28 ജൂൺ 2010

ഞാന്‍ എന്ന ഫുട്ബോളര്‍

എവിടെ നോക്കിയാലും ഇപ്പോള്‍ ഫുട്‌ബോള്‍ ആണ് ചര്‍ച്ചാവിഷയം. ഒന്നും ഒന്നിലധികം ടീമുകളേയും സപ്പോര്‍ട്ട് ചെയ്ത് പ്രിയപ്പെട്ട ടീം ജയിക്കുമ്പോള്‍ ആവേശത്തോടെ ജയ് വിളിക്കുകയും തോല്‍ക്കുമ്പോള്‍ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനെ പോലെ “കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാമെന്ന്വെല്ലുവിളിക്കുകയും ചെയ്യുന്ന സമയം. ചുറ്റും കാണുന്ന ആവേശവും ആരവവും എന്നെ സംശയിപ്പിക്കുന്നു - കളി നടക്കുന്നത് സൌത്ത് ആഫ്രിക്കയിലോ അതോ ഇങ്ങ് കേരളത്തിലോ? ഒന്നുറപ്പ്. ഒരു മാസം ഒന്നുങ്കില്‍ ലോകം സൌത്ത് ആഫ്രിക്കയിലാണ്, അല്ലെങ്കില്‍ സൌത്ത് ആഫ്രിക്ക ആണ് ലോകം!

അപ്പോ പറഞ്ഞ് വന്നത് ഫുട്‌ബോളിന്റെ കാര്യം. എല്ലാവരും ഫുട്‌ബോളിന്റെ പിറകെ ആണല്ലൊ. വഴിവക്കില്‍ പിള്ളേര് പോലും ഇപ്പോ ബാറ്റും സ്റ്റമ്പും മാറ്റി വെച്ച് ഇഷ്ടിക കൊണ്ട് ഗോള്‍‌പോസ്റ്റ് ഉണ്ടാക്കി ഫുട്ബോള്‍ കളി തുടങ്ങി. കളിയൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്, എന്റെ അവസാന ഫുട്‌ബോള്‍ മത്സരം ഓര്‍ത്ത്..

8 വര്‍ഷം മുമ്പ്.. ഇത് പോലൊരു ലോകകപ്പ് കാലം. കൊറിയ-ജപ്പാന്‍. അന്ന് കളി നടന്നിരുന്നത് ഫുട്‌ബോള്‍ ഉപയോഗിച്ചായിരുന്നു, ജബുലാനിയൊന്നും ഇല്ല! വുവുസേല ഇല്ലെങ്കിലും ആരവങ്ങള്‍ ഇന്നത്തെ പോലെ തന്നെ ചെവി തുളയ്ക്കുന്നതായിരുന്നു.

ഞാന്‍ പ്ലസ് വണ്ണിന് പാലക്കാട് കേന്ദ്രിയ വിദ്യാലയത്തില്‍ ചേര്‍ന്ന സമയം. ചേര്‍ന്ന മൂന്നാം ദിവസം PT കിട്ടി - 2 മണിക്കൂര്‍! എന്നെ സംബന്ധിച്ച് അതൊക്കെ ഒരത്ഭുതം ആയിരുന്നു. അതിനു മുമ്പ് വരെ അര മണിക്കൂര്‍ ഉള്ള ഒരു പിരീഡ്, അതും സാറ് കനിഞ്ഞാല്‍ മാത്രം കളിക്കാന്‍ പോകാം എന്ന അവസ്ഥയില്‍ നിന്നും രണ്ട് മണിക്കൂര്‍ കളിക്കാന്‍ മാത്രം എന്ന നില..

കണ്ടാല്‍ അല്പം കടുപ്പക്കാരന്‍ എന്ന് തോന്നുന്ന ഒരു സാറ് വന്നു. കുട്ടികള്‍ എല്ലാവരും വരി വരി ആയി നില്‍ക്കുന്നു.

Dear Children, I'm Veera, your Chief Physical Education Instructor. തമിഴ് കലര്‍ന്ന ഇംഗ്ലീഷില്‍ വീര സാറിന്റെ ഒരു കിടിലന്‍ പ്രസംഗം. സംഗതി ഇതാണ്. KVയില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്കറ്റ്‌ബോള്‍, വോളി‌ബോള്‍ തുടങ്ങി സകല കളികള്‍ക്കും ടീം ഉണ്ട്. നിങ്ങള്‍ക്കും അതില്‍ ഒരംഗമാവാം. ഇപ്പോള്‍ ചെയ്യേണ്ടത്, എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള ഒരു കളി തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് അതില്‍ പരിശീലനം നല്‍കി ഒരു നല്ല കളിക്കാരനാക്കി വാര്‍ത്തെടുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യും. സ്കൂളിനോട് ചേര്‍ന്ന് ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടുമുണ്ട്. അതിനപ്പുറം ചെറിയ ഗ്രൌണ്ട്. അതിനപ്പുറം വലിയ ഗ്രൌണ്ട്. ചെറിയ ഗ്രൌണ്ടില്‍ ക്രിക്കറ്റ് പരിശീലനവും വലിയ ഗ്രൌണ്ടില്‍ ഫുട്ബോള്‍ പരിശീലനവും. തിരഞ്ഞെടുക്കുന്ന കളി അനുസരിച്ച് അതാത് കളിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് കുട്ടികള്‍ക്ക് പോകാം.

ഫുട്ബോള്‍ തലയ്ക്ക് പിടിച്ചിരുന്ന കാലമായത് കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ നേരെ വലിയ ഗ്രൌണ്ട് ലക്ഷ്യമാക്കി നടന്നു. ക്രിക്കറ്റ് തിരഞ്ഞെടുത്ത എന്റെ ചില സുഹൃത്തുക്കള്‍ ഇവന്‍ ഫുട്ബോള്‍ കളിക്കുമോ എന്ന ഞെട്ടലോടെ നോക്കി നിന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ശരിയാണ്. മെലിഞ്ഞുണങ്ങി, ഒരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ എങ്ങനെ ഫുട്ബോള്‍ കളിക്കും? എന്ത് കൊണ്ട് കളിച്ചു കൂടാ? ഇത്തിരിപ്പോന്ന മൈക്കിള്‍ ഓവന്‍ എന്നൊരു ചെക്കന്‍ ഇംഗ്ലണ്ട് ടീമില്‍ ഉണ്ട്. അവനൊക്കെ വേള്‍ഡ് കപ്പ് കളിക്കാമെങ്കില്‍ എനിക്കെന്റെ സ്കൂളില്‍ ഫുട്ബോള്‍ കളിച്ചു കൂടെ? ഞാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ എന്നുറപ്പിച്ച് വലിയ ഗ്രൌണ്ടിലേക്ക് എത്തിച്ചേര്‍ന്നു.

സമാധാനം. സയന്‍സ് ഗ്രൂപ്പിലുള്ള എന്റത്രയും സൈസ് ഉള്ള പയ്യന്മാര്‍ ഒക്കെ അവിടെ നില്‍പ്പുണ്ട്. ക്ലാസിലെ പൊക്കക്കാരും, ജിമ്മന്മാരും ഉണ്ട്. പ്രശ്നമില്ല. സാറെത്തി. കുറച്ച് നേരം കളിയെ പറ്റിയൊക്കെ സംസാരിച്ചു. ചില എക്സര്‍സൈസ് ഒക്കെ ചെയ്യിച്ചു. മുക്കാല്‍ മണിക്കൂര്‍ ഉണ്ടാവും വ്യായാമം എന്ന സംഗതി! വാം അപ്പ് എന്നറിയപ്പെടുന്നു.

