06 ജനുവരി 2009

ഗജിനി

അഭി ഒരു എം.ബി.ഏ വിദ്യാര്‍ത്ഥി ആണ്. അവന്‍ ഇന്ന് ഹോസ്റ്റലില്‍ എത്തുമ്പോള്‍ സമയം 7.49. പവര്‍കട്ട് ആയിരുന്നു. അവന്‍ ഇരുട്ടത്ത് തപ്പി തടഞ്ഞ് തന്റെ മുറിയിലെത്തി. അത് പൂട്ടിയിരിക്കുകയായിരുന്നു. സഹമുറിയന്മാര്‍ രണ്ട് പേരാണ് - മഹേഷും വിനോദും. ഇതില്‍ മഹേഷിന് ബൈക്ക് ഉണ്ട്. എന്നും അഭിയോ വിനോദോ മഹേഷിന്റെ കൂടെ വരും. ഇന്ന് വിനോദ് ആണ് ബൈക്കില്‍ പോയത്. എന്നാല്‍ അവന്മാരെ ഇവിടെ കാണാനില്ല. പുറത്ത് പോയിരിക്കും. അങ്ങനെയെങ്കില്‍ താക്കോല്‍ മുറിയുടെ വാതിലിന് മുകളിലായി വെച്ചിട്ടുണ്ടാവും. ഏതായാലും കറണ്ട് വരട്ടെ. അഭി കറണ്ട് വരാനായി വരാന്തയില്‍ കാത്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഒറ്റനില കെട്ടിടമാണ് ഹോസ്റ്റല്‍. ഓടിട്ട കെട്ടിടം. മഴക്കാലത്ത് ചെറിയതോതിലുള്ള ചോര്‍ച്ച ഉണ്ടാവുമെങ്കിലും, രാത്രിയില്‍ എലികള്‍ ഓടി നടന്ന് ശബ്ദമുണ്ടാക്കുമെങ്കിലും അഭിക്ക് വളരെ ഇഷ്ടമാണ് ഈ ഹോസ്റ്റല്‍. അതിന് പിന്നില്‍ കാരണം രണ്ടാണ്. ഒന്ന്, ഹോസ്റ്റല്‍ ഇരിക്കുന്ന സ്ഥലം കുറച്ച് ഉള്ളിലായുള്ള പ്രദേശമാണ്. അത്കൊണ്ട് വലിയ ബഹളങ്ങളും ശബ്ദവുമില്ലാത്ത ശാന്തമായ അന്തരീക്ഷമാണ്. രണ്ട്, ചുറ്റും മരങ്ങളും കുറ്റിക്കാടുമൊക്കെയായി പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന നല്ല തണുപ്പുള്ള കെട്ടിടം കൂടിയാണ് ഈ ഹോസ്റ്റല്‍.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ മെല്ലെ പുറത്തിറങ്ങി. അഭി അയാളെ കണ്ടില്ല. അത്രയ്ക്കിരുട്ടായിരുന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള രാത്രി. കുറ്റിക്കാട്ടില്‍ നിന്നും ഇറങ്ങിയവന്‍ ചുറ്റുപാടും നോക്കി. പിന്നെ നേരെ പടികള്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി. എന്നാല്‍ പടിയുടെ അടുത്തെത്തിയതും അയാള്‍ നിന്നു. എന്തിനാണ് ഇവിടെ വന്നത്? അയാള്‍ സ്വയം ചോദിച്ചു. പക്ഷെ ഒരുത്തരം കിട്ടിയില്ല. അയാളുടെ ഓര്‍മ്മയില്‍ നിന്നും ആ കാരണം മാഞ്ഞ് പോയിരുന്നു. ബൈക്കുകള്‍ വരാന്തയില്‍ കയറ്റി വയ്ക്കാനായി പടികളുടെ നടുക്കായി ഒരു വഴിയുണ്ട്. അതിലൂടെ അയാള്‍ വരാന്തയിലെത്തി. എന്തിന് ഈ സ്ഥലത്ത് വന്നെന്നോ എങ്ങനെ വന്നുവെന്നോ അയാള്‍ മറന്ന് പോയിരുന്നു. പെട്ടെന്ന് വെളിച്ചം വീണു. അതു വരെ ഇരുട്ട് മൂടി കിടന്നിരുന്ന ആ വരാന്ത അതോടെ പ്രകാശപൂരിതമായി. അയാള്‍ ഉടന്‍ തന്നെ അവിടെയുള്ള തൂണിന് പിന്നിലേക്ക് മറഞ്ഞു.

