17 ഏപ്രിൽ 2009

വീണ്ടും കാല്‍‌പെരുമാറ്റം!

“എടാ കാലേ.. നീ എന്നാ വരുന്നേ? പുതിയ മുറിയും അന്തരീക്ഷവും നിനക്കായി കാത്തിരിക്കുന്നെടാ..”

ഓര്‍ക്കുട്ടില്‍ സുഹൃത്തിന്റെ സ്ക്രാപ്പ്. എന്നെ അവന്‍ വിളിച്ചത് കണ്ടില്ലേ.. “കാല്‍“ എന്ന്. ഏകദേശം ഒരു കൊല്ലം മുമ്പ് പറ്റിയ ഒരു മണ്ടത്തരത്തില്‍ നിന്നും കിട്ടിയതാണ് ഈ പേര്. അന്ന് എന്റെ സുഹൃത്ത് ജോബിയുടെ മൊബൈലിന്റെ റിങ്ങ്‌ടോണ്‍ കേട്ട് പേടിച്ച കഥ കോളേജ് മുഴുവന്‍ ഹിറ്റ് ആയപ്പോള്‍ ഏതോ ഒരുത്തന്‍ ഇട്ടു തന്നതാണ് ഈ പേര് - കാല്‍. ഓര്‍ക്കുമ്പോള്‍ തന്നെ നാണക്കേട്. പക്ഷെ അതിന് ശേഷം കുറച്ച് മെച്ചമുണ്ടായി. ധൈര്യം കൂടി. പ്രേതകഥകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

ഇപ്പോള്‍ ഞാന്‍ രണ്ടാം സെമെസ്റ്റര്‍ കഴിഞ്ഞ് വീട്ടിലാണ്. ഇനി സ്പെഷ്യലൈസേഷന്‍ തുടങ്ങുന്നു. അതിലും വലിയ വിശേഷം ഞങ്ങളുടെ ഹോസ്റ്റല്‍ മാറുന്നു എന്നതാണ്. കുറെപ്പേര്‍ ഇപ്പോള്‍ തന്നെ പുതിയ ഹോസ്റ്റലില്‍ എത്തി എന്നൊക്കെ വിളിച്ച് പറഞ്ഞു. ഞാനിന്ന് ഉച്ചയോടെ ഹോസ്റ്റലിലേക്ക് തിരിക്കും. ഹോസ്റ്റലിന് അടുത്ത് ഒരു ബീച്ചുണ്ട് എന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു. സെമിത്തേരിയും ഉണ്ടെന്ന് അവന്‍ എന്നെ കളിയാക്കികൊണ്ട് പറഞ്ഞെങ്കിലും അത് ഞാന്‍ കാര്യമാക്കിയിട്ടില്ല.

----- ----- ----- ----- ----- -----

നല്ല സുന്ദരന്‍ ഹോസ്റ്റല്‍! ആദ്യത്തെ ഹോസ്റ്റലിന് വിപരീതമായി ചെടികളും മരങ്ങളും പൂക്കളുമൊക്കെയായി നല്ലൊരു അന്തരീക്ഷമാണ് പുതിയ ഹോസ്റ്റലില്‍. പിന്നെ കെട്ടിടം കുറച്ച് പഴയതാണ്. ഓടിട്ട കെട്ടിടം. അതാവാം, തണുപ്പുണ്ട് ഇവിടെ. പിന്നെ അടുത്ത് ബീച്ച് ഉള്ളതും നല്ല കാലാവസ്ഥയ്ക്ക് കാരണമാവാം. ശാന്തതയാണ് മറ്റൊരു പ്രത്യേകത. എല്ലാം കൊണ്ടും എനിക്ക് ചേരുന്ന അന്തരീക്ഷം. ബാക്കിയുള്ളവരെ പോലെ ഓടി നടന്ന് കളിക്കാനൊന്നും എനിക്ക് പറ്റില്ലല്ലോ. ഞാന്‍ സമയം കളയുന്നത് പുസ്തകങ്ങള്‍ വായിച്ചാണ്. പിന്നെ ആകെയുള്ള ഒരു സങ്കടം അധിക കാലം ഈ ഹോസ്റ്റലില്‍ നില്‍ക്കാന്‍ കഴിയില്ല എന്നതാണ്. ഏറിയാല്‍ ഒരു നാലു മാസം. അത് കഴിഞ്ഞാല്‍ പിന്നെ പ്രൊജക്ടും കാര്യങ്ങളുമൊക്കെയായി മറ്റെവിടെയെങ്കിലും ആയിരിക്കും ഞങ്ങള്‍.