ഒരു മാസത്തോളം ഇങ്ങനെ കടന്നു പോയി. 2 മണിക്കൂര്‍ ഉള്ള പീരിയഡ്. മുക്കാല്‍ മണിക്കൂര്‍ വ്യായാമം, സോറി, വാം അപ്പ്. അര മണിക്കൂര്‍ സാറിന്റെ കത്തി. കുട്ടികള്‍ ഗ്രൌണ്ടില്‍ വട്ടം കൂടി ഇരിക്കും, സാര്‍ അവിടെ നിന്ന് സംസാരിക്കും. സാറിന്റെ കൈയ്യില്‍ ഒരു ഫുട്ബോള്‍ കാണും. അതിങ്ങനെ കറക്കിയും തിരിച്ചും മറിച്ചുമൊക്കെയാണ് പുള്ളിക്കാരന്റെ ക്ലാസ്. ഇടയ്ക്ക് പന്ത് പുള്ളിയുടെ കൈയ്യില്‍ നിന്ന് ചാടി നമ്മുടെ അടുത്ത് വരും. അതിലൊന്ന് തൊടാന്‍ അങ്ങനെയൊക്കെയേ പറ്റൂ..! പിന്നെ കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിക്കുന്നു. ഒരു കൂട്ടര്‍ ഗ്രൌണ്ടിന്റെ ഒരറ്റത്തും മറ്റുള്ളവര്‍ ഇങ്ങേയറ്റത്തും നില്‍ക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഉള്ള ഓട്ടമാണ് പിന്നെ. പന്ത് നമ്മുടെ കാലില്‍ ഉണ്ടെന്ന് സങ്കല്‍പിക്കുക. എന്നിട്ട് അതുമായി മുന്നേറുക. ഇടയ്‌ക്ക് വെച്ച രണ്ട് കൂട്ടരും നേര്‍ക്ക് നേര്‍ വരും, അപ്പോള്‍ വെട്ടിയൊഴിഞ്ഞ് പോവുക. ടൈപ്പ് കലാപരിപാടികളും നടന്നു.

വീര സാറിന്റെ ആദ്യ ദിവസത്തെ ഡയലോഗിനെ ഞാന്‍ വെറുത്തു തുടങ്ങി. പരിശീലനം നല്‍കി നല്ല കളിക്കാരനാക്കും പോലും.. ഫുട്ബോള്‍ ഇത് വരെ ഒന്ന് തട്ടാന്‍ പറ്റിയിട്ടില്ല. പഴയ സ്കൂളിലെ ഫുട്ബോള്‍ എത്ര രസമായിരുന്നു.. ഒരു ബോളും അതിന്റെ പിറകേ ഒരു പത്തിരുപത് പിള്ളേരും (ഗോളി അടക്കം ഗോളടിക്കാന്‍ ഓടി വരും!). ഇവിടെ പന്ത് കാല് കൊണ്ട് പോയിട്ട് കൈ കൊണ്ട് പോലും ഒന്ന് തൊടാന്‍ പറ്റുന്നില്ല.. ഇതോ ട്രെയിനിങ്ങ്?

പക്ഷെ രണ്ടാം മാസം കഥ മാറി. ഫുട്ബോള്‍ കളി തുടങ്ങിയില്ല.. എന്നാല്‍ പാസ് ചെയ്യുക, പന്തുമായി ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഓടുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറാന്‍ തുടങ്ങി. പത്ത് കുട്ടികളെ വരി വരിയായി നിര്‍ത്തുന്നു. ഒരറ്റത്ത് നിന്നും നമ്മള്‍ പന്തുമായി ഓരോരുത്തരുടെയും ഇടയിലൂടെ പോകണം. ഏതാണ്ട് S ആകൃതിയിലുള്ള ഓട്ടം! അങ്ങനെ ഓടുന്നതിനിടയില്‍ ഒരു തവണ ഞാന്‍ തെന്നി താഴെ വീണു. ഓടിയെത്തിയ സാറും കുറച്ച് കൂട്ടുകാരും കൂടെ എന്നെ പൊക്കിയെടുത്ത് വിശ്രമ സ്ഥലമായ മാവിന്റെ ചുവട്ടില്‍ കൊണ്ടിരുത്തി. ഇതൊക്കെ കളിയുടെ ഒരു ഭാഗമാണെന്നൊക്കെ പറഞ്ഞ് സാര്‍ എന്നോട് കുറച്ച് നേരം വിശ്രമിക്കാന്‍ പറഞ്ഞു. കൂട്ടുകാരില്‍ ചിലരാകട്ടെ, വെള്ളമൊക്കെയായി വന്ന് ഒരു വി..പി ട്രീറ്റ്മെന്റും നല്‍കി..!

ദിവസങ്ങള്‍ കഴിഞ്ഞു. വേള്‍ഡ് കപ്പ് അങ്ങ് ബ്രസീലില്‍ എത്തി. ഇന്ത്യാക്കാര്‍ വീണ്ടും ക്രിക്കറ്റ് കളി തുടങ്ങി. ഞാന്‍ ഗ്രൌണ്ടില്‍ പന്ത് പാസ് ചെയ്തും, സാറിന്റെ ക്ലാസ് അഥവാ കത്തിയടി കേട്ടും സമയം കളഞ്ഞു. ഇതിനിടെ ഓരോ വിദ്യാര്‍ത്ഥിയും അവന് പ്രിയപ്പെട്ട പൊസിഷന്‍ ഏതെന്ന് പറയാന്‍ പറഞ്ഞു. എനിക്ക് മധ്യനിരയില്‍ കളിച്ചാല്‍ മതി എന്ന് ഞാന്‍ അറിയിച്ചു - ഓം ഡേവിഡ് ബെക്കാമായ നമഃ!സാറാവട്ടെ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില പുലികളെ കണ്ടെത്തുകയുണ്ടായി. മുന്നേറ്റ നിരയില്‍ പ്രാണേഷ്, മധ്യനിരയില്‍ ഭരത്, പ്രതിരോധത്തില്‍ ജിജേഷ് എന്നിവര്‍ സ്കൂള്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുമെന്ന് വിളിച്ചറിയിച്ച എന്റെ ക്ലാസ്‌മേറ്റ്സ്. കോമേഴ്‌സുകാരന്റെ മനസ്സും സയന്‍സ് ഗ്രൂപ്പിന്റെ തലയുമുള്ള ഗിരീഷ് എന്നൊരു സുഹൃത്തും വളരെ നന്നായി കളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒരു ഫുട്‌ബോള്‍ കളി എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന സമയത്ത്, ചരിത്രപരമായ PT പിരീഡ് സംജാതമായി. അന്നത്തെ പിരീഡ് തുടങ്ങിയപ്പോള്‍ തന്നെ സാര്‍ കാതിനും മനസിനും കുളിരു പകരുന്ന വാര്‍ത്ത പറഞ്ഞു. ഇന്ന് വാം അപ്പിനു ശേഷം നമ്മള്‍ രണ്ട് ടീമായി തിരിഞ്ഞ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മത്സരം നടത്തും. സാര്‍ ആയിരിക്കും റഫറി, കാര്‍ഡുകള്‍ ഉണ്ടാവും, അത് കൊണ്ട് പരുക്കന്‍ കളി വേണ്ടെന്ന് ഒരു മുന്നറിയിപ്പും!

വളരെ കാലത്തിനു ശേഷം വാം അപ്പ് ചെയ്യാന്‍ ഭയങ്കര താത്പ‌ര്യമായിരുന്നു. ഏകദേശം 40-45 മിനിറ്റ് നീണ്ടു നിന്ന വാം അപ്പിനു ശേഷം സാര്‍ എല്ലാരേം വിളിച്ച് ടീം പ്രഖ്യാപിച്ചു. പ്രാണേഷും ജിജേഷും ക്യാപ്‌റ്റന്മാര്‍. നേരത്തെ പറഞ്ഞ പുലികളേയും ഒരുവിധം നന്നായി കളിക്കുന്നവരേയും, ബാക്കിയുള്ള ഞങ്ങള്‍ കുറച്ച് പേരേയും വെച്ച് സാര്‍ ടീമുകള്‍ ഉണ്ടാക്കിയിരുന്നു. രണ്ട് ടീമും ഏകദേശം തുല്യര്‍. ആര്‍ക്കും ജയിക്കാം. ഒരു ടീം യൂണിഫോം ഷര്‍ട്ട് അഴിച്ച് വെക്കണം. അങ്ങനെയാണ് സ്വന്തം ടീം അംഗങ്ങളെ തിരിച്ചറിയുക. ഞാന്‍ പ്രാണേഷിന്റെ ടീമിലായിരുന്നു. കിട്ടിയ സ്ഥാനം വലതു വിങ്ങറുടെ. സാര്‍ അത് പറഞ്ഞപ്പോള്‍.. മൈതാനത്തിന്റെ വലത് മൂലയിലൂടെ പറന്ന് കയറുന്ന ഞാന്‍.. എതിര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി പറന്നിറങ്ങുന്ന എന്റെ ക്രോസുകള്‍..

ബാലൂ.. പ്രാണേഷിന്റെ വിളി കേട്ടപ്പോഴാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നത്. എതിര്‍നിരയില്‍ നിനക്ക് തടയാനുള്ളത് ഭരതിനെ ആണ്. അവന്‍ നന്നായി കളിക്കുമെന്നറിയാമല്ലോ.. പക്ഷെ വിട്ടു കൊടുക്കരുത്. ഒരുപാട് നേരം പന്ത് കാലില്‍ വെച്ചോണ്ടിരിക്കരുത്. പാസ് ചെയ്ത് മുന്നേറണം.. ആദ്യത്തെ ഉത്തരവാദിത്വം, ആദ്യത്തെ ജോലി. ഞാന്‍ തയ്യാര്‍!

