27 ഒക്‌ടോബർ 2007

ഡീസി ഇന്റര്നാഷനല്‍ ബുക്ക് ഫെയര്‍

മാന്യ ബ്ലോഗര്മാരെ,

കേരളത്തിലെ പ്രമുഖ പബ്ലിഷിങ്ങ് സ്ഥാപനമായ ഡീസി ബുക്സ് തിരുവനന്തപുരത്ത് നടത്തുന്ന പുസ്‌തകമേളയിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ് എന്റെ ക്ലാസിന് (PGDM (07-09), DC School of Management, Kinfra Park, Trivandrum) വേണ്ടി ഞാന്‍.

തീയതി: ഒക്ടോcബര്‍ 28 മുതല്‍ നവംബര്‍ 8 വരെ.

സമയം: രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ.

സ്ഥലം: ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, തിരുവനന്തപുരം.

എല്ലാ ദിവസവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര് 28 വൈകിട്ട് നാല് മണിക്ക് പത്മശ്രീ കമല്‍‌ഹാസന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. കലാപരിപാടികളുടെ ഉത്ഘാടനം മന്ത്രി എം.എ. ബേബി നിര്‍വ്വഹിക്കും. കമല്‍‌ഹാസന്റെ രണ്ട് തിരക്കഥകള്‍ (ഹേ റാം, മഹാനദി) പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്യുന്നു. കൂടാതെ, പി.ഭാസ്കരന് ആദരസൂചകമായി എന്‍. ലതിക നയിക്കുന്ന ഗാനമേളയും ഉണ്ട്.

ഒക്ടോബര്‍ മുപ്പതാം തീയതി മമ്മൂട്ടിയും സംവിധായകന്‍ കമലും എത്തുന്നു. മമ്മൂട്ടി എഴുതിയ മഞ്ഞക്കണ്ണട എന്ന പുസ്തകവും കമലിന്റെ കറുത്തപക്ഷികള്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും അന്ന് രാവിലെ 11 മണിക്ക് പ്രകാശനം ചെയ്യുന്നുണ്ട്. വൈകുന്നേരം കരുണാനിധിയുടെ മകള്‍ കനിമൊഴി എഴുതിയ കറുക്കുന്ന മൈലാഞ്ചി എന്ന പുസ്തകവും പ്രകാശനം ചെയ്യുന്നു. വൈകുന്നേരം തമിഴ് ഗാനമേളയുമുണ്ട്.

നവംബര്‍ ഒന്നിന് രാവിലെ കേരളപ്പിറവി അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും. അന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ കേരളത്തിന്റെ അമ്പത് വര്‍ഷത്തെ കവിതകളുടെയും കഥകളുടെയും നാടകങ്ങളുടെയുമൊക്കെ വിഷയമാക്കിയുള്ളവയാണ്. അന്ന് ഓ.എന്‍.വി, സാറ ജോസഫ്, കെ.ആര്‍. മീര, സക്കറിയ, സേതു, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വരുന്നുണ്ട്. വൈകുന്നേരം ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും ഉണ്ടാവും.

നവംബര്‍ അഞ്ചിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍ എന്ന കൃതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികമാണ്. അതിന്റെ ഭാഗമായി ആ ബുക്കിന്റെ സില്‍‌വര്‍ ജൂബിലി എഡിഷന്‍ ഇറങ്ങുന്നു. അന്ന് വൈകുന്നേരം അഫ്‌സലിന്റെ ഗാനമേളയും ഉണ്ട്.

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ എല്ലാ ദിവസവും പരിപാടികള്‍ നടക്കുന്നുണ്ട്. എന്റെ സമയപരിധി മൂലം എല്ലാം എഴുതാന്‍ കഴിയുന്നില്ല എന്ന് മാത്രം. പ്രധാനപ്പെട്ടതെന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.dcbookfair.com

അപ്പോ എല്ലാം പറഞ്ഞപോലെ.. നാട്ടിലുള്ള സകല ബ്ലോഗര്‍മാരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.. അതോടൊപ്പം കേരളത്തിന് വെളിയിലുള്ള ബ്ലോഗര്‍മാര്‍ സ്വയം എത്താന്‍ ശ്രമിക്കുക, അല്ലെങ്കില്‍ വീട്ടുകാരെയോ കൂട്ടുകാരെയോ അറിയിച്ച് ബുക്ക് ഫെയറില്‍ തല കാണിക്കുക..