സി - 24. അതാണ് ഞങ്ങളുടെ മുറിയുടെ നമ്പര്‍. മുറിയില്‍ ഒരു യേശുക്രിസ്തുവിന്റെ പടമുണ്ടായിരുന്നു. ഭിത്തിയില്‍ വരച്ചു വെച്ചത്. മനോഹരമായ ഒരു പടം.

“നമുക്ക് തരുന്നതിന് മുമ്പ് ഇവര്‍ മുറിയൊന്നും പെയിന്റെ ചെയ്തില്ലെന്ന് തോന്നുന്നു. കണ്ടില്ലെ, കര്‍ത്താവിന്റെ പടം. ആരോ വരച്ചതാണല്ലോ.“ രാത്രി ഞങ്ങള്‍ മൂന്ന് പേരും കൂടി ഇരിക്കേ ആ പടം ചൂണ്ടി ഞാന്‍ പറഞ്ഞു.

“കര്‍ത്താവായത് കൊണ്ടാ‍യിരിക്കും പെയിന്റര്‍മാര്‍ അത് മായ്ക്കാഞ്ഞത്. എന്തായാലും നല്ല പടമാ. വരച്ചവനെ സമ്മതിക്കണം” എന്റെ സഹമുറിയന്‍ ശ്രീക്കുട്ടന്‍ (ശ്രീകാന്ത് എന്നാണ് പേര്) പറഞ്ഞു.

“ശരിയാ. നമ്മളായിട്ട് ദൈവങ്ങളുടെ ഒന്നും ഫോട്ടൊ കൊണ്ടുവന്നില്ല. ഈ പടമായിക്കോട്ടെ ഇനി ദൈവം. പരീക്ഷയ്ക്ക് പോകുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു പടമായല്ലോ” മൂന്നാമന്‍ അജിയുടെ കമന്റ്.

ഞാന്‍ അതില്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഏറ്റവും താഴെയായി “ജോമോന്‍” എന്ന് വളരെ ചെറിയ അക്ഷരത്തില്‍ എഴുതിയത് കണ്ടു. ആ ജോമോനായിരിക്കും പടം വരച്ചത്. മുമ്പ് ഈ മുറിയില്‍ താമസിച്ചതായിരിക്കണം. ഹോസ്റ്റലിനടുത്ത് ഒരു കോളേജ് ഉണ്ട്. അതിന്റെ മെന്‍സ് ഹോസ്റ്റല്‍ ആയിരുന്നു ഈ കെട്ടിടം എന്ന് കേട്ടു. ആ കോളേജിന്റെയാണ് കെട്ടിടവും സ്ഥലവും. ഞങ്ങളുടെ കോളേജ് ഇത് ലീസിനെടുത്തിരിക്കുകയാണ്. ജോമോന്‍ ആ കോളേജില്‍ പഠിച്ചവനായിരിക്കും. ഏതായാലും നന്നായി വരച്ചിരിക്കുന്നു.

