25 സെപ്റ്റംബർ 2007

20 - 20യും ഇന്ത്യയും പിന്നെ ഞാനും..

ഹൊ ഹൊ ഹൊ! എന്തൊരു കളിയായി പോയി.. പുല്ലു പോലെ ജയിക്കുമെന്ന് വിചാരിച്ച കളി ടെന്‍ഷന്‍ കേറ്റി മനുഷ്യനെ വിറപ്പിച്ചു കളഞ്ഞു..! എന്തായാലും ഒടുവില്‍ കപ്പ് ഇന്ത്യയ്‌ക്ക് തന്നെ കിട്ടിയല്ലോ..

കുറേ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു വലിയ ടൂര്‍ണമെന്റ് ജയിക്കുന്നത്, അതും സൂപ്പര്‍ താരനിരയില്ലാതെ. ധോണിയും യുവ്‌രാജും താരങ്ങളാണെങ്കിലും സൂപ്പര്‍ താരങ്ങള്‍ എന്ന വിശേഷണം ചേരില്ലല്ലോ.. അപ്പോ പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ ഇന്ത്യ എങ്ങനെ കളി ജയിച്ചു?? നമുക്ക് അതിന്റെ കാരണങ്ങള്‍ ഒന്ന് നോക്കാം..

ധോണിയുടെ ക്യാപ്റ്റന്‍സി

ആക്രമണോത്സുകനായ ക്യാപ്റ്റനാണ് ധോണി. മാത്രമല്ല തന്റെ ടീമംഗങ്ങളുമായി നല്ല പോലെ ആശയവിനിമയം നടത്താനും ധോണിക്ക് കഴിഞ്ഞു. ഓരോ തവണ മോശമായി പന്തെറിയുമ്പോഴും ബോളറുടെ അടുത്ത് വന്ന് സംസാരിക്കുകയും അയാള്‍ക്ക് ധൈര്യം പകരുകയും ചെയ്യുന്നു. ഇതു വഴി ടീമംഗങ്ങള്‍ക്ക് ക്യാപ്റ്റനെന്നതിലുപരി ഒരു കൂട്ടുകാരനായിരുന്നു ധോണി. അതുകൊണ്ടാവണം ധോണിക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു.

ഒരുമ, ആക്രമണം, മനോധൈര്യം

ഒരു സാധാരണ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയാതിരുന്നതാണ് ഈ മൂന്ന് ഗുണങ്ങള്‍. പലപ്പോഴും ഒന്നോ രണ്ടോ പേരുടെ മികവില്‍ ഇന്ത്യ കളി ജയിച്ചിരുന്നു. ഒരു ടീമായി ഇന്ത്യ ജയിക്കുന്നത് അപൂര്‍വമായി മാത്രമായിരുന്നു. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഒത്തൊരുമയോടെ ഒരേ മനസുമായി കളിക്കുന്ന ഒരു ടീമിനെ കാണാന്‍ കഴിഞ്ഞു. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ടീമിന്റെ മനോധൈര്യമാണ്. അതില്‍ ധോണിയുടെ പങ്ക് എത്ര മാത്രമുണ്ടെന്ന് പറയാന്‍ കഴിയില്ലെങ്കിലും ധോണി ഒരു പ്രധാനകാരണം തന്നെയാണ്. ധോണിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “നമ്മള്‍ 140തും 150തും ഒക്കെയേ അടിക്കുന്നുള്ളുവെങ്കിലും ജയിക്കണമെങ്കില്‍ പാകിസ്ഥാന് അതിലും കൂടുതല്‍ അടിക്കണമല്ലോ..” ഇതല്ലേ ഒരു ടീമിനുണ്ടാവേണ്ട സമീപനം.. അവസാന പന്തുവരെയും വിടാതെ പിന്തുടരുന്ന ആക്രമണോത്സുകരായ ചങ്കുറപ്പുള്ള ചെറുപ്പക്കാരുടെ ഒരു ടീമായി ഈ ഇന്ത്യ.