:-)

19 ഒക്‌ടോബർ 2007

ദി ഹെലികോപ്‌റ്റര്‍


ഒക്‍ടോബര്‍ 16, 2007. സ്ഥലം: ആലപ്പുഴ ബീച്ച്.

കടല്‍ത്തീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താഴ്ന്നു വന്ന ഹെലികോപ്‌റ്ററില്‍ നിന്നും കമാന്‍‌ഡോകള്‍ കുതിച്ചിറങ്ങി. തീരത്ത് കാത്തു കിടന്ന ജെമിനി എന്ന റബ്ബര്‍ ബോട്ടില്‍ ചാടിക്കയറി അവര്‍ കടലിലേയ്‌ക്ക് പാഞ്ഞു. നിമിഷങ്ങള്‍ക്കകം തീരത്ത് വീണ്ടും ഹെലികോപ്‌റ്റര്‍. ചീറിപ്പാഞ്ഞെത്തിയ കമാന്‍ഡോകള്‍ ദൌത്യം കഴിഞ്ഞു മടങ്ങവേ പുക ബോംബ് പൊട്ടിച്ചു. പുകമറയില്‍ മുങ്ങി കമാന്‍ഡോകള്‍ ഹെലികോപ്‌റ്ററില്‍ കയറി ദൂരേയ്‌ക്ക് മറഞ്ഞു

[കടപ്പാട്: മലയാള മനോരമ ദിനപ്പത്രം 2007 ഒക്ടോ. 17, പേജ് 3, കോളം 2].

ആലപ്പുഴയില്‍ നടന്ന സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സാഹചര്യവശാല്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ പേപ്പറില്‍ കണ്ട വാര്‍ത്ത എന്റെ മനസ്സിന്റെ കോണില്‍ നിന്നും അവനെ തിരികെ കൊണ്ടുവന്നു.. ഹെലികോപ്‌റ്ററിനെ..

ഒന്നര വര്‍ഷം മുമ്പ്, ഒരു സായാഹ്നം..

ആലപ്പുഴ ബീച്ചിന് തൊട്ടടുത്തായി റിക്രിയേഷന്‍ ഗ്രൌണ്ട് എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. ഞങ്ങളുടെ കോളേജും ഈ മൈതാനത്തിനടുത്താണ്.

ക്ലാസ് നേരത്തെ വിടുന്ന അവസരത്തില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവിടെ പോകാറുണ്ട്. ആലപ്പുഴക്കാര്‍ ഡ്രൈവിങ്ങ് പഠിക്കുന്ന സ്ഥലം കൂടിയാണ് പ്രസ്തുത മൈതാനം എന്നും ഈ അവസരത്തില്‍ പറയട്ടെ. അതുകൊണ്ട് തന്നെ എന്നു ചെന്നാലും ഒരു പട ആളുകള്‍ നമ്മുടെ ജീവന് ഭീഷണിയുയര്‍ത്തി ഡ്രൈവിങ്ങ് ചെയ്യുന്നുണ്ടാവും അവിടെ. ഫീള്‍ഡ് ചെയ്യുമ്പോള്‍ നാലുചുറ്റും കണ്ണ് വേണം.

അന്നും ക്ലാസ് നേരത്തേ വിട്ടു. പതിവു പോലെ ഞങ്ങള്‍ മൈതാനത്ത് ചെന്നു. അവിടെ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.. കാരണം ഗ്രൌണ്ടില്‍ ഒരൊറ്റ വണ്ടി പോലുമില്ല! കുറച്ചു കൂടി നീങ്ങി നിന്നപ്പോളാണ് ഞങ്ങള്‍ അവനെ കണ്ടത്.. കഥയിലെ വില്ലന്‍.. ഹെലികോപ്‌റ്റര്‍! ബുഹു ഹാഹാ.. ഞങ്ങളെ നോക്കി അവന്‍ പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി.. നിന്നെയൊക്കെ കളിപ്പിക്കാമെടാ എന്ന ഭാവം അവന്റെ മുഖത്ത്!

ഓ.... രക്ഷയില്ല. നമുക്കു പോകാം. ഇന്നിനി കളിയൊന്നും നടക്കില്ല. ഇങ്ങനെ പറഞ്ഞ് ഞങ്ങള്‍ പോകാന്‍ തുടങ്ങി. അപ്പോഴാണ് അവിടുത്തെ സ്ഥിരം കളിക്കാര്‍ ഞങ്ങള്‍ക്ക് ഒരു ഗ്ലാഡ് ന്യൂസ് തന്നത്- ഹെലിഇപ്പോള്‍ പോകും..