ഏകദേശം ഒരു മാസം കടന്ന് പോയി. ഇടയ്ക്കിടെ ബീച്ചിലൊക്കെ പോയി, ഹോസ്റ്റലിന്റെ ചുറ്റുമുള്ള തണല്‍ മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ കറങ്ങി നടന്നും അത്യാവശ്യം പഠനവുമൊക്കെയായി ഞങ്ങള്‍ പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേര്‍ന്നു തുടങ്ങി. ഒരുകാര്യമൊഴികെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല - മുറിയിലെ മണല്‍. എത്ര തൂത്താലും പോവാത്ത മണ്ണ്. മണ്ണ് മാത്രമല്ല പ്രശ്നം. ഞങ്ങള്‍ മൂന്ന് പേരെ ഇപ്പോള്‍ മറ്റ് ഹോസ്റ്റല്‍ നിവാസികള്‍ വിളിക്കുന്നത് “മണല്‍ മാഫിയ” എന്നാണ്. കാരണം എന്നും രാവിലെ ഞങ്ങള്‍ മുറി തൂക്കും. ഒരു ലോഡ് മണ്ണ് ഉണ്ടാവും എന്നും. ജോബിയും രാഹുലുമൊക്കെ ചോദിക്കും - ഞങ്ങടെയൊന്നും മുറിയിലില്ലാത്ത മണ്ണ് എങ്ങനെയാടാ നിങ്ങടെ മുറിയില്‍ വരുന്നത്?

ആയിടയ്ക്കാണ് ഹോസ്റ്റലിലെ പഴയ വാച്ച്മാന്‍ വന്നത്. അതൊരു ഞായാറാഴ്ച ആയിരുന്നു. പുള്ളിക്കാരന്‍ അടുത്തുള്ള പള്ളിയില്‍ പോയിട്ട് വരുന്ന വഴിയാണ്. ഞങ്ങളുടെ ഇപ്പോഴത്തെ വാച്ച്മാനുമായി സംസാരിച്ച് ഓരോ മുറികളിലായി കയറി കുട്ടികളെ ഒക്കെ കണ്ടാണ് കക്ഷിയുടെ വരവ്. ഞങ്ങളുടെ മുറിയിലുമെത്തി. ഞാനും അജിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീക്കുട്ടന്‍ റൂമിലെ ഒരു ലൈറ്റ് വര്‍ക്ക് ചെയ്യുന്നില്ല എന്ന കാര്യം പറയാന്‍ വാര്‍ഡന്റെ മുറിയില്‍ പോയിരിക്കുന്നു. പഴയ വാച്ച്മാന്‍ മുറിയിലേക്ക് കയറി വന്നു. എടാ കാലേ, എന്റെ കാല്‍ക്കുലേറ്റര്‍ ഈ മുറിയിലുണ്ടോ? എന്ന ചോദ്യവുമായി ജോബി മുറിയിലേക്ക് വന്നതും അപ്പോള്‍ തന്നെ. ഇല്ല എന്ന് പറഞ്ഞ ഞാനവനെ അയച്ചു.

“അതെന്താ കാല്‍ എന്ന് വിളിക്കുന്നത്?” വാച്ച്മാന്‍ ചോദിച്ചു.
“ഓഹ്.. അത് പിന്നെ.. വെറുതെയാന്നേ.. അങ്ങനെ പ്രത്യേകിച്ച് കാരണ...” ഞാന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അജി ഇടയ്ക്ക് കയറി എന്റെ പഴയ കാല്‍‌പെരുമാറ്റം കഥ ആ വാച്ച്മാനോട് ഫ്ലാഷാക്കി. പുള്ളിക്കാരന്‍ അത് കേട്ട് ചിരിക്കാനും തുടങ്ങി.

പക്ഷെ, പെട്ടെന്ന് അയാളുടെ മുഖത്ത് ഒരു ഭാവമാറ്റം. പൊട്ടിച്ചിരിച്ചിരുന്ന മനുഷ്യന്‍ ഒരു നിമിഷം കൊണ്ട് മാറി. മുഖമൊക്കെ ഒന്ന് വിളറി. കണ്ണുകളില്‍ ഭയം എനിക്ക് കാണാമായിരുന്നു. അയാളുടെ നോട്ടം പിന്തുടര്‍ന്ന എന്റെ കണ്ണുകള്‍ ചെന്നു നിന്നത് കര്‍ത്താവിന്റെ മുഖത്താണ്. ഞങ്ങളുടെ മുറിയിലെ ഭിത്തിയില്‍ വരച്ചിരിക്കുന്ന ആ കര്‍ത്താവിന്റെ മുഖത്ത്.