അഭി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. എട്ട് മണിയായിരിക്കുന്നു. കറണ്ട് വന്നു. ഇനി ഒന്ന് കുളിക്കണം. അവന്‍ തന്റെ മുറിയുടെ വാതിലിന് മുകളില്‍ പരതി. താക്കോല്‍ അവിടെയുണ്ടായിരുന്നു. അവന്‍ മുറി തുറന്ന് അകത്ത് കയറി.ജനലുകളൊക്കെ തുറന്നിട്ടു. ടവ്വലും ബക്കറ്റുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. പോകുന്നതിന് മുമ്പ് വാതിലടയ്ക്കാന്‍ അവന്‍ മറന്നില്ല.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

തൂണിന് പിന്നില്‍ നിന്നും അയാള്‍ മെല്ലെ ഒളിഞ്ഞ് നോക്കി. ഒരു പയ്യന്‍ വരാന്തയില്‍ നിന്നും എഴുന്നേറ്റ് ഒരു മുറിയുടെ അരികിലേക്ക് ചെന്നു. അതിന്റെ വാതിലിന് മുകളില്‍ വെച്ചിരുന്ന താക്കോലെടുത്ത് മുറി തുറന്ന് അകത്ത് കയറി. അയാള്‍ പിന്നെ ഒരു നിമിഷം വൈകിച്ചില്ല. ഒറ്റകുതിപ്പിന് ആ മുറിയുടെ വാതില്‍ക്കലെത്തി. അകത്ത് ആ പയ്യന്‍ ജനലുകള്‍ തുറക്കുകയാണ്. അവന്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു. സമയം കളയാതെ അയാള്‍ ഒച്ചയുണ്ടാക്കാതെ മുറിക്കുള്ളിലേക്ക് കയറി. ആദ്യം കിടന്ന കട്ടിലിനടിയിലേക്ക് കയറിയിരുന്നു. പക്ഷെ എന്തിന്? അയാള്‍ അതും മറന്ന് പോയിരുന്നു. എന്തിനാണ് ആ മുറിയില്‍ കയറിയത്? എന്തിനാണ് കട്ടിലിനടിയില്‍ കയറിയത്? അയാളുടെ ഓര്‍മയില്‍ നിന്നും അതിനുള്ള കാരണവും മാഞ്ഞ് പോയിരുന്നു. പുറത്തിറങ്ങാം എന്ന് വിചാരിച്ചപ്പോഴേക്കും ആ പയ്യന്‍ മുറി പുറത്ത് നിന്നും അടച്ചിട്ട് എങ്ങോട്ടൊ പോയി കളഞ്ഞു.

അഭി കുളിച്ചിട്ട് വന്നപ്പോള്‍ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.