എന്നാല്‍ പിന്നെ ഓക്കെ! ക്രിക്കറ്റും കളിക്കാം ഹെലി പോകുന്നതും കാണാം എന്ന ചിന്തയില്‍ ഞങ്ങള്‍ അവിടെ കുറ്റിയടിച്ചു. പത്ത്-പതിനഞ്ച് മിനിറ്റ് അങ്ങനെ പോയി. ഒടുവില്‍ അവന്‍ പോകാന്‍ തയ്യാറായി. പൈലറ്റ് വന്ന് വീലും പിന്നെ എന്തൊക്കെയൊ പരിശോധിച്ചു. ഒടുവില്‍ തംസ് അപ്പിന്റെ സിഗ്‌നലൊക്കെ കാണിച്ച് ഹെലിക്കകത്തേയ്ക്ക് കയറി.

അതെ.. ആ മുഹൂര്‍ത്തം.. അത് അടുത്തിരിക്കുന്നു. പതിനെട്ട് വയസ്സായിട്ടും ടീവിയിലല്ലാതെ ഈ സാധനം ഞാന്‍ കണ്ടിട്ടില്ല. ഒരു ഹെലികോപ്‌റ്റര്‍ പറന്നുയരാന്‍ പോകുന്നത് ജീവിതത്തില്‍ ആദ്യമായി കാണാന്‍ പോകുന്നു.. വല്ലാത്ത സന്തോഷമായിരുന്നു അപ്പോള്‍.

വുക്..വുക്..വുക്‌വുക്..വുക്‌വുക്... ഞങ്ങള്‍ നോക്കി നില്‍ക്കേ ഹെലിയുടെ ഫാന്‍ കറങ്ങാന്‍ തുടങ്ങി.. ചെറുതായി പൊടിയും പറക്കുന്നു.

ഓ.. പൊടിയല്ലേ. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഞങ്ങള്‍.. സമയം ഇഴഞ്ഞ് നീങ്ങി.. ഫാനിന്റെ സ്പീഡ് കൂടാന്‍ തുടങ്ങി. പൊടി ശരിക്കങ്ങ് പറന്നു പൊങ്ങാന്‍ തുടങ്ങി.. ഞങ്ങള്‍ അപകടം മണത്തു.. പക്ഷേ വൈകിപ്പോയെന്ന് മാത്രം!

ഒരഞ്ച് മിനിറ്റ്.. എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലൊ! മണല്‍ക്കാറ്റോ, ചുഴലിക്കാറ്റോ.. ഹൊ! ഒന്നും കാണാന്‍ വയ്യ! അവിടെ കൂടിനിന്ന കൊച്ചുപ്പിള്ളേരും സ്ഥിരമായി കളിക്കാന്‍ വരുന്ന വലിയപിള്ളേരും ഡ്രൈവിങ്ങ് പഠിക്കാന്‍ വന്നവരും പഠിപ്പിക്കാന്‍ വന്നവരും പിന്നെ ഞങ്ങളും അടങ്ങുന്ന പത്തമ്പത് പേര്‍ വരുന്ന ജനക്കൂട്ടം നാലുപാടും ചിതറിയോടി. ഓടീട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാനും കൂട്ടുകാരും അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുടെ പുറകില്‍ അഭയം തേടി. നിമിഷങ്ങള്‍ക്കകം പൊടി ഞങ്ങളെ മൂടി. ചില കൂട്ടുകാരുടെ വായില്‍ നിന്ന് ഇവിടെ എഴുതാന്‍ വയ്യാത്ത രീതിയിലുള്ള പ്രയോഗങ്ങളൊക്കെ കേട്ടു. പൊടിയെ തെറി പറഞ്ഞിട്ട് എന്തോ ചെയ്യാനാ??

കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും പൊടി അടങ്ങി.. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നു പറഞ്ഞ പോലെയായി ഹെലിയുടെ അവസ്ഥ.. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ട് അവന്‍ കടന്നു കളഞ്ഞു!

അവിടെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ കൊണ്ടു വെച്ചിരുന്ന ബജാജ് സണ്ണി സ്കൂട്ടറൊക്കെ മറിഞ്ഞ് കിടക്കുന്നതൊക്കെ കണ്ടപ്പോഴാണ് ഞങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് പൂര്‍ണമായ ബോധ്യം വന്നത്. ഉടുപ്പിനകത്ത് പോലും ഓറഞ്ച് നിറത്തില്‍ പൊടി കട്ട പിടിച്ചിരുന്നു..