“ആ പടം.. അത്.. അത്.. ആരാ അത് വരച്ചത്?” അയാള്‍ പതിയെ ചോദിച്ചു.
“ഓഹ് അതോ.. അത് ഞങ്ങള്‍ വരുമ്പോള്‍ തന്നെ ഇവിടെ ഉണ്ടല്ലോ.” ഞാന്‍ പറഞ്ഞു.
“തീര്‍ച്ചയാണോ? നിങ്ങളാരും വരച്ചതല്ലെന്ന് തീര്‍ച്ചയാണോന്ന്??” അയാളുടെ ശബ്ദത്തില്‍ ഒരു തരം ഭയം കലര്‍ന്നിരുന്നു.
“അതെ. എന്താ? എന്താ പ്രശ്നം?”ഞാന്‍ ചോദിച്ചു.
“അത് പിന്നെ.. ഈ പടം.. ഈ മുറി പെയിന്റ് ചെയ്തപ്പോള്‍.. ഇത് മായ്ച്ച് കളഞ്ഞതാണ്..”
“എന്ത്?” ഞാന്‍ ഞെട്ടി.
“കര്‍ത്താവേ.. ജോ.. അവന്‍ ഇനിയും പോയില്ലേ?” അയാള്‍ മന്ത്രിച്ചു.

----- ----- ------ ------ ------ ------

സമയം പുലര്‍ച്ചെ മൂന്ന് മണി. ഇത്രയും നേരമായിട്ടും ഞാന്‍ ഉറങ്ങിയിട്ടില്ല. ബാക്കി രണ്ടും പോത്തു പോലെ കിടന്നുറങ്ങുന്നു. ഇവന്മാര്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? ആ വാച്ച്മാന് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ? വന്നാല്‍ മിണ്ടാതിരുന്നാല്‍ പോരെ. ഇതിപ്പോ മനുഷ്യനെ ആകെ ഒന്ന് പേടിപ്പിച്ചിട്ടാണ് അയാള്‍ പോയിരിക്കുന്നത്. ഞാന്‍ അയാളുമായുള്ള സംഭാഷണം വീണ്ടും ഓര്‍ത്തു. അങ്ങേര് കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അജി മുറിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഞാനൊറ്റയ്ക്കാണ് മുഴുവനും കേട്ടത്. ജോമോന്‍ എന്ന കുട്ടിയെ പറ്റി. പഠിക്കാന്‍ മിടുക്കന്‍. നന്നായി പടം വരച്ചിരുന്നു. ബീച്ചില്‍ കുളിക്കാന്‍ പോയതാണ് ഒരിക്കല്‍. പിന്നെ തിരികെ വന്നില്ല. അവന്റെ മുറിയിലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസം. ജോമോന്‍ മരിച്ചിട്ട് ഇപ്പോള്‍ ഏകദേശം ആറ് വര്‍ഷമാകുന്നു. അവന്റെ മരണത്തിന് ശേഷം ഏകദേശം നാലു മാസങ്ങള്‍ക്ക് ശേഷം തൊട്ടാണ് ഹോസ്റ്റലില്‍ പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നങ്ങള്‍ എന്ന് പറയാമോ എന്നറിയില്ല. കടല്‍ത്തീരത്തെ മണല്‍ ഹോസ്റ്റലില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നെ രാത്രിയില്‍ ചില കുട്ടികള്‍ ദേഹം മുഴുവന്‍ മൂടിയ നിലയില്‍ നനഞ്ഞു കുതിര്‍ന്ന് പോവുന്ന ആരേയോ കണ്ടിട്ടുണ്ട്. രാത്രിയില്‍ അവ്യക്തമായ കാല്‍‌പെരുമാറ്റങ്ങളും ചിലപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായുമൊക്കെ കുട്ടികള്‍ക്ക് തോന്നിയിരുന്നു. സി-24ല്‍ പിന്നീട് ആരും താമസിച്ചിരുന്നില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് കോളേജ് അധികൃതര്‍ ഈ ഹോസ്റ്റല്‍ മറ്റൊരു സ്ഥാപനത്തിന്, അതായത് ഞങ്ങളുടെ കോളേജിന്, ലീസിന് നല്‍കി. ജോമോന്റെ ആത്മാവ് ഈ മുറിയില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട് എന്നും ആ പഴയ വാച്ച്മാന്‍ പറഞ്ഞു.

