13 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 1

അപ്പുപ്പന്‍, അമ്മുമ്മ, അച്ഛന്‍, അമ്മ, ചിറ്റപ്പന്‍, ചിറ്റ, മേമ്മ, അപ്പച്ചി, കണ്ണന്‍ ചേട്ടന്‍, അനന്തു, പപ്പു, ഞാന്‍.. ഞങ്ങള്‍ പന്ത്രണ്ട് പേര്.. ഒരു ദിവസം രാത്രി 9 മണിയോടെ ട്രെയിന്‍ കയറുന്നു, മംഗലാപുരത്തേയ്‌ക്ക്. മൂകാംബികയില്‍ പോകുന്നു, വരുന്ന വഴി ഗുരുവായൂരപ്പനെ കണ്ട് തിരിച്ച് വീട്ടിലെത്തുന്ന ഒരാഴ്‌ചത്തെ തീര്‍ത്ഥാടന പരിപാടി ആ ട്രെയിനില്‍ നിന്നാരംഭിക്കുന്നു.

അഞ്ചരയ്‌ക്ക് മംഗലാപുരത്തെത്തേണ്ട ട്രെയിന്‍ അന്ന് രണ്ട് മണിക്കൂറോളം വൈകി. എട്ട് മണിയോടെ ഞങ്ങള്‍ ബസ് സ്റ്റാന്റിലെത്തി. ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് രണ്ട് മണിക്കൂര്‍ കൊണ്ട് മൂകാംബികയിലെത്തും എന്നാണ്. ഞങ്ങള്‍ കണക്ക് കൂട്ടി.. പത്ത് - പത്തരയോടെ അവിടെയെത്തും. എന്നാല്‍ പിന്നെ അവിടെ ചെന്നിട്ടാവാം ബ്രേക്ക്ഫാസ്റ്റ്..

ഉടന്‍ തന്നെ ബസ് വന്നു.. സൂപ്പര്‍ഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ബസ്. ഇതേത് ടൈപ്പാണോ ആവോ.. ഞങ്ങള്‍ കയറി. ഒരര മണിക്കൂറ് കൊണ്ട് ഞങ്ങള്‍ക്കൊരു കാര്യം മനസിലായി.. ബസിന്റെ പേരിലേ സൂപ്പര്‍ഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ഒക്കെയുള്ളു. നമ്മുടെ KSRTC ഓഡിനറി ബസ്സിലും കഷ്ടമാണ് കാര്യം.. സകല സ്റ്റോപ്പിലും വണ്ടി നിര്‍ത്തും.. ആളുകള്‍ ഇടിച്ചു കയറും.. ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നും നിങ്ങളിരിക്കുന്ന സീറ്റില്‍ വേറെ പത്തു പേരുണ്ടെന്ന്.. അത്ര തിരക്ക്..!

ബസ്സില്‍ കയറിയിട്ട് ഒരു മണിക്കൂറാവുന്നു.. പകുതി ദൂരം പോലും കഴിഞ്ഞിട്ടില്ല എന്ന് വഴിയിലെ ബോര്‍ഡുകളില്‍ നിന്നും മനസിലായി. ഒരു കാര്യത്തില്‍ മാത്രം സന്തോഷം തോന്നി.. ബസ് യാത്രകളിലെ സ്ഥിരം വാള്‍പയറ്റുകാരനായ അനന്തു അന്ന് “നോര്‍മലായിരുന്നു”. ബസ് ഒരു വിധം തിരക്കുള്ള ഏതോ ഒരു കവലയിലെത്തി. കുറച്ച് നേരം അവിടെ നിര്‍ത്തിയിട്ടു. പെട്ടെന്നാണ് ഒരു ബഹളം..!

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുമ്പേ ഡ്രൈവറേ ഒരു കൂട്ടം ആളുകള്‍ പൊക്കിയെടുത്തോണ്ട് പോയി അടി തുടങ്ങി..! ഇത് കണ്ട ബസ് ജീവനക്കാര്‍ കന്നടയില്‍ എന്തൊക്കെയോ വിളിച്ച് കൂവി (മിക്കവാറും തെറിയായിരിക്കും.. അതെങ്ങനെ മനസിലായി എന്ന് ചോദിക്കരുത്. തെറിയുടെ ഒരു “മണം” വന്നു.. അത്രതന്നെ.!) ചാടിയിറങ്ങി. പിന്നങ്ങോട്ട് എന്തൊക്കെയാണാവോ നടന്നത്.. സിനിമാസ്റ്റൈലിലല്ലേ അടി!

ഒടുവില്‍ പോലീസെത്തി.. ബസുകാരോട് എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ അറിയാവുന്ന ഇംഗ്ലീഷും മേമ്പൊടിക്ക് കന്നടയും ഹിന്ദിയും ചേര്‍ത്ത് അവര്‍ പറഞ്ഞു, “ഞങ്ങള്‍ ബസ് കസ്റ്റഡിയില്‍ എടുക്കുകയാണ്.. അതുകൊണ്ട് യാത്രക്കാര്‍ ഇവിടെ ഇറങ്ങണം..”

