍ പുറത്ത് നിന്നവന് എന്താണ് പെട്ടെന്ന് കലയോട് ഒരു സ്നേഹം എന്ന് ആലോചിക്കവെ അവന്‍ തന്നെ മറുപടി തന്നു

“ആ കുട്ടിയെ മനസിലായില്ലേ? പഴയ സൂപ്പര്‍ നായിക അഞ്ജനാ മേനോന്റെ മകളാണ്.”

അഞ്ജന. ആ പേര് കേട്ടപ്പോള്‍ സന്തോഷം തോന്നി. മൂന്നര വര്‍ഷം മാത്രമാണ് അഞ്ജന സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയത്തികവ് കൊണ്ട് ഇന്നും മലയാളികള്‍ സ്‌നേഹിക്കുന്നു. ഓര്‍മ്മകള്‍ ഒരു 22 വര്‍ഷം പിന്നിലേക്ക്......

ഒരു കലോത്സവ വേദിയില്‍ വെച്ചാണ് അഞ്ജനയെ ആദ്യമായി കാണുന്നത്. അന്ന് അവള്‍ മോഹിനിയാട്ടത്തില്‍ മത്സരിക്കാന്‍ വന്ന കുട്ടിയായിരുന്നു. നന്നായി ഡാന്‍സ് ചെയ്തു. അന്നത്തെ കലാതിലകമാവാന്‍ എന്തുകൊണ്ടും യോഗ്യ. മോഹിനിയാട്ടത്തിലെ വിജയം ആ സ്ഥാനം ഉറപ്പിക്കുമായിരുന്നു. വിധി വന്നപ്പോള്‍ ഒന്നാം സ്ഥാനം അഞ്ജനയ്‌ക്ക് തന്നെ. കലാതിലകത്തിന്റെ വിശേഷങ്ങളറിയാന്‍ ഞങ്ങള്‍ പത്രക്കാര്‍ ചുറ്റും കൂടിയപ്പോഴാണ് വിധിക്കെതിരെ അപ്പീലുണ്ടെന്ന് അറിയിപ്പ് വന്നത്. പരിഭ്രമം നിറഞ്ഞ മുഖവുമായി അഞ്ജനയുടെ അമ്മയും, ടീച്ചര്‍മാരും കൂട്ടുകാരും നിന്നപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു ആ കുട്ടിയുടെ മുഖത്ത്. വൈകാതെ ഫലം വന്നു - അഞ്ജനയ്‌ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു, കലാതിലക പട്ടവും.

പുതിയ കലാതിലകത്തെ തേടി പത്രക്കാര്‍ പോയപ്പോള്‍ ആരവങ്ങളില്‍ നിന്ന് മാറി അഞ്ജന ഇരുന്നു. അവള്‍ക്ക് ചുറ്റുമുള്ളവര്‍ വിധിക്കെതിരെ മുറവിളി കൂട്ടിയപ്പോള്‍ അഞ്ജന ശാന്തയായിരുന്നു. വിധിയെ പറ്റി ചോദിച്ചപ്പോള്‍ അഞ്ജന ചിരിച്ചതേയുള്ളു. സങ്കടമില്ല എന്ന മറുപടിയും. ആ കുട്ടി നന്നായി ചെയ്‌തിട്ടുണ്ടാവും. അങ്ങനെയൊരു വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ അപ്പീല്‍ കൊടുത്തത്. ഇവിടെ മത്സരിക്കുന്ന എല്ലാവരും സമ്മാനം നേടണമെന്ന് ആഗ്രഹിച്ച് തന്നെ മത്സരിക്കുന്നവരല്ലേ. എല്ലാവര്‍ക്കും സമ്മാനം കിട്ടുന്നില്ല എന്ന് മാത്രം. ഇത്തവണ കലാതിലകമാവാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ഇത്രയും അടുത്തെത്താന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമല്ലേ..

നൃത്തത്തിന്റെ പാട്ട് കേട്ടപ്പോളാണ് ഓര്‍മ്മയില്‍ നിന്നും തിരിച്ച് വന്നത്. അഞ്ജനയുടെ മകള്‍ നൃത്തം ചെയ്യുന്നു. അമ്മയെ പോലെ തന്നെ മിടുക്കി തന്നെ മകളും, ഞാനോര്‍ത്തു.

“സാര്‍, ദാ ഇരിക്കുന്നു അഞ്ജനാ മേനോന്‍.” എന്റെ അരികിലിരുന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ ആവേശം കൊണ്ടു. ഇന്ന് ടി.വി.യില്‍ കാണിക്കാനുള്ളതായി എന്ന സന്തോഷം അവന്റെ മുഖത്ത്. ഞാന്‍ നോക്കി, അതെ അഞ്ജന തന്നെ. പഴയതിലുമൊക്കെ ഒരുപാട് മാറി. എങ്കിലും ഇപ്പോഴും സുന്ദരി തന്നെ. ആ കണ്ണുകള്‍..

ആ കണ്ണുകളെ പ്രണയിക്കാത്ത യുവാക്കളില്ലായിരുന്നു ഒരു കാലത്ത്. മലയാള സിനിമാചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായി മാറി “ആരാമത്തിലെ പൂക്കള്‍”. അതിലൂടെ യുവതലമുറയെ മുഴുവന്‍ തന്നെ പ്രണയിപ്പിച്ചു അഞ്ജന എന്ന നടി. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍‌ഡും അവള്‍ സ്വന്തമാക്കി.