ഞാന്‍ ഈ കാര്യങ്ങളൊക്കെ എന്റെ സഹമുറിയന്മാരോട് പറഞ്ഞതാണ്. എന്നാല്‍ അതിന് ഇവന്മാര്‍ പുല്ലുവില നല്‍കിയില്ല. എന്നിട്ട് വൈകുന്നേരം ബീച്ചിലേക്ക് ഒരു ക്ഷണവും. സ്ഥിരമായി ഞങ്ങള്‍ ഒരാറേഴ് പേര്‍ പോകാറുള്ളതാണ്. ഒരുപാട് കാര്യങ്ങള്‍ക്ക് ചര്‍ച്ചാവേദിയായിരുന്നു ബീച്ച്. എന്നാല്‍ ഇന്ന് കഥകള്‍ കേട്ടതോടെ എനിക്ക് പോകാനുള്ള മൂഡ് പോയി. എല്ലാവന്മാരും കൂടെ പോയപ്പോളും ഞാന്‍ ഇവിടെ ഇരുന്ന് ജോമോനെ കുറിച്ച് തന്നെയായിരുന്നു ആലോചന. ശരിക്കും അങ്ങനെയൊരാത്മാവ് ഈ മുറിയിലുണ്ടോ? ഇവിടെ മണ്ണ് കൂടുതലാണെന്നുള്ള കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കും ഞങ്ങള്‍ക്കുള്ള മണല്‍ മാഫിയ എന്ന പേരിനുമൊക്കെ പുതിയ അര്‍ത്ഥങ്ങള്‍ വന്നത് പോലെ.. ഏതായാലും എന്റെ ഉറക്കം പോയി. ഇവന്മാരോട് അസൂയ തോന്നുന്നു. എങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയുന്നു. കാര്യമൊക്കെ ശരി. ജോമോന്റെ പ്രേതം ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. എങ്കിലും പ്രേതമല്ലേ.. എങ്ങനെ വിശ്വസിക്കും? പോരാത്തതിന് അവന്റെ മുറിയിലാണ് ഞങ്ങള്‍ താമസിക്കുന്നതും. മണ്ണ്, നനഞ്ഞു കുതിര്‍ന്ന ആള്‍, അവ്യക്തമായ കാല്‍‌പെരുമാറ്റങ്ങള്‍, രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടുക.. ട്ടും ട്ടും ട്ടും.. ആരോ വാതിലില്‍ ശരിക്കും തട്ടിയോ? അതോ എനിക്ക് തോന്നിയതോ?

ട്ടും ട്ടും ട്ടും..... ട്ടും ട്ടും ട്ടും.....