കാത് തുളച്ച് വിസില്‍ മുഴങ്ങി. ആദ്യത്തെ പത്ത് മിനിറ്റില്‍ ഞാന്‍ മനസിലാക്കിയത് 3 ദാരുണ സത്യങ്ങളാണ് - 1. പ്രാക്ടീസ് ചെയ്യുമ്പോള്‍ പാസ് കൊടുക്കുന്ന അത്ര നിസാരമല്ല കളിയില്‍ പാസ് കൊടുക്കുന്നത്. 2. വേഗം, കഴിവ് - ഇവ രണ്ടും ആവശ്യത്തിനില്ലെങ്കില്‍ പണിക്ക് ഇറങ്ങരുത്. 3. മിഡ്‌ഫീല്‍ഡര്‍ എന്നത് ഫുട്‌ബോളിലെ ഏറ്റവും ഭാരിച്ച പണിയാണ്. മുന്നോട്ടും പിന്നോട്ടും ഓടി മനുഷ്യന്റെ അടപ്പിളകും! ആദ്യ പത്ത് മിനിറ്റില്‍ തന്നെ എനിക്ക് മനസിലായി - ഒരു മികച്ച ഫുട്‌ബോളര്‍ ആവാന്‍ ഞാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന്..

എങ്കിലും തീരെ മോശമായി എന്ന് പറയാനും പറ്റില്ല. പാസുകള്‍ ഭൂരിഭാഗവും കൃത്യമായിരുന്നു, അല്ലെങ്കില്‍ ഞാന്‍ പാസ് കൊടുത്തവന് ഓടി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു! എന്റെ കാലില്‍ നിന്ന് ഭരതിന് പന്ത് തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. കാരണം പന്ത് എന്റെ കാലില്‍ അതിനും മാത്രം നേരം നിന്നിരുന്നില്ല. ഞാന്‍ പാസ് കൊടുത്ത് ഒഴിവാക്കും! അങ്ങനെ ഞാന്‍ കൊടുത്ത ഒരു പാസില്‍ നിന്നും ഉണ്ടായ നീക്കത്തില്‍ ഞങ്ങള്‍ ഒരു ഗോളുമടിച്ചിരുന്നു.

കളി ഏകദേശം അവസാനത്തോട് അടുക്കുമ്പോഴാണ് എന്റെ ഫുട്‌ബോള്‍ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം നടന്നത്. ഞങ്ങളുടെ ടീമിന് ഒരു കോര്‍‌ണര്‍ കിട്ടി. ഞാന്‍ ഏകദേശം ഗ്രൌണ്ടിന്റെ നടുക്ക്, വലത് വശം ചേര്‍ന്ന് നില്‍ക്കുന്നു. അഥവാ കോര്‍ണര്‍ എതിര്‍ ടീമിന്റെ കാലില്‍ ആണെത്തുന്നതെങ്കില്‍ ഉണ്ടാകുന്ന പ്രത്യാക്രമണം തടയുക എന്നതാണ് എന്റെ ജോലി. കോര്‍ണര്‍ എടുത്തു. എന്തൊക്കെയോ അവിടെ സംഭവിച്ചു. എനിക്ക് ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന് അവിടുന്ന് ഒരു പന്ത് ഉരുണ്ട് വരുന്നത് എന്റെ കണ്ണില്‍ പെട്ടു. പന്തിനു പിന്നില്‍ ഭരതും. ഞാന്‍ നോക്കി. എന്റെ ടീമിലെ കുറെ പേര്‍ എതിര്‍ ഗോള്‍മുഖത്ത് നിന്നും ഓടി വരികയാണ്. പക്ഷെ അവര്‍ക്ക് മുമ്പേ ഭരത് പന്ത് തട്ടിയെടുക്കും എന്ന് എനിക്ക് മനസിലായി. ഞാന്‍ മുന്നോട്ട് കുതിച്ചു..

ഉരുണ്ട് വന്ന പന്ത് ഭരതിന് മുമ്പേ എത്തിയ ഞാന്‍ ഉയര്‍ത്തി ഗോള്‍മുഖത്തേക്ക് വിട്ടു. വായുവില്‍ ഉയര്‍ന്ന് ചാടി പ്രാണേഷ് അത് വലയ്‌ക്കുള്ളിലാക്കി.. ഗോള്‍!!!

അങ്ങനെ തീര്‍ന്നിരുന്നു എങ്കില്‍ പിന്നെ ഞാന്‍ കളി നിര്‍ത്തേണ്ട കാര്യമുണ്ടോ?? ഇല്ല. എന്നിട്ടും ഞാന്‍ കളി നിര്‍ത്തി. കാരണം? റീവൈന്‍ഡ്.. പന്ത് ഉരുണ്ട് വരുന്നു. ഞാന്‍ അതിനു നേര്‍ക്ക് പാഞ്ഞടുക്കുന്നു. ഭരതിന് മുമ്പ് പന്തിനടുത്തെത്തുന്നു. ഗോള്‍‌മുഖത്ത് നിന്നുംബാലൂ.. പാസ്എന്നൊരു വിളി കേള്‍ക്കുന്നു. പന്ത് ഗോള്‍മുഖം ലക്ഷ്യമാക്കി ഉയര്‍ത്തി അടിക്കാന്‍ ശ്രമിക്കുന്നു.. എന്നാലോ.. ഞാന്‍ പന്തില്‍ കാല്‍ തട്ടി ദാ കിടക്കുന്നു താഴെ!

ഫുട്‌ബോളില്‍ കാല്‍ തട്ടി വീണ ആദ്യത്തെയും, ഒരുപക്ഷെ ലോകത്തിലെ ഒരേയൊരു ഫുട്‌ബോളറും ഞാന്‍ ആയിരിക്കും. ഉരുണ്ട് വരുന്ന ഒരു ഫുട്‌ബോള്‍ പോലും അടിച്ച് കളയാന്‍ വയ്യാത്ത ഞാന്‍ എങ്ങനെ ഫുട്‌ബോള്‍ കളിക്കും? വീഴ്‌ചയില്‍ കാലിനു മസില്‍ കയറുകയും 3 ദിവസം കാല്‍ അനക്കാന്‍ വയ്യാതെ ലീവ് എടുക്കുകയും ചെയ്ത ഞാന്‍ പിന്നീട് ഫുട്‌ബോള്‍ കളിക്കാന്‍ പോയതേയില്ല. മാസങ്ങള്‍ക്ക് ശേഷം എന്റെ സ്കൂളില്‍ വെച്ച് നടന്ന ഒരു ഇന്റര്‍ സ്കൂള്‍ മത്സരത്തിനിടയില്‍ വീണ ജിജേഷിന്റെ കൈ ഒടിഞ്ഞ് 6 മാസം പ്ലാസ്റ്റര്‍ ഇട്ടതും കൂടിയായപ്പോള്‍ ഫുട്‌ബോള്‍ കളി എന്നന്നേക്കുമായി ഞാന്‍ അവസാനിപ്പിച്ചു..

28 മാർച്ച് 2010

ഒരിടത്തേയ്‌ക്കൊരു വഴി

“രക്ഷിക്കണം.. രക്ഷിക്കണം! ഈയവസരത്തില് ഞങ്ങളെ രക്ഷിക്കാന് ബാലുവിന് മാത്രമേ കഴിയൂ.. പ്ലീസ്..”


എന്റെ കാല്‍‌ക്കീഴില് കിടന്ന് അലറി കരയുന്ന മൂവര്‍സംഘത്തോട് എന്ത് പറയണം എന്ന് ഒരു നിമിഷം ഞാന് സംശയിച്ചു.


കൃത്യം അര മണിക്കൂര് മുമ്പ്..