“ഓ.. വന്നോ രണ്ടും?? എവിടെ തെണ്ടാന്‍ പോയതാടാ?”, അഭി ചോദിച്ചു. മറുപടിയായി നല്ല രണ്ട് ചിരി സമ്മാനിച്ചു മഹേഷും വിനോദും.
“അളിയാ ജംഗ്‌ഷനില്‍ ഒന്ന് കറങ്ങാന്‍ പോയതാ. അവിടെ എത്തിയപ്പോ ദേ ഇവന് വിശക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ പിന്നെ എന്തേലും കഴിച്ചേക്കാമെന്ന് കരുതി.” മഹേഷ് ഡ്രെസ്സ് മാറുന്നതിനിടയില്‍ പറഞ്ഞു.
“അപ്പോ രണ്ടാളും കഴിച്ചല്ലേ.. എന്നാല്‍ ശരി. ഞാന്‍ വല്ലതും പോയി കഴിക്കട്ടെ.”അഭി പറഞ്ഞു.
“നിക്ക് നിക്ക്.. ഞാനുമുണ്ട്.” വിനോദ് പറഞ്ഞു.
“നീ കഴിച്ചില്ല്ലേ?”
“ഓ.. നാല് പൊറോട്ട എന്തോ ആവാനാ? ഞാനും വരുന്നു നിന്റെ കൂടെ.” കൂട്ടത്തില്‍ തടിയുള്ളവന്‍ വിനോദ് ആണ്. എങ്ങനെ തടി വെക്കാതിരിക്കും. ഇതാണ് സ്വഭാവം. അഭി ഓര്‍ത്തു. രണ്ട് പേരും കൂടെ കഴിക്കാന്‍ വേണ്ടി മെസ്സിലേക്ക് നടന്നു. മഹേഷ് തന്റെ ഷൂ ഊരി കട്ടിലിനടിയിലേക്ക് എറിഞ്ഞു.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

കട്ടിലിനടിയില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തിറങ്ങാം എന്ന് കരുതിയപ്പോഴാണ് മുറി തുറക്കുന്ന ശബ്ദം അയാള്‍ കേട്ടത്. അയാള്‍ ഒളിഞ്ഞ് നോക്കി. രണ്ട് പിള്ളേര്‍ കേറി വന്നു മുറിയിലേക്ക്. അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. പക്ഷെ ഭാഷ അങ്ങോട്ട് മനസിലാവുന്നില്ല. ഒരാള്‍ കൂടെ മുറിയില്‍ കയറി വന്നു. നേരത്തെ മുറി അടച്ചിട്ട് പോയ ചെറുക്കന്‍ തന്നെ. അവര്‍ എന്തോ പറയുന്നു. ഇതേത് ഭാഷ. അല്ല.. ഞാനിതെവിടെയാണ്? എന്തിന് ഇവിടെ വന്നു?? രണ്ട് പേര്‍ പോയി. ഈ മൂന്നാമന്‍ കൂടെ പോയാല്‍ പുറത്തിറങ്ങാമായിരുന്നു. പെട്ടെന്നാണ് എന്തോ ഒരു സാധനം വന്ന് മുഖത്തിടിച്ചത്.

മഹേഷ് തനിക്ക് ഇടാനുള്ള തുണി എടുക്കാന്‍ കട്ടിലിനടിയിലിരിക്കുന്ന ബാഗിലേക്ക് കൈ നീട്ടിയപ്പോഴാണ് അവന്റെ മൊബൈല്‍ അടിച്ചത്. ഏകദേശം ഒന്നര മിനിറ്റ് സംസാരിച്ച ശേഷം അവന്‍ വീണ്ടും തന്റെ ബാഗെടുത്തു. എന്നാല്‍ അടുത്ത നിമിഷം തന്നെ ഹോസ്റ്റല്‍ മുഴുവന്‍ കിടിലം കൊള്ളിക്കുന്ന ഒരു അലര്‍ച്ചയോടെ അവന്‍ ആ ബാഗ് വലിച്ചെറിഞ്ഞു. അലര്‍ച്ച കേട്ട് അടുത്ത മുറിയില്‍ നിന്നും ഓടിയെത്തിയ സുഹൃത്തിനോട് ആ ബാഗ് ചൂണ്ടി അവന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചു - അരണ.. അരണ.. ബാഗിനകത്ത്.. അരണ..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