അല്ല. എന്റെ തോന്നലല്ല. ആരോ വാതിലില്‍ മുട്ടിയിട്ടുണ്ട്. എനിക്ക് ഒറ്റയ്ക്ക് തുറക്കാന്‍ പേടിയാണ്. ഞാന്‍ കൂട്ടുകാരെ വിളിച്ചു. രക്ഷയില്ല. രണ്ടും എഴുന്നേല്‍ക്കാന്‍ ഒരു സാധ്യതയുമില്ല. വാതിലില്‍ തട്ട് രൂക്ഷമായി. ഞാന്‍ മെല്ലെ അജിയുടെ അടുത്തും ശ്രീക്കുട്ടന്റെ അടുത്തും ചെന്ന് തട്ടി വിളിക്കാന്‍ നോക്കി. അവന്മാര്‍ നിഷ്കരുണം തിരിഞ്ഞു കിടന്നു കളഞ്ഞു. വാതിലില്‍ മുട്ടുന്നത് നിന്നിരിക്കുന്നു. ഭയാനകമായ നിശബ്ദത. ഈ ശാന്തത എന്തിന്റെ മുന്നോടിയാണ്. ഞാന്‍ പതുക്കെ പതുക്കെ വാതിലിനടുത്തേക്ക് ചെന്നു. എന്റെ ചെവി വാതിലിനോട് ചേര്‍ത്തു വെച്ചു. ആരോ നടന്നകലുന്ന ശബ്ദം. നേര്‍ത്ത കാല്‍‌പെരുമാറ്റം. ഞാനാവുന്നത്ര ധൈര്യം സംഭരിച്ചു. വാതിലിന്റെ കൊളുത്ത് പതിയെ തുറന്നു. ഒരല്‍‌പം തുറന്ന് ഞാന്‍ എന്റെ തല മാത്രം പുറത്തേക്കിട്ട് നോക്കി. വരാന്തയിലെ കാലാവധി തീരാറായ ബള്‍ബിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഞാന്‍ കണ്ടു - ദേഹം മുഴുവന്‍ മൂടപ്പെട്ട നിലയില്‍, നനഞ്ഞു കുതിര്‍ന്ന ഒരു രൂപം നടന്നകലുന്നത്. ഒരുനിമിഷം. അറിയാതെ തന്നെ ഞാന്‍ മുറിക്ക് പുറത്തെത്തി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. നാവൊക്കെ വരണ്ടുണങ്ങിയിരിക്കുന്നു. ആ രൂപത്തിനെ വിളിക്കണം എന്നുണ്ട്. പക്ഷെ ഒച്ച പൊങ്ങുന്നില്ല. എന്റെ തോളില്‍ ഒരു നനവ് പോലെ തോന്നുന്നു. ഞാന്‍ എന്റെ തോളില്‍ കൈ വെച്ചു. പക്ഷെ എന്റെ കൈ.. അത് തൊട്ടത് എന്റെ തോളിലല്ലായിരുന്നു. നനഞ്ഞു കുതിര്‍ന്ന മറ്റൊരു കൈ! ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി.

ഞാന്‍.. ഞാന്‍ എന്താണ് കാണുന്നത്? കുറച്ച് മുമ്പ് ഞാന്‍ നടന്ന് പോകുന്നതായി കണ്ട ആ രൂപം. അതെന്റെ തോളില്‍ കൈ വെച്ച് എന്റെ അടുത്ത്. എന്റെ തൊട്ടടുത്ത്. മുഖം അടക്കം മൂടിയിരിക്കുന്നു. അത്കൊണ്ട് മുഖം കാണാന്‍ കഴിയുന്നില്ല. ഞാന്‍ വേഗം തിരിഞ്ഞ് നോക്കി. നേരത്തെ ആ രൂപം നിന്ന ഭാഗത്ത് ഇപ്പോള്‍ ഒന്നുമില്ല. ശൂന്യത മാത്രം. ഒരലര്‍ച്ചയോടെ ഞാന്‍ ആ നനഞ്ഞ കൈ എന്റെ തോളില്‍ നിന്നും വിടുവിച്ചു, എന്നിട്ട് പുറകോട്ട് ചാടി. ആ രൂപം എന്റെ നേര്‍ക്ക് വന്നു. ബലമായി എന്നെ ഭിത്തിയോട് ചേര്‍ത്തു. അതിന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവരികയാണ്. ഭീതിയോടെ ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. എന്റെ ചെവിയില്‍ അതിന്റെ നിശ്വാസം ഞാനറിഞ്ഞു. അതെന്നോട് മെല്ലെ മന്ത്രിച്ചു -

“ഹാപ്പി ബര്‍ത്ത് ഡേ!”