അപ്രതീക്ഷിതമായി കിട്ടിയ അവധി ദിവസം. ഉച്ചക്ക് ഒരു മണിയോടടുപ്പിച്ച് സൂര്യഗ്രഹണം നടക്കുന്നതിനാല് ഓഫീസ് അവധി പറഞ്ഞു. ഞങ്ങളുടെ എം.ഡിയ്ക്ക് ടെന്‍‌ഷന്റെ അസുഖമുണ്ട്. ഗ്രഹണസമയത്ത് പുറപ്പെടുവിക്കപ്പെടുന്ന അപകടകാരികളായ രശ്മികള് ക്യാന്‍സര് ഉണ്ടാക്കാന് സാധ്യത ഉണ്ടെന്ന് ആരോ പറഞ്ഞതിനാണ് ഓഫീസിന് കക്ഷി അവധി തന്നത്. സത്യം പറഞ്ഞാല് ആഴ്‌ചയുടെ ഇടയില് കയറി വരുന്ന ഇത്തരം അവധികള് എനിക്കിഷ്ടമല്ല. തിങ്കള് അല്ലെങ്കില് വെള്ളി ദിവ്സം അവധി കിട്ടിയാല് എന്തെങ്കിലും പ്രയോജനം ഉണ്ട്. അല്ലെങ്കില് ഈ മുറിയില് തന്നെ ചടഞ്ഞിരിക്കണം. ഒറ്റമുറിയില് താമസം തുടങ്ങിയിട്ട് നാള് കുറച്ചായി. കോളേജ് ഹോസ്റ്റല് പോലെ ഒരു സ്വര്‍ഗമല്ല ഒറ്റയ്ക്ക് ഒരു മുറിയില് താമസിക്കുക എന്നത്. ഒരു അറ്റാച്ച്‌ഡ് ബാത്ത്‌റൂം ഉള്ളതാണ് ആകെ ഉള്ള പ്രയോജനം. പിന്നെ നെറ്റ് ഉള്ളത് കൊണ്ട് നേരം പോകും.

ബാലവാടിയുടെ ജന്മദിന പോസ്റ്റ് തയ്യാറാക്കുകയായിരുന്നു ഞാന്. അപ്പോഴാണ് വാതിലില് ഒരു മുട്ട് കേട്ടത്. ഈ നാട്ടില് എന്നെ തേടി വരാന് ആരാണാവോ എന്ന സംശയത്തില് ഞാന് ചെന്ന് വാതില് തുറന്നു. മൂന്ന് ചെറുപ്പക്കാര്. എവിടെയോ കണ്ട് മറന്ന മുഖങ്ങള്. പക്ഷെ ഓര്‍മ്മ കിട്ടിയില്ല.

“ബാലുവല്ലേ? ബ്ലോഗ് എഴുതുന്ന ബാലു?”, അതില് ഒരാള് ചോദിച്ചു.

“അതെ.” ഞാന് ബ്ലോഗ് എഴുതും എന്നറിയാവുന്നവര് തന്നെ കുറവ്. ബ്ലോഗ് എഴുതുന്ന എന്നെ അന്വേഷിച്ച് വരാന് ആരാണിവര് എന്ന അത്ഭുതം വേറെ..

“ഞങ്ങള് അകത്ത് വന്നോട്ടെ?”

“ഓഹ്.. യെസ്. പ്ലീസ് കം. ഞാന്.. ക്ഷമിക്കൂ.”

അവര് മൂന്നു പേരും അകത്തെത്തി. ഉള്ള സൌകര്യത്തില് അവര് ഇരുന്നു. കട്ടിലില് അവരും ആകെയുള്ള കസേരയില് ഞാനും. കുടിക്കാന് വെള്ളം എടുക്കാനൊന്നും സൌകര്യം നമ്മുടെ മുറിയില് ഇല്ലാത്തത് കൊണ്ട് ഞാന് നേരെ കാര്യത്തിലേക്ക് കടന്നു - “എനിക്ക് നിങ്ങളെ അത്രയ്ക്കങ്ങോട്ട് മനസിലായില്ല”

“ഞാന് വിഷ്ണു. ഇത് അഭി, ഇത് പ്രവീണ്...” കൂട്ടത്തില് ഒരാള് പരിചയപ്പെടുത്തി, “.. ബാലു ഞങ്ങളുടെ പേരുകള് മറക്കാന് വഴിയില്ല”, അയാള് തുടര്‍ന്നു.

ഈ പേരുകള്.. ഞാന് സംശയഭാവത്തില് ഇരുന്നു.

“ഞങ്ങള് ബാലുവിനാല് സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ബാലു എഴുതിയ പല പോസ്റ്റുകളില് ഞങ്ങള് ഉണ്ട്. ഞാന് വിഷ്ണു, കള്ളം എന്ന കഥയിലെ നായകന്. ഇത് അഭി, ഗജിനി എന്ന കഥയിലെ പ്രധാന കഥാപാത്രം. പിന്നെ ഇത് പ്രവീണ്..”

“പ്രവീണ്..??”

“അതെ. ഒരു പുഞ്ചിരിയുടെ കഥയിലെ പ്രവീണ്.”

“എന്റെ ബ്ലൊഗിന് ഇതു പോലെയുള്ള ആരാധകരൊക്കെ ഉണ്ടോ? അതിലെ കഥാപാത്രങ്ങളെ ഒക്കെ ഇങ്ങനെ ഓര്‍ത്ത് വെക്കാനും മാത്രം.. അതൊക്കെ പോട്ടെ. നിങ്ങള് ശരിക്കും ആരാണെന്ന് പറയൂ. എന്താണ് വേണ്ടതെന്നും.”

“ഞങ്ങള് ആരാധകരല്ല, പറയുന്നത് കള്ളവുമല്ല. സത്യമാണ്. ശരിക്കും കഥാപാത്രങ്ങള്. ഞങ്ങള് വരുന്നത് ഫിക്‍സിയയില് നിന്നാണ്.”

“ഫിക്‍സിയ?”

“മനുഷ്യര് എഴുതിയ കഥയിലെ കഥാപാത്രങ്ങള് മാത്രം ജീവിക്കുന്ന ഒരു ലോകം. അതാണ് ഫിക്‍സിയ.”

“ഓഹോ.. എവിടെയാണാവോ ഈ സ്ഥലം?”

“അറിയില്ല. ഫിക്‍സിയയുടെ ചരിത്രം പറയുകയാണെങ്കില്, മനുഷ്യന് കഥയെഴുതി തുടങ്ങിയപ്പോള് മുതല് തന്നെ ആ ലോകം നിലവിലുണ്ട്. ഒരോ കഥ വരുമ്പോഴും അതിലെ കഥാപാത്രങ്ങളും വസ്തുക്കളുമൊക്കെ അവിടെ സൃഷ്ടിക്കപ്പെടുന്നു. പിന്നെ അവ ആ ലോകത്ത് ജീവിക്കുന്നു. നിങ്ങള് സാധാരണ ഭൂമിയില് ജീവിക്കുന്നത് പോലെ.“

“എന്റമ്മോ.. അത് കൊള്ളാമല്ലോ.. അപ്പോള് താങ്കള് പറയുന്നത്, ഞാനിപ്പോള് ഒരു കഥ എഴുതിയാല് അതിലെ കഥാപാത്രങ്ങളും വസ്തുക്കളും അവിടെ സൃഷ്ടിക്കപ്പെടും എന്നാണോ?”

“തീര്‍ച്ചയായും. പക്ഷെ അത് ബാ‍ലുവിന്റെ ഭാവന പോലിരിക്കും.”

“അതെങ്ങനെ?”

“ഒരു കഥാകാരന്റെ മനസിലുള്ളതാണ് അവിടെ നടക്കുന്നത്. കഥയില് മരിക്കുന്ന കഥാപാത്രം അവിടെയും മരിക്കുന്നു. ഒരു സംഭവം നടന്നു എന്ന് കഥാകാരന്റെ മനസില് എത്രത്തോളം ആഴത്തില് പതിഞ്ഞു എന്നതിനെ ആശ്രയിച്ചാണ് അവിടെ കാര്യങ്ങള് നടക്കുന്നത്. അത് കൊണ്ട് തന്നെ മിക്കവാറും ശരിക്കും ജീവിതത്തില് നടക്കാന് സാധ്യതയുള്ള കാര്യങ്ങളേ അവിടെയും നടക്കൂ.. ചില എഴുത്തുകാര് വ്യത്യസ്തരായതിനാല് ചിലപ്പോള് ചില “മാജിക്ക്” സംഭവിക്കാറുണ്ടെന്ന് മാത്രം.”

“ഇതൊക്കെ ഞാന് വിശ്വസിക്കണം അല്ലേ?”

“ദയവായി വിശ്വസിക്കൂ.. എങ്ങനെ വിശ്വസിപ്പിക്കും എന്നെനിക്കറിയില്ല. പക്ഷെ വിശ്വസിക്കൂ.”

“ഒരു നിമിഷം. നിങ്ങള് വിഷ്ണു അല്ലേ?”