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. കൂടെയുള്ള മൂന്നാലു പേരെ കാണാനില്ല! ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി നില്‍ക്കെ തൊട്ടപ്പുറത്തുള്ള ലെവല്‍ക്രോസിനപ്പുറത്തു നിന്ന് കാണാതെ പോയവര്‍ തിരിച്ചെത്തി.. അപ്പോഴാണ് പൊടി പറന്നു തുടങ്ങിയപ്പോള്‍ കേട്ട ഓടിക്കോടാഎന്ന നിലവിളിയുടെ ഉറവിടം മനസിലായത്..

വീട്ടില്‍ വന്ന് തലവഴി വെള്ളമൊഴിച്ചപ്പോള്‍ ഓറഞ്ച് ജ്യൂസിനെ അനുസ്‌മരിപ്പിച്ചാണ് ആ വെള്ളം ഒലിച്ച് പോയത്..

11 ഒക്‌ടോബർ 2007

കാല്‍‌പെരുമാറ്റം


ഓണാവധി കഴിഞ്ഞ് നാലാം ദിവസം.. ഒരു ശനിയാഴ്‌ച. ഉച്ചവരെയേ ക്ലാസുള്ളു. ഉച്ച കഴിഞ്ഞ് ഫിലിം ഷോ ആണ്. കോര്‍പറേറ്റ് ആയിരുന്നു സിനിമ. നല്ല സിനിമ. സിനിമ കഴിഞ്ഞപ്പോള്‍ മണി നാല്. പക്ഷെ കുട്ടികള്‍ക്കാര്‍ക്കും വീട്ടില്‍ പോകണ്ട എന്ന് തോന്നുന്നു. അവര്‍ പലവിധ കളികളില്‍ ഏര്‍പ്പെട്ടിരുന്നു.

ചിലര്‍ വോളിബോള്‍ കളിച്ചപ്പോള്‍ മറ്റു ചിലര്‍ ബാസ്കറ്റ് ബോള്‍ കളിച്ചു. ചിലര്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍ മറ്റ് ചിലര്‍ ബാഡ്‌മിന്റണ്‍ കളിച്ചു. പണ്ടൊരിക്കല്‍ സംഭവിച്ച വാഹനാപകടം എന്നെ ഈ കളികളില്‍ നിന്നെല്ലാം വിലക്കി. ഇതിലൊന്നും പെടാതെ ചിലര്‍ ക്യാരംസ് കളിക്കുന്നുണ്ടായിരുന്നു. അവിടെയും ആവശ്യത്തിലധികം ആളുകള്‍ ഉണ്ടായിരുന്നത്കൊണ്ട് അങ്ങോട്ടും പോകാന്‍ നിവൃത്തിയില്ല. പിന്നെ ബാക്കിയുള്ളത് ഞാനും എന്റെ രണ്ട് ക്ലാസ്‌മേറ്റ്‌സും മാത്രം. ചെസ് ബോര്‍ഡ് അവരെയും എന്നില്‍ നിന്നകറ്റി.സമയം കൊല്ലാന്‍ ഇന്റര്‍നെറ്റും വിളിക്കാന്‍ മൊബൈല്‍ ബാലന്‍സും ഇല്ലാത്തത് കൊണ്ട് വെറുതെ ഒന്ന് നടക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഞങ്ങളുടെ കോളേജ് നില്‍ക്കുന്നത് ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. ഗെയിറ്റ് കടന്നാല്‍ ഇരുവശവും കാട് നിറഞ്ഞ വഴിയിലൂടെ ഒരു പതിനഞ്ച് മിനിറ്റ് നടക്കണം കോളേജിലെത്താന്‍. ഞാന്‍ ആ വഴി‌‌യിലൂടെ നടക്കാന്‍ തുടങ്ങി. സമയം അഞ്ച് മണിയോടടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാലും ഇരുവശവും കാടായതിനാലാവും ഇരുണ്ട അന്തരീക്ഷമായിരുന്നു വഴിയില്‍.