അവിശ്വസിനീയതയോടെ ഞാനെന്റെ കണ്ണുകള്‍ തുറന്നു. എന്റെ മുന്നില്‍ നില്‍ക്കുന്ന രൂപം അതിന്റെ തലയില്‍ നിന്നും ആ നീളന്‍ തുണി മാറ്റി. അത് ജോബിയായിരുന്നു. വരാന്തയിലെ മറ്റ് ലൈറ്റുകളും അപ്പോള്‍ തെളിഞ്ഞു. മറ്റ് സുഹൃത്തുക്കള്‍ ഒരോരുത്തരായി അവരവരുടെ മുറിയില്‍ നിന്നും ഇറങ്ങി വരാന്‍ തുടങ്ങി. ഇതിനിടയില്‍ ഞാനാദ്യം കണ്ട രൂപം കൂടെ അങ്ങോട്ട് വന്നു. അവനും മുഖം‌മൂടി മാറ്റി. അത് എന്റെ സുഹൃത്ത് ശരത്തായിരുന്നു. “ഹാപ്പി ബര്‍ത്ത്‌ഡേ അളിയാ!” ഈ സമയം അജിയും ശ്രീക്കുട്ടനും കൂടെ അങ്ങോട്ട് വന്നു. വാ വന്ന് കേക്ക് മുറിക്ക്. എല്ലാ ഒരുക്കങ്ങളും ജോബിയുടെ മുറിയിലായിരുന്നു. സ്ഥിരം ശൈലിയില്‍ എന്നെ കേക്കില്‍ കുളിപ്പിച്ച ശേഷം മിച്ചം വന്നത് തിന്ന് ഓരോരുത്തരായി അവരവരുടെ മുറികളിലേക്ക് പോയിത്തുടങ്ങി. ഒടുവില്‍ ജോബിയും ശരത്തും അജിയും ശ്രീക്കുട്ടനും ഞാനും മാത്രമായി.

“നിന്റെ പിറന്നാള്‍ എങ്ങനെ ആഘോഷിക്കണം എന്നാലോചിച്ചപ്പോഴാ ഇന്ന് ആ നുണയന്‍ വാച്ച്മാന്‍ വന്ന് വേണ്ടാത്ത കഥകളൊക്കെ പറഞ്ഞ് നിന്നെ പേടിപ്പിച്ചത്. പിന്നെ ഞങ്ങള്‍ വൈകിട്ട് ബീച്ചിലിരുന്ന് ആസൂത്രണം ചെയ്തതാണ് ഈ പ്ലാന്‍. നിന്റെ പേടി മാറ്റുക എന്നൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു.” അജി പറഞ്ഞു.
“എടാ.. അയാള്‍ പടത്തിന്റെ കാര്യമൊക്കെ പറഞ്ഞത്..?”
“പറഞ്ഞില്ലേ.. ആ വാച്ച്മാന്‍ ആള്‍ വലിയ ശല്യമാണ്. തരം കിട്ടിയാല്‍ നല്ല മുട്ടന്‍ കള്ളത്തരം പറയുന്നത് അങ്ങേരുടെ ഒരു ശീലമാണ്.” ജോബി പറഞ്ഞു.
“അതുകൊണ്ടാണ് അങ്ങേരെ ഇവിടുന്ന് പറഞ്ഞ് വിട്ടത്. നമ്മുടെ വാര്‍ഡന്‍ പറഞ്ഞതാണ് കേട്ടോ..”, ശ്രീ പറഞ്ഞു.
“അതെനിക്ക് നന്നായി അറിയാവുന്നതുകൊണ്ടാ അങ്ങേര് കഥ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ സ്ഥലം വിട്ടത്. ഞാന്‍ നീ പണ്ടൊന്ന് പേടിച്ച കാര്യം അങ്ങേരോട് പറഞ്ഞു. ആ നേരത്ത് ഉണ്ടാക്കിയ പുളു ആയിരിക്കും നിന്നോട് പറയുക എന്ന് എനിക്കുറപ്പായിരുന്നു. അത് നിന്നെ പേടിപ്പിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. അപ്പോള്‍ തന്നെ തീരുമാനിച്ചതാ ഇന്ന് രാത്രി നിനക്ക് പണി തരുമെന്ന്” അജി പറഞ്ഞു.
“കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍ കുറച്ച് സമയം എടുത്തു. അല്ലെങ്കില്‍ കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ നിന്നെ ഞങ്ങള്‍ പൊക്കിയേനെ..” ശരത്ത് പറഞ്ഞു.
“ഏതായാലും കൊള്ളാം. ഒരപേക്ഷയുണ്ട്. ഈ കഥയും നിങ്ങള്‍ നാളെ തന്നെ ഫ്ലാഷ് ആക്കണം. കാല്‍ എന്ന ആ പേര് അങ്ങനെയെങ്കിലും ഒന്ന് മാറിയാല്‍ മതിയാരുന്നു..” ഞാന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ക്ക് ചിരിയായിരുന്നു അവന്മാരുടെ മറുപടി.