മുഖത്ത് അപ്രതീക്ഷിതമായി വന്നിടിച്ച സാധനം അയാളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആ നശിച്ച ചെറുക്കന്‍. കട്ടിലിനടിയില്‍ നിന്നും അവന്റെ കാലിനിട്ട് നല്ലൊരു കടി കൊടുക്കാന്‍ അയാള്‍ മുന്നോട്ട് പാഞ്ഞെങ്കിലും കാലിന്നടുത്ത് എത്തിയപ്പോഴേക്കും എന്തിനാണ് ഓടി വന്നതെന്ന് അയാള്‍ മറന്ന് കഴിഞ്ഞിരുന്നു. എന്തോ ഒരു ശബ്ദം. ആ ചെറുക്കന്‍ എന്തോ സാധനം ചെവിയില്‍ വെച്ച് സംസാരിക്കുന്നു. പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ കുഴപ്പമായേക്കും. അയാള്‍ വീണ്ടും കട്ടിലിനടിയില്‍ കയറി. ഒരു കറുത്ത സഞ്ചി പോലെ എന്തോ ഉണ്ടായിരുന്നു. അയാള്‍ അതിനകത്ത് കയറി ഇരുന്നു. ആ പയ്യന്‍ ആ സഞ്ചി എടുത്തു. എന്നിട്ട് കൈ അകത്തേക്കിട്ടു. കഷ്ടകാലത്തിന് തൊട്ടത് അയാളുടെ ദേഹത്തായിരുന്നു. ഒരു നിമിഷം രണ്ട് പേരും മുഖത്തോട് മുഖം നോക്കി. ചെവി പൊട്ടുന്ന ശബ്ദത്തില്‍ ആ പയ്യന്‍ അലറുകയും സഞ്ചി വലിച്ചെറിയുകയും ചെയ്തു. കുറേ തുണികള്‍ ഉണ്ടായിരുന്നത് കൊണ്ടും ദൈവാധീനം കൊണ്ടും അയാള്‍ക്ക് ഒന്നും പറ്റിയില്ല.

മഹേഷിന്റെ ഉറക്കെയുള്ള അലര്‍ച്ചയുടെ സ്വരം മെസ്സ് ഹാള്‍ വരെയെത്തിയിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞ അഭിയും വിനോദും ഒരു നിമിഷം പോലും പാഴാക്കാതെ റൂമിലേക്ക് കുതിച്ചു. അവര്‍ റൂമിലെത്തുമ്പൊഴേക്കും അവിടെ ഒരു ആള്‍ക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു. അടുത്ത മുറിയിലുള്ളവര്‍ സ്റ്റമ്പും ബാറ്റുമൊക്കെയെടുത്ത് കട്ടിലിനടിയില്‍ നോക്കി നില്‍ക്കുന്നുണ്ട്. മഹേഷ് കട്ടിലിന് മുകളിലായി നിന്ന് ബാക്കിയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു - ആ കട്ടിലിനടിയിലേക്കാ പോയത്. ആ ബാഗ് മാറ്റി നോക്ക്.. ദാ കണ്ടാ കണ്ടാ.. അവിടുണ്ട്.. എനിക്ക് കാണാംന്ന്..

“എന്താടാ? വല്ല പാമ്പുമാണോ?” ഒരല്പം ഭയത്തോടെ അഭി ചോദിച്ചു.

“അല്ലെടാ.. ഒരരണ. എന്തൊരു സൈസ്! ദേ ഇത്രേമുണ്ട്”, തന്റെ കൈയ്യുടെ മുട്ടു മുതല്‍ വിരലിന്റെ അറ്റം വരെയുള്ള നീളം കാണിച്ച് മഹേഷ് പറഞ്ഞു.