കുറച്ച് നേരം നടന്നപ്പോള്‍ തന്നെ എന്റെ പിന്നാലെ ആരോ ഉണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് നോക്കി, പക്ഷെ ആരെയും കണ്ടില്ല. തോന്നിയതാവും.. ഞാന്‍ വീണ്ടും നടന്നു. അല്ല.. പിന്നില്‍ ആരോ ഉണ്ട്, ഒരു കാലൊച്ച എനിക്ക് കേള്‍ക്കാം. ഞാന്‍ നിന്നു. അതെ, എനിക്കത് ശരിക്കും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ആ കാലൊച്ച അടുത്തടുത്ത് വരുന്നു, എന്റെ തൊട്ട് പിന്നിലെത്തി. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കി, ശൂന്യം! ആരുമില്ലാത്ത വഴിയല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉയരുന്നത് ഞാനറിഞ്ഞു.

--- --- --- --- --- --- --- --- --- --- --- --- ---

അന്ന് രാത്രി ഹോസ്റ്റലില്‍ കുട്ടികളെല്ലാരും ഒത്തുകൂടി. ഇത് ഇടയ്‌ക്കിടെ പതിവുള്ളതാണ്. ഈ കൂട്ടായ്‌മയുടെ പ്രത്യേകത എന്തെന്നാല്‍ ഓണം കഴിഞ്ഞ് നാട്ടില്‍ പോയി വന്നവര്‍ തങ്ങളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരങ്ങള്‍ തീര്‍ക്കുന്ന ദിവസമായിരുന്നു. കുറേ നേരം കൂട്ടുകാരുമായി സംസാരിച്ചിരുന്ന ശേഷം ഞാന്‍ തുണി നനയ്‌ക്കാന്‍ പോയി. സമയം രാത്രി ഏകദേശം എട്ടരയായി. ഞാന്‍ നനയ്‌ക്കല്‍ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. അപ്പോളതാ ഒരു ശബ്‌ദം, ശ്..ശ്..ശ്..ശ്.. ഞാന്‍ കാത് കൂര്‍പ്പിച്ച് നിന്നു. ആ ശബ്‌ദം എനിക്ക് കേള്‍ക്കാം. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും കുറച്ച് മാറിയാണ് ഈ ശബ്‌ദം കേള്‍ക്കുന്നത്. മുന്നില്‍ ഭിത്തിയുള്ളത് കൊണ്ട് എനിക്ക് ഒച്ചയുടെ ഉറവിടം കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സന്ധ്യയ്‌ക്ക് സംഭവിച്ച കാര്യം എന്റെ മനസിലൂടെ മിന്നിമറഞ്ഞു. ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉയരുന്നത് ഞാനറിഞ്ഞു.

എന്തും വരട്ടെ എന്നു കരുതി ഞാന്‍ മുന്നോട്ട് നീങ്ങി. ഭിത്തിയുടെ മറവില്‍ നിന്നുകൊണ്ട് ഞാന്‍ ശബ്‌ദം കേട്ട ദിശയിലേക്ക് നോക്കി. അയ്യേ..! ഞങ്ങളുടെ മെസ്സിലെ ചേട്ടന്‍ തന്റെ സൈക്കിളിന് കാറ്റടിക്കുകയായിരുന്നു. ഹാവൂ.. ആശ്വാസത്തോടെ ഞാന്‍ ഭിത്തിയിലേക്ക് ചാരി.

എന്തുവാടെ, രാത്രി ഭിത്തിയില്‍ ചാരി നിന്ന് എന്നാ പണി?”, ഒരു ശബ്‌ദം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി. എന്റെ സുഹൃത്ത് ജോബിയായിരുന്നു അത്. അവനും തുണി നനയ്‌ക്കാന്‍ വന്നതാണ്. ഏയ്, ഒന്നുമില്ലെടാ.. ഞാന്‍ വെറുതെ..”, പറ്റിയ അബദ്ധം അവന്‍ അറിയാതിരിക്കാന്‍ ഞാന്‍ നിന്ന് പരുങ്ങി.

പിന്നെ ഞങ്ങള്‍ ഒരുമിച്ചായി തുണി നനയ്‌ക്കല്‍. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ ഹാങ്ങര്‍ എടുക്കാന്‍ മുറിയിലേക്ക് പോയി. കുറച്ച് നേരത്തേയ്‌ക്ക് വീണ്ടും ഞാന്‍ ഒറ്റയ്‌ക്കായി. സന്ധ്യയ്‌ക്ക് നടന്ന സംഭവം ഞാന്‍ പിന്നെയും ഓര്‍ത്തു. ആ കാല്‍‌പെരുമാറ്റം, അത് എനിക്ക് തോന്നിയതാണോ?? അല്ല. എനിക്കുറപ്പാണ് ആ സ്വരം ഞാന്‍ കേട്ടുവെന്ന്. എന്താണ് സത്യം? എനിക്കറിയില്ല.