യുവതാരങ്ങള്‍

എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും കളിക്കാര്‍ നന്നായി കളിക്കാതെ ഒരു ടീമിനും ജയിക്കാന്‍ കഴിയില്ലല്ലോ.. അവസരത്തിനൊത്തുയര്‍ന്ന യുവതാരങ്ങള്‍ കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ചു. രോഹിത് ശര്‍മ്മ, ജൊഗീന്തര്‍ ശര്‍മ്മ എന്നിവര്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കണ്ടെത്തലാണ്. ആര്‍.പി. സിങ്ങ്, ഇര്‍ഫാന്‍ പഥാന്‍, ഗൌതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്ങ് എന്നിവര്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചുവരവ് നടത്താന്‍ പ്രാപ്‌തരാണെന്ന് തെളിയിച്ചു. ഫൈനലില്‍ നിറം മങ്ങിയെങ്കിലും സെമിയില്‍ ഓസീസിനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശ്രീശാന്തും ശ്രദ്ധിക്കപ്പെട്ടു. വാണ്ടറേഴ്‌സില്‍ തിങ്ങി നിറഞ്ഞ കാണികളുടേയും ഇന്ത്യയിലെ കോടിക്കണക്കിനാരാധകരുടേയും പ്രതീക്ഷയുടെ ഭാരം മനസിലുണ്ടായിട്ടും ആ ക്യാച്ച് ശ്രീ പിടിച്ചില്ലേ?? ശ്രീശാന്തിനെ നേരിട്ട് കണ്ടാല്‍ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണ് :പന്ത് ഉയര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ എന്തായിരുന്നു മനസിലെന്ന്..

ഇതൊന്നും പോരാഞ്ഞ് ഇന്ത്യ കളി ജയിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ നടത്തിയ പ്രകടനങ്ങളും ഈയവസരത്തില്‍ പറയണമല്ലോ..

1. കളി ഇന്ത്യ പുല്ലു പോലെ ജയിക്കുമെന്ന് തോന്നിയ നിമിഷം സോഫയില്‍ “ഇരുന്ന്” കളി കണ്ടിരുന്ന ഞാന്‍ കുറച്ച് നേരം കിടന്നു. ചറപറാന്ന് സിക്സറടിച്ച് പാകിസ്ഥാന്‍ കളി ജയിക്കാറായപ്പോള്‍ ഞാന്‍ വീണ്ടും “പഴയ പോലെ” ഇരുന്നു. മിസ്‌ബാ ഔട്ട്! കപ്പ് നമുക്ക് തന്നെ..

2. ദാഹിച്ചിട്ടും കസേരയില്‍ നിന്ന് എണീക്കാതെ കളി മുഴുവന്‍ കണ്ട എന്റെ അച്ഛന്റെ ത്യാഗം! അതും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

3. പ്രാര്‍ത്ഥനയുമായി നരസിംഹ മൂര്‍ത്തിയുടെ സ്വൈര്യം കെടുത്തിയ എന്റെ അമ്മ. പ്രാര്‍ത്ഥന സഹിക്കാന്‍ വയ്യാതെ അദ്ദേഹം അനുഗ്രഹിച്ചതാണ് പാകിസ്ഥാന്റെ വിക്കറ്റുകള്‍..!

4. സ്വന്തം മകനെ ഉപയോഗിച്ച് പാകിസ്ഥാനെ തോല്‌പിച്ചയാളാണ് എന്റെ ചേച്ചി. വിക്കറ്റ് വേണ്ടപ്പോഴൊക്കെ പുള്ളിക്കാരി മോനെ കൊണ്ട് പറയിക്കും വിക്കറ്റ് പോട്ടെ എന്ന്.. അപ്പോ തന്നെ പോകുകയും ചെയ്യും!

5. എന്റെ ചേട്ടന്‍ ചെയ്‌ത പ്രവൃത്തി ഈ ലോകത്ത് വേറാരും ചെയ്‌ത് കാണില്ല. ചേട്ടന്‍ ചിറ്റപ്പന്റെ വീട്ടിലാണ് കളി കണ്ടത്. ഇന്ത്യ കളി ജയിച്ച് കൊണ്ടിരുന്നപ്പോളാണ് ചിറ്റപ്പന്‍ ഓഫീസില്‍ നിന്നും വന്നത്. പുള്ളിക്കാരന്‍ കളി കണ്ട് തുടങ്ങിയതും പാകിസ്ഥാന്‍ സിക്സര്‍ മഴ തുടങ്ങി. ചിറ്റപ്പന്റെ മോനേ കൂട്ടു പിടിച്ച് ചേട്ടന്‍ ചിറ്റപ്പനെ റ്റീവിയുടെ മുന്നില്‍ നിന്നും ഓടിച്ചു വിട്ടു!!!

ഇങ്ങനെ എത്ര പേരുണ്ടാവും നമ്മള്‍ കളി ജയിക്കുന്നതിനായി ഓരോന്ന് ചെയ്യുന്നവര്‍?? ജയിച്ചത് 20 - 20 ആണെങ്കിലും വേള്‍ഡ് കപ്പ് വേള്‍ഡ് കപ്പ് തന്നെയാണല്ലോ.. പക്ഷെ ജയിച്ചത് ഇന്ത്യ കളിച്ചത് കൊണ്ട് മാത്രമല്ല എന്ന് മനസിലായില്ലേ?? :)