“അയ്യേ! അരണയാ.. അതിനാണോ ഇത്ര പേടി? അതിനെ ഞാന്‍ പിടിച്ചു തരാം. അരണയെ പിടിക്കാന്‍ ഞാനൊരു എക്സ്‌പെര്‍ട്ട് ആണ്.” വിനോദ് അടുത്ത് നിന്ന പയ്യന്റെ കയ്യില്‍ നിന്നും സ്റ്റമ്പ് വാങ്ങി കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഒരു വിധം ആ കറുത്ത സഞ്ചിയില്‍ നിന്നും പുറത്തിറങ്ങിയതാണ് അയാള്‍. നോക്കി നില്‍ക്കേ ഒരു കൂട്ടം പയ്യന്മാര്‍ അറ്റം കൂര്‍ത്ത കമ്പുകളും പിന്നെ പരന്ന പലകയ്ക്ക് പിടി വെച്ച പോലെ എന്തോ ഒരു സാധനവുമായും മുറിയിലേക്ക് വരുന്നത് കണ്ടു. കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ അയാള്‍ ഒറ്റയോട്ടത്തിന് കട്ടിലിനടിയിലേക്ക് കയറി.ഇതിനിടയില്‍ ആദ്യം സഞ്ചി വലിച്ചെറിഞ്ഞ ആ നാശം പിടിച്ച പയ്യന്‍ കട്ടിലിന്റെ മേല്‍ ചാടിക്കയറുകയും ചെയ്തിരുന്നു. കട്ടിലിനടിയില്‍ കയറിയിട്ടും സ്വസ്ഥത തരാതെ അവര്‍ കമ്പും പലകയുമൊക്കെ എടുത്ത് കട്ടിലിനടിയില്‍ കുത്താന്‍ തുടങ്ങി. ഒരു കളരി അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ അവയില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി. ഹൊ! രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലേ? ഇതിനിടയില്‍ വേറെ രണ്ട് പയ്യന്മാര്‍ കൂടെ മുറിയില്‍ കയറി വന്നു. അവര്‍ കുറച്ച് മുമ്പ് മുറിയില്‍ നിന്നും ഇറങ്ങി പോയവരാണെന്ന് അയാള്‍ക്ക് മനസിലായി. അതിലൊരുത്തന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് അടുത്ത് നിന്നവന്റെ കയ്യില്‍ നിന്നും ഒരു കമ്പ് വാങ്ങി കുനിഞ്ഞ് തന്റെ നേരെ നോക്കി. ഇനി രക്ഷയില്ല. രക്ഷപ്പെടാന്‍ ഒരു വഴി മാത്രം. അവനെ അങ്ങോട്ട് ആക്രമിക്കുക. രണ്ടും കല്‍പിച്ച് അയാള്‍ മുന്നോട്ട് കുതിച്ചു.

“എവിടെടാ നിന്റെ അരണ? അത് പോയോ?” വിനോദ് കട്ടിലിനടിയിലെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കി. പെട്ടെന്ന് എന്തോ ഒരു സാധനം ശരവേഗത്തില്‍ തന്റെ നേര്‍ക്ക് വരുന്നത് അവന്‍ കണ്ടു. “അമ്മേ! അരണ!” എന്നൊരലര്‍ച്ചയോടെ അവന്‍ ഒരു വശത്തേക്ക് മറിഞ്ഞു. അവന്റെ ശരീരം നിലത്തിടിച്ചപ്പോള്‍ അവിടെ കൂടി നിന്നവര്‍ ഒരു നിമിഷം അതൊരു ഭൂകമ്പമാണോ എന്ന് സംശയിച്ചു. അരണ മുറിയിലെ വെളിച്ചത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞ ശേഷം മറ്റൊരു മൂലയില്‍ കാലിയായി കിടന്ന ഒരു ബാഗിലേക്ക് കയറി. ഇത് തന്നെ അവസരം. വിനോദ് ചാടി എഴുന്നേറ്റു. തന്റെ കയ്യിലിരുന്ന സ്റ്റമ്പ് കൊണ്ട് അവന്‍ ആ ബാഗ് മെല്ലെ പൊക്കി. എന്നിട്ട് അതെടുത്ത് മുറിയുടെ പുറത്തേക്കിട്ടു. എല്ലാവരും നോക്കി നില്‍ക്കേ അരണ ബാഗില്‍ നിന്നും ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി. ദൈവമേ രക്ഷപ്പെട്ടു എന്നൊരു ദീര്‍ഘനിശ്വാസത്തോടെ അഭിയും സുഹൃത്തുക്കളും അത് നോക്കി നിന്നു..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :‌‌‌-