പെട്ടെന്നാണ് ആ ശബ്‌ദം ഞാന്‍ കേട്ടത്. ആരുടെയോ കാല്‍‌പെരുമാറ്റം.. സന്ധ്യയ്‌ക്ക് കേട്ടത് പോലെ തന്നെ. എന്റെ തൊണ്ട വരണ്ടു, ദേഹം ഐസ്‌ കട്ട പോലെ തണുത്തു. എന്റെ മുന്നില്‍ നിന്നാണ് ശബ്‌ദം കേള്‍ക്കുന്നത്, പക്ഷെ ആരേയും ഞാന്‍ കാണുന്നില്ല എന്നതാണ് സത്യം!

എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. എന്തു ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ. ഓടിയാലോ?? ഞാന്‍ ചിന്തിച്ചു. വല്ല പ്രേതവുമാണെങ്കില്‍ ഓടീട്ടും കാര്യമില്ല. ഒച്ച ഒന്ന് നിന്നു. ഭയാനകമായ നിശബ്‌ദത. ഒരു രണ്ട് സെക്കന്റ് കടന്ന് പോയി. വീണ്ടും അതേ കാലൊച്ച.. ദൂരെ നിന്ന് അടുത്തേക്ക് വരുന്ന കാലൊച്ച. ഈശ്വരാ ഇതെന്ത് മാരണമാണ്?” ,ഞാന്‍ ഒരാത്മഗതം നടത്തി. ജോബി ഒന്ന് പെട്ടെന്ന് വന്നെങ്കിലെന്ന് മനസു നിറയേ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒച്ച വീണ്ടും നിന്നു. രണ്ട് സെക്കന്റ് നിശബ്‌ദതയ്‌ക്ക് ശേഷം വീണ്ടും അതേ കാലൊച്ച.. ദൂരെ നിന്ന് അടുത്തേക്ക് വരുന്ന കാലൊച്ച.

ജോബി ഹാങ്ങറുമായി തിരിച്ചെത്തിയത് ഈ സമയത്താണ്. എന്റെ ശ്വാസം നേരെ വീണു. എടാ ജോബീ, നീ കേള്‍ക്കുന്നില്ലേ ആ ശബ്‌ദ...”, ഞാന്‍ അവനോട് എന്റെ ചോദ്യം മുഴുവനാക്കിയില്ല, അതിനു മുമ്പേ അവന്റെ മറുപടിയെത്തി

ഫോണ്‍ അടിക്കുന്നത് കേട്ടാലെങ്കിലും ഒന്ന് വിളിച്ചൂടേടാ...

അവന്‍ നേരെ അവന്റെ ബക്കറ്റിന് പുറകിലിരുന്ന മൊബൈല്‍ഫോണ്‍ എടുത്തു. പക്ഷെ അപ്പോഴേക്കും അത് കട്ടായിരുന്നു. പുതിയ ഫോണാ.. നീ കണ്ടില്ലായിരുന്നല്ലേ? എങ്ങനൊണ്ട് ഈ റിങ്ങ് ടോണ്‍ ”, ജോബി ചോദിച്ചു.

എനിക്ക് ഉത്തരമില്ലായിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം ഞാന്‍ ചോദിച്ചു, “ ഇന്ന് നീ കോളേജില്‍ കളിക്കാനൊന്നും നിന്നില്ലേ?

ഓ.. എന്തോന്ന് കളി.. ഞാന്‍ ഈ ഫോണുമെടുത്തോണ്ട് അങ്ങ് നടക്കാനിറങ്ങി. അതിനിടെ ഈ പണ്ടാരം എന്റെ കൈയ്യില്‍ നിന്നും കളഞ്ഞു പോയി. പിന്നെ ഞാനും രാഹുലും കൂടെ ഇതും തപ്പി നടക്കുവാരുന്നു. എത്ര നേരം കഴിഞ്ഞാ കിട്ടിയേന്നറിയുവോ?? സൈലന്റ് മോഡിലല്ലാത്തത് കൊണ്ട് ബെല്ലടിപ്പിച്ച് ബെല്ലടിപ്പിച്ച് അവസാനം കണ്ട് പിടിച്ചു.

ഞാന്‍ ചിരിച്ചു. പ്രേതം മൊബൈല്‍ഫോണായിരുന്നു എന്ന് കുറച്ച് കൂടി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ ടെന്‍ഷന്‍ ഒഴിവാക്കാമായിരുന്നു.