“അതെ.”

ഞാന് അയാളെ നോക്കി. മുഖത്ത് മീശയില്ല. ഞാന് നേരെ ബാലവാടി എടുത്തു. കള്ളം എന്ന പോസ്റ്റ് എടുത്തു. അത് എഡിറ്റ് കൊടുത്തു. എന്നിട്ട് അവസാനം ഇങ്ങനെ എഴുതി ചേര്‍ത്തു - വിഷ്ണു തന്റെ കട്ടിമീശ തടവി കസേരയില് ചാഞ്ഞിരുന്നു. എന്നിട്ട് അത് സേവ് ചെയ്തു. പേജ് റിഫ്രഷ് ചെയ്ത് ഞാന് തിരിഞ്ഞ് നോക്കിയപ്പോള് ഞെട്ടിപ്പോയി. വിഷ്ണുവിന്റെ മുഖത്ത് അത് വരെ ഇല്ലായിരുന്ന കട്ടിമീശ!

“എനിക്ക്.. എനിക്കിപ്പ്പോള് വിശ്വാസമായി. ഫിക്‍സിയ.. ഇങ്ങനെ ഒരു ലോകത്തെ പറ്റി ഞാന് കേട്ടിട്ടേ ഇല്ലല്ലോ..” ഞാന് പറഞ്ഞു.

“അതിന് ഇങ്ങനെ ഒരു ലോകത്തെ പറ്റി മനുഷ്യര് അറിഞ്ഞാലല്ലേ കേള്‍ക്കാന് പറ്റൂ? ഇത് വരെ ഭൂമിയില് നിന്നും ആരും അവിടെ എത്തിയിട്ടില്ല. ഞങ്ങള് നാലു പേര് അല്ലാതെ ആരും അവിടുന്ന് ഇവിടെയും വന്നിട്ടില്ല.”

“നാലു പേരോ? എന്നിട്ട് നിങ്ങള് മൂന്ന് പേരെയേ കാണുന്നുള്ളല്ലോ..?”

“ഞങ്ങളുടെ ഒപ്പം ഒരാള് കൂടെയുണ്ടായിരുന്നു. അവനാണ് ഞങ്ങളെ ഭൂമിയില് എത്തിച്ചത്”

“അതാരാണ്? എങ്ങനെയാണ് നിങ്ങള് ഭൂമിയിലെത്തിയത്?”

“അത് രസകരമായ ഒരു സംഗതിയാണ്. വട്ട് കഥകള് എഴുതുന്ന ഒരു സാഹിത്യകാരനാണ് ബാലുവിന്റെ ഒരു കഥയിലെ നായകന്. അവനാണ് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നത്. ഒരിക്കല് കക്ഷി എഴുതി ഉണ്ടാക്കിയ ഒരു കഥയിലാണ് ഫിക്‍സിയയില് നിന്നും പുറത്തേക്ക് പോവാനുള്ള കവാടം സൃഷ്ടിക്കപ്പെട്ടത്. അവന് കഴിവുള്ളവന് ആയിരുന്നു. ഓരോ ചെറിയ കാര്യങ്ങളും മനസില് വെച്ച് അവന് ഒരു കഥയെഴുതി. ഫിക്‍സിയയില് നിന്നും മനുഷ്യലോകത്തെത്താന് കൊതിക്കുന്ന ഒരു സാഹിത്യകാരന്റെ കഥ.”

“ഹഹ.. അത് കൊള്ളാമല്ലോ. എന്നിട്ട് അയാള് എവിടെ?”

“ഭൂമിയിലേക്ക് അവന് വഴി ഉണ്ടാക്കി എന്നറിഞ്ഞപ്പോള് ഒരു കൌതുകത്തിന് അവന്റെ ഒപ്പം കൂടിയതാണ് ഞങ്ങള്. കഥയില് നിന്നും വ്യത്യസ്തമായി ശരിക്കും ഉള്ള കാര്യങ്ങള് കാണാനുള്ള ആഗ്രഹം, ഇത് വരെ പോകാത്ത ഒരു സ്ഥലം കാണാനുള്ള കൊതി.. അങ്ങനെ കാരണങ്ങള് പലതായിരുന്നു. എന്നാല് ഭൂമിയില് എത്തിയ ശേഷമാണ് അവന് തിരിച്ചു പോകേണ്ട എന്ന സത്യം ഞങ്ങള് അറിഞ്ഞത്. പക്ഷെ അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവന് എന്നന്നേക്കുമായി ഫിക്‍സിയയിലേക്കുള്ള കവാടം അടച്ചു കളഞ്ഞു.”

“അവിശ്വസിനീയം! ഒരു ഫാന്റസി സിനിമാക്കഥ പോലെയുണ്ട്..”

“അവന് ഞങ്ങളെ വിട്ടിട്ട് എങ്ങോട്ടോ പോയി. ഞങ്ങള്‍ക്ക് ഭൂമിയില് ജീവിക്കണ്ട. തിരിച്ച് പോകണം. അതിന് ബാലു സഹായിക്കണം”

“ഞാനോ? ഞാനെന്ത് ചെയ്യാന്?”

“ഭൂമിയില് നിന്നും ഫിക്‍സിയയിലേക്ക് ഒരു കവാടം സൃഷ്ടിക്കുക. ഒരു കഥ എഴുതിയാല് മതി. ഞങ്ങളെ രക്ഷിക്കണം”

“ദൈവമേ! കഥ എഴുതാനോ? അതും ഇങ്ങനെ ഒരു കാര്യത്തിന്? ഞാന് എഴുതിയാലൊന്നും ഇത് നടക്കില്ല.”

“അങ്ങനെ പറയരുത്. ബാലു സഹായിച്ചേ പറ്റൂ..” ഇത്രയും പറഞ്ഞ് മൂവരും കൂടി എന്റെ കാലേലോട്ട് അങ്ങ് വീണു!

“അയ്യൊ.. ഇതൊക്കെ എങ്ങനെ നടക്കുമെന്നാ?”

“രക്ഷിക്കണം.. രക്ഷിക്കണം! ഈയവസരത്തില് ഞങ്ങളെ രക്ഷിക്കാന് ബാലുവിന് മാത്രമേ കഴിയൂ.. പ്ലീസ്..”

എന്റെ കാല്‍‌ക്കീഴില് കിടന്ന് അലറി കരയുന്ന മൂവര്‍സംഘത്തോട് എന്ത് പറയണം എന്ന് ഒരു നിമിഷം ഞാന് സംശയിച്ചു.

“നിങ്ങള് എഴുന്നേല്‍ക്കൂ.. എന്നിട്ട് സമാധാനമായി ഞാന് പറയുന്നത് കേള്‍ക്കൂ..” ഞാന് പറഞ്ഞു. അവര് ഞാന് പറഞ്ഞത് അനുസരിച്ചു. അവരുടെ കണ്ണുകളില് പ്രതീക്ഷയുടെ തിളക്കം ഞാന് കണ്ടു. ഞാന് തുടര്‍ന്നു

“നിങ്ങള് എന്തിനാണ് ഇവിടെ നിന്നും പോകാന് ആഗ്രഹിക്കുന്നത്? നിങ്ങളും സാധാരണ മനുഷ്യരും തമ്മില് പ്രത്യക്ഷമായ മാറ്റങ്ങള് ഒന്നും തന്നെയില്ല. നിങ്ങള്‍ക്കും ഇവിടെ സാധാരണക്കാരെ പോലെ ജീവിക്കാമല്ലോ. പിന്നെയെന്തിന് തിരിച്ചു പോകണം?”

“സ്വന്തമായി ഒരു വീടുള്ളപ്പോള് എന്തിനാണ് ബാലൂ, ഞങ്ങള് താമസിക്കാന് വേറെ ഇടം തിരയുന്നത്? അതുമാത്രമല്ല പ്രശ്നം. ഞങ്ങള് ഭാവനയില് നിന്നും വന്നവരാണ്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവര്. നാളെ ബാലുവോ മറ്റാരെങ്കിലുമോ ഞങ്ങളുടെ കഥ വീണ്ടും പറയുകയാണെങ്കില്, ഞങ്ങള് വീണ്ടും മാറും.”

“ആരും കഥ എഴുതില്ല എങ്കിലോ? ഞാന് എന്റെ ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തേക്കാം.. പോരെ?”