കൂര്‍ത്ത കമ്പുമായി നില്‍ക്കുന്ന തന്റെ എതിരാളിയെ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ കീഴടക്കണം എന്ന ചിന്തയോടെയാണ് അയാള്‍ മുന്നോട്ട് കുതിച്ചതെങ്കിലും ആ പയ്യന്റെ അടുത്തെത്തിയപ്പോളേക്കും താന്‍ എന്തിന് ഓടി വന്നു എന്ന കാര്യം അയാള്‍ മറന്നു പോയി. ഒരു നിമിഷം താന്‍ എവിടെയാണെന്നോ എന്തിന് അവിടെ വന്നുവെന്നോ അയാള്‍ മറന്ന് പോയി. ഇതിനകം ആ പയ്യന്‍ എന്തോ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട് മറുവശത്തേക്ക് വീണിരുന്നു. അവനെങ്ങാനും തന്റെ ദേഹത്ത് വീണിരുന്നെങ്കില്‍ പിന്നെ ബാക്കി കിട്ടില്ലായിരുന്നു എന്നയാള്‍ ഓര്‍ത്തു. തന്റെ ചുറ്റിനും എന്തിനും തയ്യാറായി നില്‍ക്കുന്ന പയ്യന്മാരെ കണ്ട അയാള്‍ പിന്നെ ഒന്നും നോക്കിയില്ല. ഓടി. മറ്റൊരു സഞ്ചിയില്‍ ഒരുവിധം കയറിപ്പറ്റി. ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കാന്‍ പോവുകയായിരുന്നു അയാള്‍. പെട്ടെന്നാണ് സഞ്ചി പൊങ്ങിയത് പോലെ തോന്നിയത്. ദൈവമേ എന്താണ് ഈ പയ്യന്മാരുടെ ഉദ്ദേശ്യം? എന്നെ ഇവന്മാര്‍ തട്ടിയത് തന്നെ. ഈശ്വരാ! രക്ഷിക്കണേ.. അയാള്‍ അവസാനമായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ദൈവം കേട്ടുവോ? സഞ്ചി വീണ്ടും നിലത്ത്. അതും മുറിയുടെ വെളിയില്‍. പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല അയാള്‍. അടുത്ത് കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി കുതിച്ചു. ഓടുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു അയാള്‍..

13 അഭിപ്രായങ്ങൾ:

  1. അകത്ത് ആ പയ്യന്‍ ജനലുകള്‍ തുറക്കുകയാണ്. അവന്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു. സമയം കളയാതെ അയാള്‍ ഒച്ചയുണ്ടാക്കാതെ മുറിക്കുള്ളിലേക്ക് കയറി. ആദ്യം കിടന്ന കട്ടിലിനടിയിലേക്ക് കയറിയിരുന്നു. പക്ഷെ എന്തിന്? അയാള്‍ അതും മറന്ന് പോയിരുന്നു. എന്തിനാണ് ആ മുറിയില്‍ കയറിയത്? എന്തിനാണ് കട്ടിലിനടിയില്‍ കയറിയത്? അയാളുടെ ഓര്‍മയില്‍ നിന്നും അതിനുള്ള കാരണവും മാഞ്ഞ് പോയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. കലക്കി, ബാലൂ... നല്ല എഴുത്ത്.
    തുടക്കം വായിച്ചപ്പോള്‍ എന്താണ് സംഭവമെന്ന് പിടി കിട്ടിയില്ലാട്ടോ. തലക്കെട്ടും നന്നായി.
    :)

    മറുപടിഇല്ലാതാക്കൂ
  3. ഈ അരണയുടേ ഒരു കാര്യം...:)

    വളരെ വ്യത്യസ്തത തോന്നിയ പോസ്റ്റ്..............

    മറുപടിഇല്ലാതാക്കൂ
  4. ഈ എഴുത്ത് ഇഷ്ടപ്പെട്ടു ബാലൂട്ടി...... ആശംസകള്‍...
    വായിച്ചപ്പോ പഴയ ഹോസ്റ്റല്‍ ഓര്‍മ്മകള്‍ ഓടിയെത്തി...