ഞങ്ങളുടെ മാസികയുടെ ഓണപ്പതിപ്പിന് അഞ്ജനയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാനാണ് പോയത്. രണ്ട് വര്‍ഷം മുമ്പ് കലാതിലകപട്ടം നഷ്ടപ്പെട്ട കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചു. അപ്പോഴും അഞ്ജന ചിരിച്ചതേയുള്ളു.

അന്ന് ഞാന്‍ കലാതിലകം ആയില്ലെങ്കിലും എനിക്കും അത്ര തന്നെ വാര്‍ത്താപ്രാധാന്യം താങ്കളുടെ പത്രം നല്‍കിയല്ലൊ.. ഒരുപക്ഷെ ആ വാര്‍ത്തകളില്‍ നിന്നാവാം എനിക്ക് സിനിമയില്‍ ചാന്‍‌സ് കിട്ടിയതും അവാര്‍‌ഡ് കിട്ടിയതും. ജയിക്കുമ്പോളും തോല്‍‌ക്കുമ്പോളും ഞാന്‍ നിങ്ങള്‍ക്കൊരു വാര്‍ത്തയാണല്ലോ.. അഞ്ജന ചിരിച്ചു..

“എന്താ അവിടെ ഒരു ബഹളം?”

“സാറിവിടെങ്ങും ഇല്ലാരുന്നോ? അവിടെ ദേ അപ്പീലിന്റെ പ്രശ്നമാണ്”

“എന്ത് പ്രശ്നം?”

“നടി അഞ്ജനാ മേനോന്‍ മകള്‍ക്ക് വേണ്ടി അപ്പീല്‍ കൊടുത്തിരിക്കുന്നു. ഫലം വന്നപ്പോള്‍ ആ കുട്ടിക്ക് മൂന്നാം സ്ഥാനമാണ്. വിധികര്‍ത്താക്കളെ ചീത്ത പറയുകയാണവര്‍”

ഞാന്‍ അങ്ങോട്ടേക്ക് നടന്നു. അഞ്ജനയുടെ ശബ്‌ദം എന്റെ കാതിലുമെത്തി - “..ന്യായമാണെന്ന് വിശ്വസിക്കുന്നില്ല. എന്റെ മകളുടെ പ്രകടനമായിരുന്നു നല്ലതെന്ന് അവള്‍ക്ക് കിട്ടിയ കൈയ്യടികള്‍ തന്നെ തെളിവ്. ജഡ്‌ജസ് എന്ന് പറയുന്ന അവരൊക്കെ എന്തറിഞ്ഞിട്ടാണ്? ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് കാശും വാങ്ങി എന്റെ മകളെ തോല്‍‌പിക്കാനാണ് ഇവരുടെ ശ്രമം. ഞാന്‍ അതിനു സമ്മതിക്കില്ല..”

മൊബൈലില്‍ ഓഫീസില്‍ നിന്ന് കോള്‍ വന്നത് കൊണ്ട് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തിരക്കില്‍ നിന്നും മാറി ഞാന്‍ കോള്‍ അറ്റന്റ് ചെയ്തു. ഈ വര്‍ഷം “ന്യൂസ്‌മേക്കര്‍ ഓഫ് ദ ഇയര്‍” ചടങ്ങിന് ഒരു സൂപ്പര്‍ സ്റ്റാറിനെ കൊണ്ട് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. ആരാമത്തിലെ പൂക്കളിലെ നായകന്‍ (അന്ന് പുതുമുഖം!) മനോജ് കുമാറിനെയാണ് വിളിക്കാനുദ്ദേശിക്കുന്നത്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

എന്റെ അടുത്തു കൂടെ അഞ്ജനാ മേനോന്‍ മകളേയും വിളിച്ച് ഇറങ്ങി പോയി. മാധ്യമ സുഹൃത്തുക്കള്‍ ഇനിയും ചോദിക്കാന്‍ ബാക്കിയുള്ള ചോദ്യങ്ങളുമായി പിന്നാലെയും. അവര്‍ പോയ ശേഷം എന്റെ റിപ്പോര്‍ട്ടര്‍ അടുത്തെത്തി. ഇന്നത്തേക്കായല്ലോ എന്ന എന്റെ മുന വെച്ച ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു അവന്റെ മറുപടി. മാത്രമല്ല ഒരു കമന്റും - മോള്‍ക്ക് വിവരമുണ്ട്, ആ കൊച്ച് പറയുന്നുണ്ടാരുന്നു അപ്പീലൊന്നും വേണ്ടാന്ന്. പക്ഷെ അമ്മ കേള്‍ക്കണ്ടേ? അതെങ്ങനാ സിനിമാനടി അല്ലേ.. മോള്‍ക്ക് സമ്മാനം കിട്ടാത്തത് ക്ഷീണമായിരിക്കും.. ഇതൊക്കെ എവിടുന്ന് പൊട്ടി വീണോ ആവോ..”

ഇന്നത്തെ ന്യൂസ് മേക്കര്‍ അഞ്ജനാ മേനോന്‍ തന്നെ, ഞാന്‍ ഓര്‍ത്തു. പണ്ട് അവള്‍ വാര്‍ത്തയായിരുന്നു. ഇന്നവള്‍ വാര്‍ത്ത സൃഷ്ടിച്ചവളും..