“അതൊന്നും വേണ്ട. ഞങ്ങള് സത്യമല്ല. ഞങ്ങള് ഈ ലോകത്തുള്ളവരും അല്ല. ഞങ്ങളെ ഞങ്ങളുടെ ലോകത്തേക്ക് തിരിച്ചയക്കണം. മാത്രമല്ല ഇവിടുന്ന് ആരും അങ്ങോട്ട് വരികയും ചെയ്യരുത്.”

ഞാന് ആലോചിച്ചു. എന്താണൊരു പോംവഴി? ഒടുവില് അവര് പറയുന്നതാണ് ശരി എന്ന് എനിക്കും തോന്നി.

“ശരി. ഞാന് നിങ്ങളെ സഹായിക്കാം.” ഞാന് പറഞ്ഞു.

“വളരെ നന്ദി ബാലു.”

“ഫിക്‍സിയയിലേക്ക് ഇനി ഭൂമിയില് നിന്നും ആരും വരാത്ത രീതിയില് ഒരു കവാടം ഞാന് സൃഷ്ടിക്കാം. പക്ഷെ അതിന് മുമ്പ് എനിക്ക് നിങ്ങളുടെ നാടിനെക്കുറിച്ചറിയണം. എനിക്ക് പറഞ്ഞു തരൂ എന്താണ് ഫിക്‍സിയ എന്നും അവിടം എങ്ങനെ ഇരിക്കുമെന്നും. നിങ്ങള് പറഞ്ഞത് വെച്ചു നോക്കുമ്പോള് കഥാകൃത്തിന് എഴുതുന്ന കാര്യത്തില് ഉള്ള വിശ്വാസമാണ് ഫിക്‍സിയയിലേക്കുള്ള വഴി. പറഞ്ഞു തരൂ എന്താണ് ഫിക്‍സിയ എന്ന്..”

ആ മൂവര് സംഘം എനിക്ക് ഫിക്‍സിയയെ കുറിച്ച് പറഞ്ഞു തന്നു. പാത്തുമ്മയുടെ ആട് മുതല് ഹാരി പോട്ടര് വരെയുള്ള ലോകം. എല്ലാ ലോകാത്ഭുതങ്ങളും അടുത്തടുത്ത് കാണാവുന്ന സ്ഥലം. ഒരു വശം മരുഭൂമിയെങ്കില് തൊട്ടടുത്ത് കൊടുംകാടും മഹാസമുദ്രവുമുള്ള സ്ഥലം. ഒരേ ദിവസം മഴയും മഞ്ഞും വെയിലും മാറി മാറി വരുന്ന സ്ഥലം. കരിങ്കല്‍ഭിത്തികളുള്ള ജയിലും സ്വര്‍ണ്ണം കൊണ്ടലങ്കരിച്ച മേല്‍ക്കുരയുള്ള മുറിയും തമ്മില് ഒരു വാതിലിന്റെ അകലം മാത്രമുള്ള ലോകം. അവര് പറഞ്ഞ ഫിക്‍സിയ മോഹിപ്പിക്കുന്നതാണ്. ആരും ഒരിക്കല് കാണാന് കൊതിച്ചു പോവുന്ന അത്ഭുതലോകം.

ഒരുനിമിഷം അവിടെ പോകാന് എനിക്കും ആഗ്രഹം തോന്നി. എന്നാല് ഉടന് തന്നെ ഞാന് എന്റെ ആഗ്രഹം മാറ്റി വെച്ചു. പോയാല് ഒരുപക്ഷെ തിരിച്ചു വരാന് കഴിഞ്ഞെന്ന് വരില്ല. എത്രയൊക്കെ ആയാലും അത് ഭാവനയുടെ ലോകമാണ്. അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല. എന്റെ മുന്നിലിരിക്കുന്ന മൂന്ന് പേരെ തിരിച്ച് അവിടെ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് വരെ സംഭവിച്ച കാര്യങ്ങള് ഞാന് ഒരു കഥയായി എഴുതി. സൂര്യഗ്രഹണം എന്റെ മനസിലേക്ക് കടന്നു വന്നു. ഇതു പോലൊന്ന് ഇനി വരാന് ഒരുപാട് വര്‍ഷങ്ങള് എടുക്കും. ഈ ഗ്രഹണമാവണം ഫിക്‍സിയയിലേക്കുള്ള വഴി.

കുളിമുറിയില് നിന്നും ഒരു ബക്കറ്റ് വെള്ളവുമായി ഞാന് ടെറസ്സിലേക്കോടി. അവര് മൂന്നു പേരോടും കുറെ ചെളി കൊണ്ടു വരാന് പറഞ്ഞു. അവര് കൊണ്ടു വന്ന് ചെളി ആ ബക്കറ്റിലെ വെള്ളത്തില് കലക്കി. അതില് ഇപ്പോള് സൂര്യന്റെ പ്രതിബിംബം കാണാം. തിളങ്ങുന്ന വളയം രൂപപ്പെടുന്നതേ ഉള്ളായിരുന്നു. ഞാന് എഴുത്ത് തുടര്‍ന്നു. സൂര്യനെ ചന്ദ്രന് മറയുമ്പോള് ഉണ്ടാകുന്ന സ്വര്‍ണ്ണവളയം. അതിന്റെ പ്രതിബിംബമാണ് ഫിക്‍സിയയില് നിന്നും ഭൂമിയിലേക്കുള്ള വഴി. ആ പ്രതിബിംബത്തിലൂടെ ആര്‍ക്കും ഫിക്‍സിയയില് നിന്നും ന്ഭൂമിയിലെത്താം. ആ പ്രതിബിംബത്തിലേക്ക് ചാടിയാല് ആര്‍ക്കും ഫിക്‍സിയയില് എത്താം. ഞാന് എന്റെ എഴുത്തു നിര്‍ത്തി.

അവര് മൂവരും എന്നെ തന്നെ നോക്കി നില്‍ക്കുന്നു. ഞാന് പ്രതിബിംബം നോക്കി. അതെ. സൂര്യന് ഒരു സ്വര്‍ണ്ണമോതിരം പോലെ തിളങ്ങുന്നു.

“സമയം കളയാനില്ല. ഈ പ്രതിബിംബമാണ് ഫിക്‍സിയയിലേക്കുള്ള വഴി. നിങ്ങള് ഒരോരുത്തരായി ബക്കറ്റിനുള്ളിലേക്ക് ചാടിക്കൊള്ളൂ..”, ഞാന് പറഞ്ഞു.

അഭിയാണ് ആദ്യം ചാടിയത്. ബക്കറ്റിന് ഒരു തുള വീണത് പോലെ അവന് അതിനുള്ളിലേക്ക് പോയി. വെള്ളം നാലുപാടും തെറിച്ചു. ബക്കറ്റില് അവനില്ല. എന്റെ എഴുത്ത് വിജയിച്ചു എന്ന് തോന്നുന്നു. ഒന്നിനു പുറകെ ഒന്നായി ബാക്കി രണ്ട് പേരും ബക്കറ്റിലേക്ക് ഇറങ്ങി. അവസാനം ഇറങ്ങിയ വിഷ്ണു നന്ദി പറഞ്ഞാണ് പോയത്.

മൂന്ന് പേര് മുങ്ങിയ ബക്കറ്റിലേക്ക് ഞാന് നോക്കി നിന്നു. സൂര്യനും ചന്ദ്രനും ചേര്‍ന്ന് സൃഷ്ടിച്ച ജ്വലിക്കുന്ന ആ വട്ടം ഇപ്പോഴും എനിക്ക് ആ വെള്ളത്തില് കാണാം. അത് വെറും വട്ടമല്ല. മനുഷ്യന് ഇത് വരെ പോകാത്ത മറ്റൊരു ലോകത്തേയ്ക്കുള്ള വഴിയാണ്. അവിടുന്ന് ആര്‍ക്കും ഇങ്ങോട്ടേക്ക് വരാനുള്ള കവാടമാണ്. ഒരുനിമിഷം മനസ് പറഞ്ഞു, ആ ബക്കറ്റിലേക്ക് ഇറങ്ങാന്.

പക്ഷെ ഞാന് ആ ബക്കറ്റിലെ വെള്ളം മറിച്ച് കളഞ്ഞു. ബക്കറ്റിലെ വെള്ളത്തിനൊപ്പം ഫിക്‍സിയയിലേക്കുള്ള വഴിയും പുറത്തേക്ക് ഒഴുകി പോയി. ടെറസില് പടര്ന്ന വെള്ളം നോക്കി ഒരു നിമിഷം ഞാന് നിന്നു. എന്നിട്ട് കാലിയായ ബക്കറ്റുമായി എന്റെ മുറിയിലേക്ക് നടന്നു...