11 അഭിപ്രായങ്ങൾ:

  1. അറിയാതെ തന്നെ ഞാന്‍ മുറിക്ക് പുറത്തെത്തി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. നാവൊക്കെ വരണ്ടുണങ്ങിയിരിക്കുന്നു. ആ രൂപത്തിനെ വിളിക്കണം എന്നുണ്ട്. പക്ഷെ ഒച്ച പൊങ്ങുന്നില്ല. എന്റെ തോളില്‍ ഒരു നനവ് പോലെ തോന്നുന്നു. ഞാന്‍ എന്റെ തോളില്‍ കൈ വെച്ചു. പക്ഷെ എന്റെ കൈ.. അത് തൊട്ടത് എന്റെ തോളിലല്ലായിരുന്നു. നനഞ്ഞു കുതിര്‍ന്ന മറ്റൊരു കൈ!

    കാല്‍‌പെരുമാറ്റത്തിന് ഒരു രണ്ടാം ഭാഗം..

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ ഏറ്റവും നല്ല കഥ എന്നൊനും പറയാനൊക്കില്ല ഈ കഥയെക്കുറിച്ച്.. പക്ഷെ അവസാനത്തെ വിശദീകരങ്ങള്‍ വിശ്വസനീയം തന്നെ... മൊത്തത്തില്‍ കഥ നല്ല നിലവാരം പുലര്‍ത്തി.

    മറുപടിഇല്ലാതാക്കൂ
  3. നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
    മനോഹരമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. As usual, unexpected and different end to the story! Kollam, enikku ishtayi.... (pedi thonni aadyam kandappol, mattentho thonni, kadhayude andhyam kandappoll.....

    മറുപടിഇല്ലാതാക്കൂ
  5. :-)
    കൊള്ളാല്ലോ... ശരി, എന്നിട്ടിപ്പോ എന്താണ് പുതിയ പേര്?
    --

    മറുപടിഇല്ലാതാക്കൂ
  6. വിഷ്ണു, പാവപ്പെട്ടവന്‍, നന്ദി.. :)

    ഗയാ, thanks for the comment.. പിന്നെ നിന്റെ ഈ പാട്ട് സിനിമയിലല്ലാതെ മറ്റൊരാള്‍ പാടുന്നത് ഞാനാദ്യം കേള്‍ക്കുവാ..

    ഹരീഷേട്ടാ, നായകന്‍ തന്നെ പേരിട്ടാല്‍ ശരിയാവില്ലല്ലോ.. ;)

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ. കൊള്ളാം. ഇഷ്ടപ്പെട്ടു പ്രേതകഥ

    മറുപടിഇല്ലാതാക്കൂ
  8. balu your story was good & interesting but you should have disclosed the original name of your Funny roommates

    മറുപടിഇല്ലാതാക്കൂ
  9. നന്ദി ലക്ഷ്മി ചേച്ചി..

    ശരത്തേ, അപ്പോള്‍ വായില്‍ വന്ന പേരിട്ടെന്നേ ഉള്ളൂ..!

    മറുപടിഇല്ലാതാക്കൂ