    മറുപടിഇല്ലാതാക്കൂ
  5. വ്യത്യസ്തമായ എഴുത്ത് തന്നെ!!
    പക്ഷേ രണ്ടുമിനിട്ട് മുമ്പ് എന്ന സമയം അല്പം കൂടെ ചുരുക്കാമായിരുന്നു. കാരണം അരണയുടെ ചിന്തകള്‍ വരുന്നതിനുമുമ്പുള്ള സംഭവങ്ങള്‍ വായിച്ചുതീരുവാന്‍ രണ്ടുമിനിറ്റ് വേണ്ട എന്നതുതന്നെ..

    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. Baluve...

    Kollam aliyaa... Pakshe 2 min munpennath maatti vere enthenkilum aakkamayirunnu... Theme is good.. Climax could have been better...

    മറുപടിഇല്ലാതാക്കൂ
  7. ശ്രീയേട്ടാ, നന്ദി.. :)

    മാറുന്ന മലയാളീ, നന്ദി.. പ്രത്യേകിച്ചും എഴുത്തിന്റെ ശൈലി ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.. ഓരോരൊ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്..

    അപ്പൂജി, നന്ദി.. രണ്ട് മിനിറ്റ് ചുമ്മാ അങ്ങിട്ടതാണ്. മിനിമം ഒരു രണ്ട് മിനിറ്റെങ്കിലും പിന്നിലേക്ക് സമയം പോകണമെന്ന് തോന്നി.

    പകല്‍ കിനാവന്‍‌ജീ, നന്ദി.. ഈ ഹോസ്റ്റലും കഥാപാത്രങ്ങളും (അരണ അടക്കം!) എല്ലാം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. എഴുത്തില്‍ ഞാനൊരു പുതിയ രീതി പരീക്ഷിച്ചെന്നെ ഉള്ളൂ.. ഇഷ്ടപ്പെട്ടന്നെറഞ്ഞതില്‍ സന്തോഷം.

    രതീഷ് ചേട്ടാ, പാറൂ, നന്ദി ഫൊര്‍ ദി കമന്റ്‌സ്..!

    വിഷ്ണൂ, ക്ലൈമാക്സില്‍ അരണയെ കൊല്ലണമായിരുന്നോ?? ഞാന്‍ സത്യം മാത്രമേ എഴുതിയുള്ളു..!

    ഇനി ഒരു വാല്‍‌കഷ്ണം കൂടിയുണ്ട്. അന്ന് രാത്രി അരണയെ ചീത്ത പറഞ്ഞ് അവിടെയുണ്ടായിരുന്ന എന്റെ ഒരു സുഹൃത്ത് സ്റ്റമ്പ് കട്ടിലിനടിയിലേക്ക് എറിഞ്ഞു. അത് കട്ടിലിനടിയില്‍ കിടന്ന ചുവന്ന ടെന്നീസ് ബോളില്‍ ഇടിക്കുകയും ശരവേഗത്തില്‍ ആ ബോള്‍ പുറത്തേക്ക് വരികയും ചെയ്തു. വീണ്ടും ഒരിക്കല്‍ കൂടി ചെവി പൊട്ടുന്ന അലര്‍ച്ച മുഴങ്ങി..

    മറുപടിഇല്ലാതാക്കൂ
  8. ശ്ശോ! ഞാനെന്തോ പറയാൻ വന്നു, മറന്നല്ലോ!!

    ഓ, ഓർമ്മ വന്നു. നന്നായിരിക്കുന്നു എന്നാണ് പറയാൻ വന്നത്

    മറുപടിഇല്ലാതാക്കൂ
  9. ലക്ഷ്മി ചേച്ചി, നന്ദി.. :)

    മറുപടിഇല്ലാതാക്കൂ
  10. വളരെ വളെര വ്യത്യസ്‌തമായ എഴുത്ത്‌ അഭിനന്ദനങ്ങള്‍. പോസ്‌റ്റ്‌ ഏറെ ആകര്‍ഷിച്ചു. കലക്കി ബാലൂ കലക്കി.

    മറുപടിഇല്ലാതാക്കൂ
  11. ശ്യാം, വളരെ നന്ദി.. എഴുത്ത് ഇഷ്ടമായതില്‍ സന്തോഷം.. :)

    മറുപടിഇല്ലാതാക്കൂ