01 ജനുവരി 2010

പ്രതിജ്ഞകള്‍. സംഭവങ്ങള്‍. സത്യങ്ങള്‍

വീണ്ടുമൊരു പുതിയ വര്‍ഷം കൂടെ വരവായി. കഴിഞ്ഞ കൊല്ലം “ദാ..”ന്ന് പറയുന്നതിന് മുമ്പ് അങ്ങ് തീര്‍ന്നു പോയ പോലെ. പതിവു പോലെ ഒരു വാര്‍ഷിക കണക്കെടുപ്പിന് സമയമായിരിക്കുന്നു. നല്ലതെത്ര, മോശമെത്ര എന്ന കണക്കുകള്‍ നോക്കി പറയാം 2009 കൊള്ളാമായിരുന്നോ അതോ കൂതറയായിരുന്നോ എന്ന്.


തുടക്കം കഴിഞ്ഞ ന്യൂ ഇയറില്‍ നിന്നു തന്നെയാവാം. കഴിഞ്ഞ കൊല്ലം ചില കഠിന തീരുമാനങ്ങള്‍ എടുത്തിരുന്നു. അതില്‍ എന്തൊക്കെ പ്രാവര്‍ത്തികമാക്കി എന്ന് നോക്കട്ടെ..


1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. - ഒരു നാലു മാസം നല്ല സുന്ദരമായി ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോയി. അതിനു ശേഷം എനിക്ക് ജോലി കിട്ടി. ജോലിയുടെ സമയം എന്റെ സകല ശീലങ്ങളും മാറ്റി. പിന്നെയാ രാവിലത്തെ കുളി! ലഞ്ച് 12 മണിക്ക് കഴിക്കണം. എന്നിട്ടാണ് ഓഫീസില്‍ പോക്ക്. അതിന് ബ്രേക്ക്ഫാസ്റ്റ് മിനിമം 9 മണിക്കെങ്കിലും കഴിക്കണ്ടേ? വേണം. ആ നേരത്ത് ഞാന്‍ കിടക്കയില്‍ നിന്നും പൊങ്ങുന്നതെ ഉണ്ടാവൂ. പല്ലുതേപ്പും പരിപാടികളും കഴിഞ്ഞ് ഒമ്പതേകാലിന് മുമ്പ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ നോക്കണോ അതോ കുളിക്കണോ? എല്ലാം ആരോഗ്യത്തിന് വേണ്ടിയല്ലേ? അത് കളഞ്ഞിട്ട് കാലത്ത് കുളിക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? നിങ്ങള്‍ തന്നെ പറ!


2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും. - ജൂണ്‍ മാസം 16ന് ലൈസന്‍സ് വാങ്ങി പോക്കറ്റിലിട്ടു. അത്യാവശ്യം സ്കൂട്ടര്‍ ഓടിക്കാം. കാറും ഓടിച്ചു. ബൈക്ക് ഇതു വരെ ഓടിച്ചില്ല.


3. ഡയറി എഴുത്ത് തുടരും. - 2008-ല്‍ തുടങ്ങിയ പരിപാടിയാണ് ഡയറി എഴുത്ത്. 2009-ലെ 365 ദിവസവും എഴുതണം എന്ന് വിചാരിച്ചതാണ്. എന്നാല്‍ ചില ദിവസങ്ങളില്‍ എഴുതിയില്ല. പ്രത്യേകിച്ച് ഒന്നും എഴുതാനില്ലായിരുന്നു.


4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും. - ഇവിടെ പണി കിട്ടി. ഈ കൊല്ലം മേടിച്ചത് ആകെ രണ്ട് ബുക്കുകള്‍. ചേതന്‍ ഭഗത്തിന്റെ 2 സ്റ്റേറ്റ്സ്, ടി.പി. രാജീവന്റെ പാലേരിമാണിക്യം. അതില്‍ പാലേരിമാണിക്യം മുഴുവന്‍ വായിച്ചില്ല. സിനിമ കാണാന്‍ വേണ്ടി വായന പകുതിക്ക് നിര്‍ത്തി. 2 സ്റ്റേറ്റ്സ് വായിച്ചു. കൊള്ളാം. അത് കൂടാതെ ഓ. ഹെന്‍‌റി കഥകള്‍ (അത് പോസ്റ്റുമാക്കി), ഒരു സങ്കീര്‍ത്തനം പോലെ, ക്യാമ്പസ് ഓര്‍മ്മകളുടെ പുസ്തകം എന്നിവയും വായിച്ചു.


5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. - വിജയകരമായി ഒരെണ്ണം പോസ്റ്റാക്കി. ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ വായിച്ചിട്ട് അതിനൊരാസ്വാദനം എഴുതാന്‍ ആവാതെ ഞാന്‍ പകച്ചു നിന്നു! ക്ലാസ് നോവല്‍ ആയിരുന്നു. 2 സ്റ്റേറ്റ്സ് റിവ്യൂ എഴുതാന്‍ മടിയായിരുന്നു.


6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. - വിട്ടു നിന്നു. വലിയും കുടിയും ആരോഗ്യത്തിനും പോക്കറ്റിനും ഹാനീകരം!


7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. - ഏടത്തിയമ്മ നല്ല ഒന്നാന്തരം ഭക്ഷണം തരുമ്പോള്‍ ഞാനായിട്ട് എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത്? പാചകം അവസരം വരുമ്പോള്‍ പഠിക്കും. അത്ര തന്നെ!


2009 എന്നെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി സംഭവിച്ച വര്‍ഷം.


തലയില്‍ തൊപ്പി വെച്ച് കറുത്ത കോട്ടൊക്കെ ഇട്ട് എന്റെ അമ്മാവന്‍ ഡിഗ്രി സെര്‍ട്ടിഫിക്കറ്റ് പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടൊ ഉണ്ട് വീട്ടില്‍. ഈ 2009 മാര്‍ച്ച് 30ന് ഞാനും ഇട്ടു ഒരു കറുത്ത കോട്ടും തൊപ്പിയും. തൊപ്പിയൂരി ആകാശത്തേക്ക് പറത്തി എറിഞ്ഞ് ഒരു എം.ബി.എക്കാരനായി.


ആ ചടങ്ങ് നടക്കുന്നതിനു മുമ്പ് തന്നെ ഒരു ജോലിയും കൈയ്യിലായിരുന്നു. എന്റെ ആദ്യത്തെ ജോലി. മാര്‍ച്ച് 16ന് ആയിരുന്നു ഇന്റര്‍വ്യൂ. ഏപ്രില്‍ 27-ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൃത്യം ഒരു മാസവും 4 ദിവസവും കഴിഞ്ഞപ്പോള്‍, ആദ്യ ശമ്പളവും കൈയ്യില്‍ കിട്ടി. സോറി, ശമ്പളം അക്കൌണ്ടില്‍ ആണ് വീണത്.


ഈ കിട്ടിയ ഒരുമാസത്തില്‍ ആണ് ഞാന്‍ ഡ്രൈവിങ്ങ് എന്ന കടമ്പ കടന്നു കൂടിയത്. ഏപ്രില്‍ ഒന്നാം തീയതി ആണ് ഡ്രൈവിങ്ങ് ക്ലാസിന് ചേര്‍ന്നത് (നല്ല ബെസ്റ്റ് ദിവസം!). ആദ്യത്തെ ദിവസം തന്നെ ആശാന്‍ എന്നെകൊണ്ട് വണ്ടി ദേശിയപാതയില്‍ ഓടിപ്പിച്ചു. ഞാന്‍ സത്യത്തില്‍ സ്റ്റീയറിങ്ങ് പിടിച്ചു എന്നേ ഉള്ളു. ബാക്കിയെല്ലാം പുള്ളിയാണ് ചെയ്തത്. അധികം ഓടിപ്പിച്ചില്ല. പോയി ലേണേഴ്‌സ് എടുത്തോണ്ട് വരാന്‍ പറഞ്ഞു. പറഞ്ഞതിലും നേരത്തെ ഓഫീസില്‍ ജോയിന്‍ ചെയ്യേണ്ടി വന്നത് കൊണ്ട് ക്ലാസ് ഇടയ്ക്ക് ഒന്ന് മുറിഞ്ഞു. എങ്കിലും തട്ടീം തടഞ്ഞും ഞാന്‍ പഠിച്ചെടുത്തു. ജൂണ്‍ 16ന് മാന്യമായി ടെസ്റ്റ് എടുത്ത് ലൈസന്‍സും മേടിച്ചു.