“ഇല്ലാ.. നഹീ.. നോ.. ഇറ്റ് ഈസ് നോട്ട് പോസിബിള്‍..!” ഒരു ഗര്‍ജനം. ആരാണത്?? മറ്റാരുമല്ല, എന്റെ ചിറ്റപ്പന്‍. ചിറ്റപ്പന്‍ നാഗ്‌പൂരില്‍ ഓര്‍ഡിനന്‍സ് ഫാക്‍ടറിയില്‍ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ പല ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. ചിറ്റപ്പന്റെ വായില്‍ നിന്നും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അനര്‍ഗളനിര്‍ഗളം പ്രവഹിച്ചപ്പോള്‍ പോലീസുകാര്‍ വായും പൊളിച്ച് നിന്നു..! കാര്യം നിസാരം. ഞങ്ങള്‍ മലയാളികള്‍ ആരും ബസ്സില്‍ നിന്നും ഇറങ്ങുന്ന പ്രശ്നമില്ല. കാരണം ഞങ്ങള്‍ക്ക് സ്ഥലം പരിചയമില്ല, ഭാഷ അറിയില്ല, സര്‍വോപരി മൂകാംബിക വരെയുള്ള “സൂപ്പര്‍ഫാസ്റ്റിന്റെ” ടിക്കറ്റ് ചാര്‍ജ് കൊടുത്തുപോയി.

പോലീസുകാര്‍ പതിനെട്ടടവും പയറ്റി. നോ രക്ഷ! മലയാളികളുടെ ഒരുമ അറിയാമല്ലോ (ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഒരു ധര്‍ണ ഓര്‍ത്തു നോക്കൂ)?? ആരും ബസ്സില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പോലീസുകാര്‍ പറഞ്ഞു, “ ഞങ്ങളുടെ എസ്.ഐ സ്റ്റേഷനിലാണ്. അദ്ദേഹത്തിനോട് ആലോചിച്ച് വേണ്ട പരിഹാരമുണ്ടാക്കാം”.

കുറച്ച് നേരത്തേക്ക് ഞങ്ങളുടെ നേതാവിന്റെ സ്ഥാനം ചിറ്റപ്പന്‍ ഏറ്റെടുത്തു. കാര്യങ്ങള്‍ യാത്രക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം സ്റ്റേഷനില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ബസ് പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. അവിടുത്തെ സ്ഥിതിയെന്താവുമെന്ന് ഓര്‍ത്ത് ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു...

തുടരും

8 അഭിപ്രായങ്ങൾ:

  1. അപ്പുപ്പന്‍, അമ്മുമ്മ, അച്ഛന്‍, അമ്മ, ചിറ്റപ്പന്‍, ചിറ്റ, അപ്പച്ചി, കണ്ണന്‍ ചേട്ടന്‍, അനന്തു, പപ്പു, ഞാന്‍.. ഞങ്ങള്‍ പതിനൊന്ന് പേര്.. ഒരു ദിവസം രാത്രി 9 മണിയോടെ ട്രെയിന്‍ കയറുന്നു, മംഗലാപുരത്തേയ്‌ക്ക്. മൂകാംബികയില്‍ പോകുന്നു, വരുന്ന വഴി ഗുരുവായൂരപ്പനെ കണ്ട് തിരിച്ച് വീട്ടിലെത്തുന്ന ഒരാഴ്‌ചത്തെ തീര്‍ത്ഥാടന പരിപാടി ആ ട്രെയിനില്‍ നിന്നാരംഭിക്കുന്നു..

    ഒരു വ്യത്യസ്‌തമായ തീര്‍ത്ഥാടനം..

    മറുപടിഇല്ലാതാക്കൂ
  2. ഇതെത്ര ആഴ്ചകൊണ്ട് തീര്‍ക്കുവാനാണ് പരിപാടി? വായിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ‘തുടരും’ എത്തി... :(
    അപ്പോള്‍ പെട്ടെന്നു തുടരൂ... :)
    --

    മറുപടിഇല്ലാതാക്കൂ
  3. ബാലു....
    ഹരി പറഞ്ഞപോലെ തീര്‍ത്ഥാടനം വേഗം നടക്കട്ടെ....

    മറുപടിഇല്ലാതാക്കൂ
  4. തുടരന്‍ ആണോ? വേഗം തുടരൂ. തീര്‍ത്ഥാടനം എങ്ങനെയായി എന്നറിയാന്‍ ആകാക്ഷയുണ്ട്. പതിനൊന്ന് പേര്‍ ബസ്സില്‍ കയറേണ്ടായിരുന്നു. ഏതെങ്കിലും ഒരു വാഹനം വിളിച്ച് പോയാല്‍ മതിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