ഇതിനിടയില്‍ ഒരു ഐതിഹാസികമായ കാത്തിരിപ്പിനൊടുവില്‍ എനിക്ക് പാസ്‌പോര്‍ട്ട് കിട്ടുകയുണ്ടായി. 2008-ല്‍ അപേക്ഷിച്ചെങ്കിലും സംഭവം കൈയ്യില്‍ കിട്ടാന്‍ 2009 മാര്‍ച്ച് ആവേണ്ടി വന്നു. എന്റെ തിരുവനന്തപുരം ജീവിതം അന്വേഷിക്കാന്‍ എത്തിയ പോലീസേമാനെ വേണ്ട വിധം സന്തോഷിപ്പിക്കാഞ്ഞത് കൊണ്ടാവാം ഈ താമസം എന്ന് കരുതുന്നു. എനിക്കപ്പോ പാസ്‌പോര്‍ട്ട് കിട്ടിയിട്ട് വലിയ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു. വരുമ്പോ മതി എന്ന മട്ട്. കുറച്ച് കാത്തിരുന്നെങ്കിലും, രണ്ടു മൂന്ന് തവണ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോയി ക്യൂ നില്‍ക്കേണ്ടി വന്നെങ്കിലും വിഷമമില്ല. അത് കൈയ്യില്‍ കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷിക്കുകയും ചെയ്തു.


ഡ്രൈവിങ്ങ് പഠിച്ചു, സ്കൂട്ടര്‍ ഓടിച്ചു എന്നൊക്കെ പറഞ്ഞല്ലോ. അതിന്റെയൊപ്പം മറ്റൊന്ന് കൂടി സാധിച്ചെടുത്തു. സ്വന്തമായി ഒരു ആക്സിഡന്റ്. അത്ര വലിയ സംഗതി ഒന്നുമല്ലാന്നേ. വീട്ടില്‍ നിന്നും വണ്ടി ഇറക്കികൊണ്ട് പോയ വഴിയില്‍ അവിടെ ഒരു വേലിയുടെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സൈക്കിളിന് ഒരു തട്ട് കൊടുത്തു. വണ്ടിയുടെ സൈഡില്‍ കുറച്ച് പെയിന്റ് പോയി. സൈക്കിള്‍ മറിഞ്ഞും വീണു. ഹെല്‍മെറ്റ് വെച്ചത് കൊണ്ട് എനിക്കൊന്നും പറ്റിയില്ല! നിര്‍ത്തിയിട്ട സൈക്കിളില്‍ കൊണ്ട് പോയി വണ്ടി എന്തിന് ഇടിപ്പിച്ചു എന്നൊന്നും ചോദിക്കരുത്. അതൊക്കെ ഒരുപാട് വലിയ കഥയാണ്. കുറച്ച് ഫിസിക്സ് ഒക്കെ ചേര്‍ത്ത് പറഞ്ഞാലെ മനസിലാവൂ..


കഴിഞ്ഞ ഒരു 10-12 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു വര്‍ഷം ഞാന്‍ പത്തില്‍ കൂടുതല്‍ മലയാളം സിനിമ തീയറ്ററില്‍ പോയി കാണുന്നത്. ഈ കൊല്ലം ഇറങ്ങിയ 15 മലയാളം സിനിമകളാണ് തീയറ്ററില്‍ പോയി കണ്ടത്. അതും പോരാഞ്ഞ് ദേവ് ഡി, ദില്ലി 6, ഷൂട്ട് ഓണ്‍ സൈറ്റ് (നസിരുദ്ദീന്‍ ഷായെ കണ്ട് കയറിയതാണ്.. എന്റമ്മേ!), അജബ് പ്രേം കി ഖസബ് കഹാനി, പിന്നെ ഹോളിവുഡില്‍ നിന്നും ഏയിഞ്ചല്‍‌സ് & ഡീമണ്‍സ് എന്നിവയാണ് തീയറ്ററില്‍ കണ്ടത്. അല്ലാതെ കണ്ടതിന്റെ ലിസ്റ്റ് നോക്കിയാല്‍ വീണ്ടും നീളും. ഏതായാലും 2008 പോലെ മലയാളം സിനിമ എന്നെ ചതിച്ചില്ല. കണ്ട ഭൂരിഭാഗം സിനിമകളും എനിക്കിഷ്ടപ്പെട്ടു.


സിനിമയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ഓഫീസില്‍ ഒരു സ്കിറ്റിന് വേണ്ടി ഞാന്‍ സ്റ്റേജില്‍ കയറി. അതൊരു ചരിത്ര സംഭവമാണ്. എന്നാല്‍ അതിലും എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു സംഗതി ആ സ്കിറ്റിലൂടെ നടന്നു. ഞങ്ങള്‍ സ്കിറ്റ് റെക്കോഡ് ചെയ്യാന്‍ പോയി. സിനിമയിലും ടീവിയിലും മാത്രമാണ് കണ്ണാടിക്കൂട്ടിനുള്ളില്‍ നിന്നും ഹെഡ് ഫോണ്‍ ഒക്കെ ചെവിയില്‍ വെച്ച് സംസാരിക്കുന്നത് കണ്ടിട്ടുള്ളത്. അങ്ങനെയൊരു കാര്യം നേരിട്ട് ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം. എന്റെ ശബ്ദം ഞാന്‍ വിചാരിച്ചത് പോലെയേ അല്ല എന്നും എനിക്ക് മനസിലായി!


ഇതിനിടയില്‍ പൊതു തിരഞ്ഞെടുപ്പ് വന്ന വകയില്‍ “കന്നി വോട്ട്” എന്ന സംഭവം നടന്നു. ആര്‍ക്ക് വോട്ട് ചെയ്തെന്ന് ഞാന്‍ കൊന്നാലും പറയില്ല.


അങ്ങനെ ഒരുപിടി നല്ല കാര്യങ്ങളുമായി ഒരു നല്ല വര്‍ഷമായിരുന്നു 2009. ദുഃഖങ്ങള്‍ ഇല്ല എന്നല്ല. എങ്കിലും സന്തോഷത്തിനിടയ്ക്ക് വെറുതെ എന്തിനാണ് ദുഃഖങ്ങള്‍ കൊണ്ടു വരുന്നത്? പോരാത്തതിന് 2009 തീര്‍ന്നത് പോലും സുന്ദരമായിട്ടാണ്. എല്ലാവര്‍ക്കും കമ്പനി വക ബോണസ് കിട്ടി..! അപ്പോള്‍ 2009 ഒരു സൂപ്പര്‍ വര്‍ഷം തന്നെ!


ഇനി 2010. എങ്ങനെയുണ്ടെന്ന് നോക്കാം. കഴിഞ്ഞ വര്‍ഷത്തെ പോലെ പുതിയ തീരുമാനങ്ങള്‍ ഒന്നും എടുക്കുന്നില്ല. തല്‍ക്കാലം പ്രതിജ്ഞകള്‍ ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല. ആകെ തോന്നിയത് വ്യായാമം ചെയ്തു തുടങ്ങാം എന്നതാണ്. അത് എന്തായാലും നടക്കില്ല എന്ന് എനിക്ക് തന്നെ ഉറപ്പുള്ളത് കൊണ്ട് ഒരു പ്രതിജ്ഞയാക്കി സ്വയം നാണംകെടാന്‍ ഉദ്ദേശിക്കുന്നില്ല..! ഇനി പുതുവര്‍ഷമായിട്ട് പ്രതിജ്ഞ എടുത്തില്ല എന്ന് വേണ്ട. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുള്ള പ്രതിജ്ഞ എടുക്കാം. ഇതാ എന്റെ പുതുവര്‍ഷ പ്രതിജ്ഞ - എല്ലാ മാസവും ഒരു ദിവസമെങ്കിലും അമ്പലത്തില്‍ പോകും. അമ്മയ്ക്ക് പൊതുവെ ഒരു പരാതിയുണ്ട് എനിക്ക് ഈശ്വരവിശ്വാസം തീരെയില്ല എന്ന്. അതങ്ങ് മാറുന്നെങ്കില്‍ മാറട്ടെ..


2009-ല്‍ ചെയ്തു തീര്‍ക്കണം എന്ന് വിചാരിച്ച രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അത് 2010യുടെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന് വിചാരിക്കുന്നു - 1. ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങണം. 2. “അവതാര്‍” കാണണം.


2009 എനിക്ക് നല്ല വര്‍ഷമായിരുന്നു. നിങ്ങള്‍ക്കും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു. 2010 ഇതിലും നല്ല വര്‍ഷമാകട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും പുതുവത്സരാശംസകള്‍! :)